കൃത്യം ഒരുവർഷത്തിനപ്പുറം ഫിഫ ലോകകപ്പിന്‍റെ ഇരുപത്തിമൂന്നാം പതിപ്പിന് വേദിയൊരുക്കുന്നത് അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവർ സംയുക്തമായി.

ലോസാഞ്ചല്‍സ്: അടുത്തവര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പിന് ഇന്നേക്ക് കൃത്യം ഒരു വര്‍ഷം. അടുത്തവർഷം ജൂൺ പതിനൊന്നിനാണ് ലോകകപ്പ് കിക്കോഫ്. അർജന്‍റൈൻ ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച്, ഫ്രാൻസിന്‍റെ പോരാട്ടവീര്യം അതിജയിച്ച് ലിയോണൽ മെസി ലോകകപ്പുയർത്തിയട്ട് കൊല്ലം മൂന്നായി. ഒരുകൊല്ലംകൂടി കഴിഞ്ഞാൽ പുതിയ ചാമ്പ്യൻമാരെ കണ്ടെത്താനുളള ലോക പോരാട്ടങ്ങൾ തുടങ്ങും. ലോകകപ്പ് വേദികളായ വാൻകൂവറിലും ടൊറോണ്ടോയിലും നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപവും ഇന്ന് ലോകകപ്പ് കൗണ്ട് ഡൗൺ ക്ലോക്കുകൾ ഇന്ന് മിഴിതുറക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൃത്യം ഒരുവർഷത്തിനപ്പുറം ഫിഫ ലോകകപ്പിന്‍റെ ഇരുപത്തിമൂന്നാം പതിപ്പിന് വേദിയൊരുക്കുന്നത് അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവർ സംയുക്തമായി. കാനഡയിലെ രണ്ടും മെക്സിക്കോയിലെ മൂന്നും അമേരിക്കയിലെ പതിനൊന്നും നഗരങ്ങളിൽ ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ്. കാനഡയിലും മെക്സിക്കോയിലും 13 മത്സരങ്ങൾ വീതവും അമേരിക്കയിൽ 78 മത്സരവും. ഉദ്ഘാടനം മെക്സിക്കോയിൽ. ഫൈനൽ അമേരിക്കയിൽ. അവസാന ഏഴ് ലോകകപ്പുകളിൽ കളിച്ചത് 32 ടീമുകൾ. ആകെ 64 മത്സരങ്ങൾ. അടുത്തവർഷം ടീമുകൾ നാൽപ്പത്തിയെട്ടായും മത്സരങ്ങളുടെ എണ്ണം 104 ആയും ഉയ‍രും. ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ് മഹാ സംഭവാക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്കയും കാനഡയും മെക്സിക്കോയും.

ഇതുവരെ യോഗ്യത നേടിയത് 12 ടീമുകള്‍

ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന അടുത്ത വർഷത്തെ ലോകകപ്പിന് ആതിഥേയരായ അമേരിക്ക, കാനഡ, മെക്സിക്കൊ എന്നിവർക്കൊപ്പം 10 ടീമുകൾ കൂടി ഇതുവരെ യോഗ്യത നേടിയിട്ടുണ്ട്. നിലവിലെ ചാമ്പ്യൻമാരായ അർജന്‍റീന,മുന്‍ ചാമ്പ്യൻമാരായ ബ്രസീല്‍ ന്യൂസിലൻഡ്, ജപ്പാൻ, ജോർദാൻ, ദക്ഷിണ കൊറിയ, ഉസ്ബക്കിസ്ഥാൻ, ഇറാൻ, ന്യൂസിലന്‍ഡ്, ഇക്വഡോര്‍ എന്നിവരാണ് ഇതിനോടകം യോഗ്യതാ റൗണ്ടിലൂടെ ലോകകപ്പിലെ സ്ഥാനം ഉറപ്പിച്ചത്.

ജോർദാനും ഉസ്ബിക്കിസ്ഥാനും ലോകകപ്പിലെ നവാഗതരാണ്. ഏഷ്യയിൽ നിന്ന് എട്ടും ആഫ്രിക്കയിൽ നിന്ന് ഒൻപതും തെക്കേ അമേരിക്കയിൽ നിന്ന് ആറും കോൺകകാഫ് മേഖലയിൽ നിന്ന് മൂന്ന് ആതിഥേയർ ഉൾപ്പടെ ആറും ഓഷ്യാനിയ മേഖലയിൽ നിന്ന് ഒന്നും യൂറോപ്പിൽ നിന്ന് പതിനാറും ടീമുകളാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക. രണ്ടു ടീമുകൾ പ്ലേ ഓഫിലൂടെയും ലോകകപ്പിനെത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക