ബെർഗാമോയിൽ നടന്ന ആവേശപോരാട്ടത്തിൽ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഇറ്റലിയുടെ ഗോളുകൾ പിറന്നത്.
ബെർഗാമോ: തുടർച്ചയായ രണ്ട് ലോകകപ്പുകൾ നഷ്ടപ്പെട്ടതിന്‍റെ നാണക്കേട് മാറ്റാനൊരുങ്ങുന്ന ഇറ്റലിക്ക് നിർണ്ണായക വിജയം. യൂറോപ്യൻ പ്ലേ ഓഫ് സെമിഫൈനലിൽ വടക്കൻ അയർലൻഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് മുൻ ലോകചാമ്പ്യന്മാർ യോഗ്യതയ്ക്കരികിലെത്തിയത്. മറ്റൊരു മത്സരത്തിൽ വിക്ടർ ഗ്യോക്കറസിന്റെ തകർപ്പൻ ഹാട്രിക്കിൽ സ്വീഡനും പ്ലേ ഓഫ് ഫൈനലിൽ കടന്നു.
ബെർഗാമോയിൽ നടന്ന ആവേശപോരാട്ടത്തിൽ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഇറ്റലിയുടെ ഗോളുകൾ പിറന്നത്. 56-ാം മിനിറ്റിൽ സാൻഡ്രോ ടൊണാലിയിലൂടെ അസൂറികൾ ആദ്യ ലീഡെടുത്തു. മനോഹരമായ ഒരു ഹാഫ് വോളിയിലൂടെയായിരുന്നു ടൊണാലിയുടെ ഗോൾ. 80-ാം മിനിറ്റിൽ മോയിസ് കീനിലൂടെ ഇറ്റലി രണ്ടാം ഗോളും വിജയവും ഉറപ്പിച്ചു. ടൊണാലിയുടെ കൃത്യതയാർന്ന പാസിൽ നിന്നായിരുന്നു കീനിന്‍റെ ഗോൾ.
പരിശീലകൻ ജെന്നെരോ ഗാട്ടുസോയ്ക്ക് കീഴിൽ ഇറങ്ങിയ ഇറ്റലിക്ക് ഇനി പ്ലേ ഓഫ് ഫൈനലിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെയാണ് നേരിടേണ്ടത്. ഈ മത്സരത്തിൽ വിജയിച്ചാൽ 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറ്റലിക്ക് ലോകകപ്പ് വേദിയിലെത്താം. യൂറോപ്യൻ പ്ലേ ഓഫിലെ മറ്റൊരു പ്രധാന മത്സരത്തിൽ യുക്രെയ്നെ 3-1 ന് തകർത്ത് സ്വീഡൻ പ്ലേ ഓഫ് ഫൈനലിൽ പ്രവേശിച്ചു. സ്ട്രൈക്കർ വിക്ടർ ഗ്യോക്കറസിന്‍റെ ഹാട്രിക് പ്രകടനമാണ് സ്വീഡന് കരുത്തായത്.
മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ ഗോൾവേട്ട തുടങ്ങിയ ഗ്യോക്കറസ്, രണ്ടാം പകുതിയുടെ തുടക്കത്തിലും വലകുലുക്കി. ഒടുവിൽ പെനാൽറ്റിയിലൂടെ തന്‍റെ ഹാട്രിക് പൂർത്തിയാക്കി ടീമിന് ആധികാരിക വിജയം സമ്മാനിച്ചു. പ്ലേ ഓഫ് ഫൈനലിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ പോളണ്ടാണ് സ്വീഡന്‍റെ എതിരാളികൾ.
