കോപ്പ അമേരിക്കയിൽ ജയത്തുടക്കവുമായി ബ്രസീൽ; പെലെയുടെ റെക്കോഡിലേക്ക് ഗോൾ ദൂരം കുറച്ച് നെയ്മർ
കോപ്പ അമേരിക്കയിൽ ബ്രസീലിന് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്രസീൽ തോൽപ്പിച്ചത്. ഉദ്ഘാടന മത്സരത്തിൽ വെനസ്വലയെ നേരിടുമ്പോൾ ജയത്തിൽ കുറഞ്ഞതെന്നും പ്രതീക്ഷിച്ചിരുന്നില്ല ബ്രസീൽ ആരാധകർ.
സാവോപോളോ: കോപ്പ അമേരിക്കഫുട്ബോളിൽ ബ്രസീലിന് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്രസീൽ തോൽപ്പിച്ചത്. 13 പേർക്ക് കെവിഡ് ബാധിച്ച് ആടിയുലഞ്ഞെത്തിയ വെനസ്വേലയെ മാർക്വിനോസും നെയ്മറും ബാർബോസയും കെട്ടുകെട്ടിച്ചു.
റോബർട്ടോ ഫിർമിനോയ്ക്ക് പകരം അന്തിമ ഇലവനിൽ ലുകാസ് പാക്കിറ്റയെ ഇറക്കിയ കോച്ച് ടിറ്റോയ്ക്ക് ടീമിന്റെ ഒത്തിണക്കത്തോടെയുള്ള മറുപടി. 23-ആം മിനിട്ടിൽ മാർക്വിനോസിന്റെ വകയായിരുന്നു ആദ്യ ഗോൾ.
ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന ബ്രസീലിനായി ലീഡ് ഉയർത്താനുള്ള നിയോഗം നെയ്മർക്കായിരുന്നു. 64-ആം മിനിറ്റിൽ ഡാലിനോയെ ഫൌൾ ചെയ്തതിന് കിട്ടിയ പെനാൽട്ടി നെയ്മർ കൃത്യമായി വലയിലെത്തിച്ചു.
എതിരില്ലാത്ത രണ്ട് ഗോളിന് ബ്രസീൽ ആവസാനിപ്പിക്കും എന്ന് കരുതിയിരിക്കെയാണ് ഗബ്രിയേൽ ബാർബോസ വീണ്ടും വെനസ്വലയെ ഞെട്ടിച്ചത്. 89-ാം മിനിട്ടിലായിരുന്നു മൂന്നാം ഗോൾ. മത്സരത്തിൽ 67-ാം അന്താരാഷ്ട്ര ഗോൾ കുറിച്ച് നെയ്മർ, ബ്രസീലിനായി പെലെ കുറിച്ച ഗോൾ റെക്കോഡിൽ നിന്നുള്ള അകലം പത്തായി കുറച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona