ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ടീമിന്റെ രക്ഷകനാവാന്‍ മാര്‍ട്ടിനെസിന് സാധിച്ചിരുന്നു. നെതര്‍ലന്‍ഡ്‌സിന്റെ രണ്ട് ഷോട്ടുകള്‍ തടഞ്ഞിടാന്‍ മാര്‍ട്ടിനെസിന് സാധിച്ചിരുന്നു. ഇന്ന് ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാനൊരുങ്ങുമ്പോള്‍ ടീമിന്റെ പ്രതീക്ഷ മാര്‍ട്ടിനെസിലുമുണ്ട്.
ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ ഫൈനല്‍ വരെയുള്ള യാത്രയില്‍ മുഖ്യപങ്കുവഹിച്ച താരങ്ങളില്‍ ഒരാള്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസാണ്. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ടീമിന്റെ രക്ഷകനാവാന്‍ മാര്‍ട്ടിനെസിന് സാധിച്ചിരുന്നു. നെതര്‍ലന്‍ഡ്‌സിന്റെ രണ്ട് ഷോട്ടുകള്‍ തടഞ്ഞിടാന്‍ മാര്‍ട്ടിനെസിന് സാധിച്ചിരുന്നു. ഇന്ന് ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാനൊരുങ്ങുമ്പോള്‍ ടീമിന്റെ പ്രതീക്ഷ മാര്‍ട്ടിനെസിലുമുണ്ട്.
ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ബുദ്ധിമുട്ടേറിയ വഴികളിലൂടെയാണ് ടീം കടന്നുന്നത്. ഫൈനലില്‍ എത്തിയതിലെ ആശ്ചര്യം വിട്ടുമാറിയിട്ടില്ല. സൗദി അറേബ്യയോടേറ്റ തോല്‍വിക്ക് ശേഷം ടീം ഒരോ മത്സരത്തിലും മെച്ചപ്പെട്ടു. രാജ്യത്തെയും ആരാധകരെയും നിരാശപ്പെടുത്താന്‍ ഞങ്ങള്‍ക്കു കഴിയുമായിരുന്നില്ല. അതിന്റെ ഫലമാണ് ഈ ഫൈനല്‍. അര്‍ജന്റീനയില്‍ കളിക്കുന്ന അതേ അനുഭവമാണ് എനിക്ക് ഇവിടെ കളിക്കുമ്പോള്‍ ലഭിക്കുന്നത്. ആരാധകരുടെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് ഞങ്ങള്‍ ഇവിടെ വരെയെത്തിയത്.'' മാര്‍ട്ടിനെസ് പറഞ്ഞു.
ലിയോണല്‍ മെസിയെ കുറിച്ചും എമി സംസാരിച്ചു. ''2021 കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ മെസി ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു. അതിലും നന്നായി കളിക്കുന്ന മെസിയെ കാണുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍ അദ്ദേഹം കോപ്പയില്‍ കളിച്ചതിനേക്കാള്‍ നന്നായി കളിക്കുന്നു. അര്‍ജന്റീന മോശമെന്നോ, മികച്ചവരെന്നോ എനിക്ക് തോന്നിയിട്ടില്ല. എന്നാല്‍ ലോകത്തിലെ മികച്ചതാരം, മെസി ഞങ്ങള്‍ക്കൊപ്പമുള്ളത് കുറച്ച് മുന്‍തൂക്കം നല്‍കുന്നുണ്ട്. ഫ്രാന്‍സ് മികച്ച ടീമാണ്. അവര്‍ക്ക് വളരെ മികച്ച മുന്നേറ്റനിരയും പ്രതിരോധവുമുണ്ട്. എന്നാല്‍ അവരെ കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്.'' മാര്‍ട്ടിനെസ് പറഞ്ഞുനിര്‍ത്തി.
നേരത്തെ, മെസിയെ കുറിച്ച് അര്‍ജന്റൈന്‍ കോച്ച് ലിയോണല്‍ സ്‌കലോണിയും സംസാരിച്ചിരുന്നു. ''മെസിയുടെ അവസാന ലോകകപ്പാണിതെങ്കില്‍ വിജയത്തോടെ യാത്രയയക്കാനാണ് ശ്രമിക്കുക. എല്ലാ താരങ്ങളോടും ഞാന്‍ കടപ്പെട്ടിരിക്കും. ടീമിനെ ഇവിടെ വരെയെത്തിച്ചത് അവരാണ്. ലോകകപ്പ് നേടിയില്ലെങ്കില്‍ പോലും അവര്‍ക്ക് അഭിമാനിക്കാം.'' സ്‌കലോണി പറഞ്ഞു.
മെസി ഞാന്‍ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ, മറഡോണയേക്കാള്‍ കേമന്‍; വാഴ്ത്തിപ്പാടി ലിനേക്കർ
