ലോകകപ്പിൽ മുഹമ്മദ് സലാ നയിച്ച ഈജിപ്ത് ടീം പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 16) വരെ എത്തിയാണ് ചരിത്ര മുന്നേറ്റം നടത്തിയത്. പ്രീ-ക്വാർട്ടറിൽ കരുത്തരായ അർജന്‍റീനയ്ക്കെതിരെ ഒരു ഘട്ടത്തിൽ ഈജിപ്ത് 2-0 ന് മുന്നിലായിരുന്നു.

കെയ്‌റോ: ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയെ അക്ഷരാർത്ഥത്തിൽ നെഞ്ചിടിപ്പിച്ച മിന്നും പ്രകടനത്തിന് പിന്നാലെ ഈജിപ്ത് ദേശീയ ഫുട്ബോൾ ടീം ഹെഡ് കോച്ച് ഹൊസാം ഹസ്സന്‍റെയും(59) ടീം ഡയറക്ടർ ഇബ്രാഹിം ഹസ്സന്‍റെയും കരാറുകൾ പുതുക്കി ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം 2030 വരെയുള്ള ദീർഘകാല കരാറാണ് ഹൊസാം ഹസ്സന് നൽകിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലോകകപ്പിൽ മുഹമ്മദ് സലാ നയിച്ച ഈജിപ്ത് ടീം പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 16) വരെ എത്തിയാണ് ചരിത്ര മുന്നേറ്റം നടത്തിയത്. പ്രീ-ക്വാർട്ടറിൽ കരുത്തരായ അർജന്‍റീനയ്ക്കെതിരെ ഒരു ഘട്ടത്തിൽ ഈജിപ്ത് 2-0 ന് മുന്നിലായിരുന്നു. ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ അട്ടിമറിക്ക് തൊട്ടരികിൽ എത്തിയെങ്കിലും, അവസാന നിമിഷങ്ങളിൽ വലിയ മത്സരങ്ങളുടെ പരിചയസമ്പത്ത് പുറത്തെടുത്ത മെസിയും സംഘവും 13 മിനിറ്റിനുള്ളിൽ 3 ഗോളുകൾ തിരിച്ചടിച്ച് ജയം പിടിച്ചെടുക്കുകയായിരുന്നു. തോറ്റെങ്കിലും ലോക ചാമ്പ്യന്മാരെ വെള്ളം കുടിപ്പിച്ച ഈജിപ്ത് ഫുട്ബോൾ ലോകത്തിന്‍റെ കൈയടി വാങ്ങിയാണ് മടങ്ങിയത്.

2024 ഫെബ്രുവരിയിലാണ് ഹൊസാം ഹസ്സൻ ഈജിപ്തിന്‍റെ പരിശീലകനായി ചുമതലയേൽക്കുന്നത്. 2025 ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ഈജിപ്തിനെ സെമി ഫൈനൽ വരെ എത്തിക്കാൻ ഹസ്സന് കഴിഞ്ഞിരുന്നു. എന്നാൽ ഈ വർഷം ഫെബ്രുവരി മുതൽ ഔദ്യോഗികമായി ദേശീയ കരാർ ഒപ്പുവെക്കാതെയാണ് താൻ ടീമിനായി ജോലി ചെയ്യുന്നതെന്ന് ഹസ്സൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ലോകകപ്പിലെ തകർപ്പൻ നേട്ടത്തോടെ ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ഹാനി അബോ റിദ ഹസ്സന് പുതിയ കരാർ നൽകാൻ നേരിട്ട് അനുമതി നൽകുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഈജിപ്ത് ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ വിജയിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലൻഡിനെ 3-1 ന് തോൽപ്പിച്ച് ചരിത്രത്തിലെ ആദ്യ ലോകകപ്പ് ജയം നേടിയ ഈജിപ്ത്, റൗണ്ട് ഓഫ് 32-ൽ ഓസ്‌ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോല്‍പിച്ചാണ് പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. ആഫ്രിക്കൻ ഫുട്ബോളിലെ പുതിയ കരുത്തരായി ഈജിപ്തിനെ മാറ്റിയെടുത്ത ഹൊസാം ഹസ്സന് കീഴിൽ 2030 ലോകകപ്പാണ് രാജ്യം ഇനി ലക്ഷ്യമിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക