മത്സരത്തിൽ ഈജിപ്തിനായി രണ്ടാമത്തെ ഗോൾ നേടുകയും, വാറിലൂടെ മറ്റൊരു ഗോൾ നിഷേധിക്കപ്പെടുകയും ചെയ്ത മുസ്തഫ സിക്കോ റഫറിയുടെ പക്ഷപാതിത്വപരമായ തീരുമാനങ്ങള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

അറ്റ്‌ലാന്‍റ: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയോട് 3-2 ന് തോറ്റ് പുറത്തായതിന് പിന്നാലെ ഫുട്ബോൾ ലോകത്തെ പിടിച്ചുലയ്ക്കുന്ന ഗുരുതര ആരോപണവുമായി ഈജിപ്ഷ്യൻ താരം മുസ്തഫ സിക്കോ. ഈ ലോകകപ്പ് ടൂർണമെന്‍റ് മുഴുവൻ മുൻകൂട്ടി നിശ്ചയിച്ചതാണെന്നും അർജന്റീനയ്ക്ക് വീണ്ടും കിരീടം നൽകാനായി റഫറിമാരെ ഉപയോഗിച്ച് ടൂർണമെന്‍റ് നിയന്ത്രിക്കുകയാണെന്നും സിക്കോ ആരോപിച്ചു. കളിക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ കണ്ണീരടക്കാനാവാതെയാണ് ഈജിപ്ത് താരം ഈ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മത്സരത്തിൽ 79-ാം മിനിറ്റ് വരെ അർജന്‍റീനയ്‌ക്കെതിരെ ഈജിപ്ത് 2-0 ന് മുന്നിലായിരുന്നു. എന്നാൽ അവസാന നിമിഷങ്ങളിൽ റഫറിയുടെ വിവാദ തീരുമാനങ്ങളുടെ പിൻബലത്തിൽ അർജന്‍റീന മൂന്ന് ഗോളുകൾ തിരിച്ചടിച്ച് ജയിക്കുകയായിരുന്നു. മത്സരത്തിൽ ഈജിപ്തിനായി രണ്ടാമത്തെ ഗോൾ നേടുകയും, വാറിലൂടെ മറ്റൊരു ഗോൾ നിഷേധിക്കപ്പെടുകയും ചെയ്ത മുസ്തഫ സിക്കോ റഫറിയുടെ പക്ഷപാതിത്വപരമായ തീരുമാനങ്ങള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

റഫറി തികച്ചും ഏകപക്ഷീയമായാണ് പെരുമാറിയത്. ഇത് പകൽവെളിച്ചത്തിൽ നടന്ന വ്യക്തമായ അനീതിയാണ്. ഒരു രാജ്യത്തിന്‍റെ മുഴുവൻ അധ്വാനമാണ് ആ റഫറി ഒറ്റയടിക്ക് ഇല്ലാതാക്കിയത്. മത്സരത്തിന്‍റെ തുടക്കം മുതൽ അയാൾ ഞങ്ങൾക്ക് എതിരായിരുന്നു. ഈ ടൂർണമെന്‍റ് മുഴുവൻ മുൻകൂട്ടി എഴുതിയ തിരക്കഥയാണ്. ഞങ്ങൾക്ക് അല്ലാഹു മാത്രം മതി, അവനാണ് ഏറ്റവും മികച്ച സംരക്ഷകൻ. ഞാൻ ഈജിപ്ഷ്യൻ ആരാധകരോട് ക്ഷമ ചോദിക്കുന്നു. ഞങ്ങൾക്ക് അവരെ സന്തോഷിപ്പിക്കണം എന്നുണ്ടായിരുന്നു, പക്ഷേ സാധിച്ചില്ല. കാരണം കാര്യങ്ങൾ ഞങ്ങളുടെ കൈകളിൽ ആയിരുന്നില്ല. എല്ലാം മുൻകൂട്ടി എഴുതിത്തയ്യാറാക്കിയ തിരക്കഥയാണ്. അർജന്‍റീനയ്ക്ക് ഇപ്പോഴേ എന്‍റെ വക ലോകകപ്പ് ആശംസകൾ. അവർക്ക് ജയിക്കാൻ വേറെയൊന്നിന്‍റെയും ആവശ്യമില്ലല്ലോയെന്നും സിക്കോ ചോദിച്ചു.

Scroll to load tweet…

മത്സരത്തിലെ രണ്ട് നിർണായക തീരുമാനങ്ങളാണ് ഈജിപ്തിനെ ചൊടിപ്പിച്ചത്. ആദ്യം സിക്കോ നേടിയ ഒരു മനോഹരമായ ഗോൾ, 100 വാര പുറകിൽ നടന്ന ചെറിയൊരു ഫൗളിന്‍റെ പേരിൽ വാർ ഇടപെട്ട് റഫറി റദ്ദാക്കി. രണ്ടാമത്തേത്, കളി സമനിലയിലായിരിക്കെ ഇഞ്ചുറി ടൈമിൽ അർജന്‍റീന ബോക്സിനുള്ളിൽ മുഹമ്മദ് സലായെ ജേഴ്സി വലിച്ചു കീറി നിലത്തിട്ടിട്ടും റഫറിയോ വാറോ പെനാൽറ്റി നൽകാൻ തയ്യാറായില്ല. ഈ ഫൗളിന് തൊട്ടുപിന്നാലെയാണ് അർജന്‍റീന കൗണ്ടർ അറ്റാക്കിലൂടെ തങ്ങളുടെ വിജയഗോൾ നേടിയത്.

കോച്ചും കലിപ്പിൽ; വിവാദക്കൊടുങ്കാറ്റിൽ ലോകകപ്പ്

മുസ്തഫ സിക്കോയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വൻ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ഈജിപ്ത് കോച്ച് ഹൊസാം ഹസ്സനും മത്സരശേഷം സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. റഫറി ഒരു രാജ്യത്തിന്‍റെ സ്വപ്നങ്ങളെയാണ് കൊള്ളയടിച്ചതെന്നും അർജന്‍റീനയ്ക്ക് വേണ്ടി ടൂർണമെന്‍റ് മാറ്റിവെച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തോൽവിയുടെ കടുത്ത നിരാശയിൽ നിന്നുണ്ടായ വൈകാരികമായ പ്രതികരണമായാണ് ഇതിനെ കാണുന്നതെങ്കിലും, ലോകകപ്പ് വേദിയിൽ ഒരു താരം ഫിക്സിങ് ആരോപണം ഉന്നയിച്ചത് ഫിഫയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മുസ്തഫ സിക്കോയ്‌ക്കെതിരെ ഫിഫ കടുത്ത അച്ചടക്ക നടപടിയെടുക്കാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക