ജയത്തിന് പിന്നാലെ ബെൽജിയത്തിന് തിരിച്ചടി; രണ്ട് സൂപ്പർ താരങ്ങൾ ക്വാർട്ടറിൽ കളിച്ചേക്കില്ല
പോർച്ചുഗലിനെതിരായ പോരാട്ടത്തിൽ രണ്ടാം പുകുതിയുടെ തുടക്കത്തിൽ 48-ാ മിനുറ്റിലാണ് ഡിബ്രൂയിനെ പരിക്കേറ്റ് മടങ്ങിയത്. പോർച്ചുഗൽ മിഡ്ഫീൽഡർ ജോവാ പാൽഹിനയുടെ ടാക്ലിംഗിൽ വീണുപോയ ഡിബ്രുയിനെയുടെ ഇടതു കാൽക്കുഴക്കാണ് പരിക്കേറ്റത്.
ബുഡാപെസ്റ്റ്: യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലിനെതിരായ ആവേശജയത്തിന് പിന്നാലെ ത്തിന് തിരിച്ചടിയായി സൂപ്പർ താരങ്ങളുടെ പരിക്ക്. പോർച്ചുഗലിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ് മടങ്ങിയ സൂപ്പർ താരം ഏദൻ ഹസാർഡും കെവിൻ ഡിബ്രൂയിനെയും ഇറ്റലിക്കെതിരായ ക്വാർട്ടർ പോരാട്ടത്തിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഇരുവരെയും സ്കാനിംഗിന് വിധേയരാക്കിയശേഷമെ പരിക്കിനെക്കുറിച്ച് കൂടുതൽ എന്തെങ്കിലും പറയാനാവു എന്ന് ബെൽജിയം ടീം മാനേജ്മെന്റ് വ്യക്തമാക്കി.
പോർച്ചുഗലിനെതിരായ പോരാട്ടത്തിൽ രണ്ടാം പുകുതിയുടെ തുടക്കത്തിൽ 48-ാ മിനുറ്റിലാണ് ഡിബ്രൂയിനെ പരിക്കേറ്റ് മടങ്ങിയത്. പോർച്ചുഗൽ മിഡ്ഫീൽഡർ ജോവാ പാൽഹിനയുടെ ടാക്ലിംഗിൽ വീണുപോയ ഡിബ്രുയിനെയുടെ ഇടതു കാൽക്കുഴക്കാണ് പരിക്കേറ്റത്. ഉടൻ പകരക്കാരനെ ആവശ്യപ്പെട്ട ഡിബ്രൂയിനെ ഗ്രൗണ്ട് വിട്ടു. ഡ്രൈസ് മെർട്ടൻസാണ് പിന്നീട് ഡിബ്രൂയിനെയുടെ പകരക്കാരനായി കളിച്ചത്.
ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ മുഖത്തേറ്റ പരിക്കിനെത്തുടർന്ന് ഡിബ്രൂയിനെക്ക് ഗ്രൂപ്പ് ഘട്ടത്തിലെ ബെൽജിയത്തിന്റെ ആദ്യ മത്സരം നഷ്ടമായിരുന്നു. എന്നാൽ ഡെൻമാർക്കിനെതിരായ രണ്ടാം മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഡിബ്രൂയിനെ ആണ് ടീമിന്റെ വിജയഗോൾ നേടിയത്.
മത്സരത്തിന്റെ അവസാനമാണ് ഹസാർഡ് പേശിവലിവിനെത്തുടർന്ന് കളം വിട്ടത്. 87-ാം മിനിറ്റിൽ മടങ്ങിയ ഹസാർഡിന് പകരം യാനിക് കരാസ്കോ ആണ് ഗ്രൗണ്ടിലിറങ്ങിയത്. റയൽ മാഡ്രിഡിൽ പരിക്കുമൂലം സീസണിലെ ഭൂരിഭാഗം മത്സരങ്ങളിലും പുറത്തിരുന്ന ഹസാർ യൂറോയിലാണ് വീണ്ടും സജീവമായത്.
ടീം ഇന്ന് ബെൽജിയത്തിൽ തിരിച്ചെത്തിയശേഷം ഇരു താരങ്ങളെയും വിദഗ്ദ പരിശോധനകൾക്ക് വിധേയരാക്കുമെന്ന് ബെൽജിയം പരിശീലകൻ റോബർട്ടോ മാർട്ടിനെസ് പറഞ്ഞു. തുടർവിജയങ്ങളുടെ പകിട്ടുമായി എത്തുന്ന ഇറ്റലിയാണ് വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായ ബെൽജിയത്തിന്റെ ക്വാർട്ടറിലെ എതിരാളികൾ.