കോപ്പ അമേരിക്ക: ബ്രസീൽ-അർജന്റീന സ്വപ്ന ഫൈനലിന് പരിമിതമായ തോതിൽ കാണികളെ പ്രവേശിപ്പിക്കും
ഏകദേശം 6500 പേർക്ക് ഇതോടെ മത്സരം നേരിൽക്കാണാൻ അവസരം ലഭിക്കും. എന്നാൽ മത്സരം കണാനെത്തുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന നിബന്ധനയുണ്ട്.
റിയോ ഡി ജനീറോ: ഞായറാഴ്ച ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബോളിലെ ബ്രസീൽ-അർജന്റീന സ്വപ്ന ഫൈനൽ കാണാൻ പരിമിതമായ അളവിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന് റിയോ ഡി ജനീറോ മേയറുടെ ഓഫീസ് അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയങ്ങളിലൊന്നായ മാറക്കാന സ്റ്റേഡിയത്തിന്റെ ശേഷിയുടെ പത്തു ശതമാനത്തോളം കാണികളെയാകും പ്രവേശിപ്പിക്കുക.
ഏകദേശം 6500 പേർക്ക് ഇതോടെ മത്സരം നേരിൽക്കാണാൻ അവസരം ലഭിക്കും. എന്നാൽ മത്സരം കണാനെത്തുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന നിബന്ധനയുണ്ട്. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ഫുട്ബോൾ കൂട്ടായ്മയായ കോൺമിബോളിന്റെ ക്ഷണം ലഭിച്ചവർക്ക് മാത്രമെ സ്റ്റേഡിയത്തിൽ പ്രവേശിക്കാനാകു.
ഈ വർഷം ആദ്യം മാറക്കാനയിൽ നടന്ന കോപ്പ ലിബർട്ടഡോറസ് കപ്പ് ഫൈനൽ കാണാൻ പരിമിതമായ തോതിൽ കാണികളെ പ്രവേശിപ്പിച്ചിരുന്നെങ്കിലും കാണികൾ സാമൂഹിക അകലം പാലിക്കാതിരുന്നതിനെത്തുടർന്ന് റിയോ ഡി ജനീറോ കോർപറേഷൻ സംഘാടകർക്ക് പിഴ ചുമത്തിയിരുന്നു. ഈ സാഹചര്യത്തിൽ കോപ്പ ഫൈനൽ കാണാനെത്തുന്ന കാണികൾ അകലം പാലിച്ചിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് സംഘാടകർ അറിയിച്ചു.
അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. കൊവിഡ് രോഗബാധ ശമനമില്ലാതെ തുടരുന്നതിനിടെ കോപ്പ അമേരിക്ക ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചതിനെതിരെ ബ്രസീലിൽ പരക്കെ പ്രതിഷേധമുയർന്നിരുന്നു. ബ്രസീൽ താരങ്ങളടക്കം ഇതിനെതിരെ നിലപാടെടുത്തിരുന്നു. അർജന്റീനയിലും കൊളംബിയയിലുമായി നടക്കേണ്ടിയിരുന്ന ടൂർണമെന്റ് അവിടുത്തെ കൊവിഡ് വ്യാപനത്തെത്തതുടർന്ന് അവസാന നിമിഷം ബ്രസീലിലേക്ക് മാറ്റുകയായിരുന്നു.
നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona