ബുണ്ടസ് ലിഗ പുനരാരംഭിക്കാന്‍ ജര്‍മന്‍ സര്‍ക്കാരിന്റെ അനുമതി
ജർമനിയിൽ ഫുട്ബോൾ ലീഗുകൾ പുനരാരംഭിക്കുന്നതിനു മുന്നോടിയായി ആദ്യ രണ്ട് ഡിവിഷനുകളിലെ 36 ക്ലബ്ബുകളിൽ നടത്തിയ കോവിഡ് പരിശോധനയിൽ 10 പേർക്കു കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
മ്യൂണിക്: ജര്‍മനിയിലെ ഒന്നാം ഡിവിഷന്‍ ഫുട്ബോള്‍ ലീഗായ ബുണ്ടസ് ലിഗ ഈ മാസം പകുതിയോടെ പുനരാരംഭിക്കാന്‍ ജര്‍മന്‍ സര്‍ക്കാരിന്റെ അനുമതി. ക്ലബ്ബ് അധികൃതരും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും തമ്മിലുള്ള കൂടിക്കാഴ്ചക്കുശേഷമാണ് ലീഗ് ഈ മാസം പകുതിയോടെ പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചത്. മെയ് 16ന് ഒന്നാം ഡിവിഷന്‍, രണ്ടാം ഡിവിഷന്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കാനാണ് ആലോചിക്കുന്നത്. കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങള്‍ നടത്തുക. ജൂണ്‍ അവസാനത്തോടെ ലീഗ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ജർമനിയിൽ ഫുട്ബോൾ ലീഗുകൾ പുനരാരംഭിക്കുന്നതിനു മുന്നോടിയായി ആദ്യ രണ്ട് ഡിവിഷനുകളിലെ 36 ക്ലബ്ബുകളിൽ നടത്തിയ കോവിഡ് പരിശോധനയിൽ 10 പേർക്കു കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇതു കളിയെ ബാധിക്കില്ല. മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് കളിക്കാര്‍ ക്വാറന്റൈന്‍ കാലവാധി പൂര്‍ത്തിയാക്കണമെന്ന നിബന്ധനയും ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഇളവു ചെയ്തിട്ടുണ്ട്. ക്ലബ്ബുകളുടെ പരിശോധനാശേഷി കണക്കിലെടുത്താണ് ക്വാറന്റൈന്‍ കാലാവധിയില്‍ ഇളവ് നല്‍കിയത്. കളിക്കാരില്‍ കൊവിഡ് പരിശോധനകള്‍ പതിവായി നടത്തുന്നതിനാല്‍ ക്വാറന്റൈനില്‍ ഇരിക്കേണ്ടതില്ലെന്നാണ് മെര്‍ക്കലിന്റെ അഭിപ്രായം.
Also Read: ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത; ലാ ലിഗയില്‍ പന്തുരുളുന്നു
ഒമ്പത് വീതം മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിനെക്കാള്‍ നാലു പോയന്റ് ലീഡുള്ള ബയേണ്‍ മ്യൂണിക്കാണ് ലീഗില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. കൊവിഡ് ബാധയെത്തുടര്‍ന്ന് മാര്‍ച്ച് പകുതിയോടെയാണ് ജര്‍മനിയിലെ ഫുട്ബോള്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്. ജര്‍മനിയില്‍ ഇതുവരെ ഒന്നരലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6300 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ആശങ്കയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഫുട്ബോള്‍ ലീഗുകളില്‍ പുനരാരംഭിക്കാന്‍ അനുമതി ലഭിക്കുന്ന യൂറോപ്പിലെ ആദ്യ പ്രധാന ലീഗാണ് ജര്‍മനിയിലേത്. നേരത്തെ ഡച്ച്, ഫ്രഞ്ച് ഫുട്ബോള്‍ ലീഗുകള്‍ പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചിരുന്നു.
ബുണ്ടസ് ലീഗക്ക് പിന്നാലെ യൂറോപ്പിലെ മറ്റ് പ്രധാന ലീഗുകളും പുനരാരാംഭിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. സ്പാനിഷ് ലാ ലിഗയിൽ കളിക്കാർക്ക് ഈയാഴ്ച മുതൽ വ്യക്തിഗത പരിശീലനത്തിന് അനുമതി കിട്ടിയിട്ടുണ്ട്. ലോകകപ്പ് പോലെ കുറച്ചു വേദികൾ മാത്രം തിരഞ്ഞെടുത്ത് പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം അവിടെ നടത്തുക എന്നതാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകള്‍ ആലോചിക്കുന്നത്.