ഫിഫ നിയമപ്രകാരം നോക്കൗട്ട് ഘട്ടത്തിൽ രണ്ട് മഞ്ഞക്കാർഡ് ലഭിക്കുന്ന താരങ്ങൾക്ക് അടുത്ത മത്സരത്തിൽ നിന്ന് വിലക്ക് നേരിടേണ്ടി വരും.
ബോസ്റ്റൺ: ലോകകപ്പ് ആവേശത്തിന്‍റെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് രാത്രിയോടെ തുടക്കമാകുമ്പോൾ ആരാധകരെയും ടീമുകളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നത് സൂപ്പർ താരങ്ങളുടെ മഞ്ഞക്കാർഡ് ഭീഷണിയാണ്. ടൂർണമെന്റിലെ വിവിധ ടീമുകളിൽ നിന്നായി ആകെ 18 പ്രമുഖ താരങ്ങളാണ് സസ്‌പെൻഷൻ ഭീതിയിൽ ഇന്ന് ക്വാർട്ടർ ഫൈനൽ കളിക്കാൻ ബൂട്ടുകെട്ടുന്നത്. ഇന്നത്തെ മത്സരത്തിൽ ഒരൊറ്റ പിഴവ് സംഭവിച്ച് റഫറിയുടെ കൈയിൽ നിന്ന് മഞ്ഞക്കാർഡ് വാങ്ങിയാൽ, ടീം സെമി ഫൈനലിലേക്ക് യോഗ്യത നേടിയാലും ഈ താരങ്ങൾക്ക് സെമി ഫൈനൽ മത്സരം നഷ്ടമാകും.
ഫിഫ നിയമപ്രകാരം നോക്കൗട്ട് ഘട്ടത്തിൽ രണ്ട് മഞ്ഞക്കാർഡ് ലഭിക്കുന്ന താരങ്ങൾക്ക് അടുത്ത മത്സരത്തിൽ നിന്ന് വിലക്ക് നേരിടേണ്ടി വരും. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ അവസാനിച്ചതിന് ശേഷം മാത്രമേ സിംഗിൾ മഞ്ഞക്കാർഡുകൾ റദ്ദാക്കപ്പെടുകയുള്ളൂ. അതിനാൽ സെമിയിൽ സ്ലേറ്റ് ക്ലീൻ ആയി ഇറങ്ങണമെങ്കിൽ ഇന്നത്തെ കളിയിൽ താരങ്ങൾക്ക് അച്ചടക്കം പാലിച്ചേ മതിയാകൂ. കനത്ത പ്രതിസന്ധിയിൽ സൂപ്പർ താരങ്ങൾസെമി ഫൈനൽ മോഹങ്ങൾക്ക് വഴിയടയുമെന്ന ഭീതിയിൽ ഗ്രൗണ്ടിലിറങ്ങുന്നവരിൽ ലോക ഫുട്ബോളിലെ വമ്പൻ പേരുകളാണുള്ളത്.
കടുത്ത ടാക്ലിംഗുകള്‍ കണ്ട ഫ്രാന്‍സ് പരാഗ്വേ മത്സരത്തില്‍ മൂന്ന് ഫ്രഞ്ച് താരങ്ങളാണ് മഞ്ഞക്കാര്‍ഡ് വാങ്ങിയത്. ഫ്രാന്‍സ് മധ്യനിരയുടെ എഞ്ചിനായ മൈക്കൽ ഒലീസെ, മാനു കോന, ബ്രാഡ്‌ലി ബാർക്കോള എന്നിവരാണ് മൊറോക്കോക്കെതിരായ ക്വാർട്ടറിൽ അതീവ ജാഗ്രത പുലർത്തേണ്ട താരങ്ങള്‍. ന്ന് ഫ്രാൻസിനെതിരെ നിർണായക പോരാട്ടത്തിനൊരുങ്ങുന്ന മൊറോക്കോയുടെ പ്രതിരോധ കോട്ടയായ നായകന്‍ അഷ്റഫ് ഹക്കീമിയും മഞ്ഞകാര്‍ഡ് ഭീഷണിയിലാണ്. ഹക്കീമിക്ക് പുറമെ മൊറൊക്കോയുടെ റെഡ്വാൻ ഹൽഹൽ, ബിലാൽ എൽ ഖനൂസ്, അസ്സിദിൻ ഔനാഹി,ഇസ്സ ദിയോപ് എന്നിവരും ഒരു മഞ്ഞക്കാര്‍ഡ് വാങ്ങിയവരാണ്.
രണ്ടാം ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ നേരിടാനിറങ്ങുന്ന സ്പെയിനിന്‍റെ ഫെറാന്‍ ടോറസിനും മഞ്ഞക്കാര്‍ഡ് ഉണ്ട്. ബെല്‍ജിയത്തിന്‍റെ ബ്രാന്‍ഡന്‍ മിഷേലാണ് മഞ്ഞക്കാര്‍ഡുള്ള മറ്റൊരു താരം. ക്വാര്‍ട്ടറില്‍ നോര്‍വെയെ നേരിടാനിറങ്ങുന്ന ഇംഗ്ലീഷ് മധ്യനിരയുടെ നെടുംതൂണായ ബെല്ലിങ്ഹാമിന് ഒരു കാർഡ് കൂടി ലഭിച്ചാൽ അത് ടീമിനാകെ തിരിച്ചടിയാകും. ബെല്ലിങ്ഹാമിന് പുറമെ മാർക്ക് ഗെഹി, നിക്കോ ഒറെയ്‌ലി, ഡെക്ലാൻ റൈസ് എന്നിവരും മഞ്ഞക്കാര്‍ഡ് ലഭിച്ചവരാണ്. നോര്‍വെയുടെ അന്‍റോണിയോ നൂസക്കും മഞ്ഞക്കാര്‍ഡുണ്ട്. ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടാനിറങ്ങുന്ന അര്‍ജന്‍റീന ടീമില്‍ ഗോണ്‍സാലോ മൊണ്ടിയേല്‍ മാത്രമാണ് സസ്പെന്‍ഷൻ ഭീഷണിയുള്ള താരം. സ്വിസ് ടീമില്‍ ഗ്രാനിറ്റ് സാക്ക, മിറോ മുഹീം എന്നിവരാണ് മഞ്ഞകാര്‍ഡ് ലഭിച്ച താരങ്ങള്‍.
അതിവേഗത്തിലും ആക്രമണാത്മക ശൈലിയിലും കളി നടക്കുന്ന ക്വാർട്ടർ ഫൈനലുകളിൽ ഫൗളുകൾ ഒഴിവാക്കി കളി നിയന്ത്രിക്കുക എന്നത് താരങ്ങൾക്ക് വലിയ മാനസിക സമ്മർദ്ദമാകും സമ്മാനിക്കുക. ഒരു ചെറിയ പിഴവ് മതി തങ്ങളുടെ കരിയറിലെ ഏറ്റവും വലിയ സ്വപ്നമായ ലോകകപ്പ് സെമി ഫൈനൽ പോരാട്ടം നഷ്ടമാകാൻ എന്നതിനാൽ ഓരോ നീക്കവും അതീവ സൂക്ഷ്മതയോടെയാകും താരങ്ങൾ ഇന്ന് പുറത്തെടുക്കുക.
