തോൽവി അറിയാതെ കുതിച്ച ആഴ്സണലിന്‍റെ പോസ്റ്റിലേക്ക് ആദ്യം വെടിപൊട്ടിച്ചത് അരങ്ങേറ്റക്കാരൻ ആന്‍റണിയായിരുന്നു
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിന്‍റെ ജൈത്രയാത്രയ്ക്ക് അന്ത്യം കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ആന്‍റണി ഗോളോടെ ക്ലബില്‍ അരങ്ങേറിയപ്പോള്‍ ആറാം റൗണ്ടിൽ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് യുണൈറ്റഡിന്‍റെ ജയം.
തോൽവി അറിയാതെ കുതിച്ച ആഴ്സണലിന്‍റെ പോസ്റ്റിലേക്ക് ആദ്യം വെടിപൊട്ടിച്ചത് അരങ്ങേറ്റക്കാരൻ ആന്‍റണിയായിരുന്നു. മാർക്കോസ് റാഷ്ഫോഡിന്‍റെ അസിസ്റ്റിൽ ബ്രസീലിയൻ താരത്തിന്‍റെ ആദ്യ യുണൈറ്റഡ് ഗോൾ മുപ്പത്തിയഞ്ചാം മിനിറ്റിൽ പിറന്നു. അൻപത്തിയെട്ടാം മിനിറ്റിൽ ആന്‍റണിക്ക് പകരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലേക്കെത്തി. തുടർച്ചയായ നാലാം മത്സരത്തിലാണ് മുപ്പത്തിയേഴുകാരനായ റൊണാൾഡോ പകരക്കാരനാവുന്നത്. തൊട്ടുപിന്നാലെ ആഴ്സണലിന്‍റെ മറുപടി വന്നു. ബുകായോ സാക ആയിരുന്നു സ്കോറർ. എന്നാല്‍ പതിനൊന്ന് മിനിറ്റിനിടെ റാഷ്ഫോർഡ് രണ്ട് തവണ ലക്ഷ്യം കണ്ടപ്പോൾ യുണൈറ്റഡിന് തുടർച്ചയായ നാലാം ജയം കീശയിലായി. അറുപത്തിയാറാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസാണ് ഗോളിന് വഴിയൊരുക്കിയത്. എഴുപത്തിയഞ്ചാം മിനിറ്റിൽ എറിക്സന്റെ പാസ് ലക്ഷ്യത്തിലെത്തിച്ച് റാഷ്ഫോർഡ് യുണൈറ്റഡിന്‍റെ ജയമുറപ്പാക്കി.
ആറ് കളിയിൽ പതിനഞ്ച് പോയിന്‍റുള്ള ആഴ്സണൽ തന്നെയാണ് ലീഗിൽ ഒന്നാംസ്ഥാനത്ത്. 12 പോയിന്‍റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്കുയർന്നു.
ഏഴ് ഗോൾ പിറന്ന പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ബ്രൈറ്റൺ രണ്ടിനെതിരെ അഞ്ച് ഗോളിന് ലെസ്റ്റർ സിറ്റിയെ തോൽപിച്ചു. സീസണില്‍ ലെസ്റ്റർ തുടർച്ചയായ അഞ്ചാം തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ബ്രൈറ്റനായി മക് അലിസ്റ്റർ രണ്ട് ഗോൾ നേടി. കെയ്സാർഡോ, തൊസാർഡ് എന്നിവരാണ് മറ്റ് സ്കോറർമാർ. ആറ് കളിയിൽ ഒരു പോയിന്‍റ് മാത്രമുള്ള ലെസ്റ്റർ ലീഗിൽ ഏറ്റവും അവസാന സ്ഥാനത്താണ്. 13 പോയിന്‍റുള്ള ബ്രൈറ്റൺ നാലാം സ്ഥാനത്തും.
