യൂറോ പോരാട്ടത്തിനിടെ താരം കുഴഞ്ഞുവീണു, ഞെട്ടലോടെ ഫുട്ബോൾ ലോകം, ക്രിസ്റ്റ്യൻ എറിക്സണായി പ്രാർത്ഥനയോടെ ആരാധകർ
മെഡിക്കൽ സംഘം എറിക്സണ് വൈദ്യസഹായം നൽകുമ്പോൾ ഡെൻമാർക്ക് താരങ്ങളെല്ലാം ചുറ്റും കണ്ണീരായി മതിലായി നിന്നു. സിപിആർ നൽകിയശേഷം ആരോഗ്യനിലയിൽ പുരോഗതിയില്ലാത്തതിനെത്തുടർന്ന് എറിക്സണെ സ്ട്രെച്ചറിൽ ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി.
കോപ്പഹേഗൻ: യൂറോ കപ്പിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ ഡെൻമാർക്ക് ഫുട്ബോൾ താരം ക്രിസ്റ്റ്യൻ എറിക്സണായി പ്രാർഥനയോടെ ഫുട്ബോൾ ലോകം. ഫിൻലൻഡിനെതിരായ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയിരിക്കെയാണ് എറിക്സൺ മൈതാനത്ത് കുഴഞ്ഞു വീണത്. എറിക്സണ് അടിയന്തിരമായ വൈദ്യസഹായം ലഭ്യമാക്കി.
മെഡിക്കൽ സംഘം എറിക്സണ് വൈദ്യസഹായം നൽകുമ്പോൾ ഡെൻമാർക്ക് താരങ്ങളെല്ലാം ചുറ്റും കണ്ണീരായി മതിലായി നിന്നു. സിപിആർ നൽകിയശേഷം ആരോഗ്യനിലയിൽ പുരോഗതിയില്ലാത്തതിനെത്തുടർന്ന് എറിക്സണെ സ്ട്രെച്ചറിൽ ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി.
മത്സരത്തിനിടെ എറിക്സൺ കുഴഞ്ഞുവീണത് കണ്ട് റഫറി ആന്റണി ടെയ്ലർ ഉടൻ മത്സരം നിർത്തിവെച്ചു. എറിക്സണായി ഫുട്ബോൾ ലോകത്തോടൊപ്പം ഗ്യാലറിയുണ്ടായിരുന്ന ആയിരങ്ങളും കണ്ണീരണിഞ്ഞ് പ്രാർഥനയിൽ മുഴുകി. എറിക്സൺ കുഴഞ്ഞു വീണതിനെത്തുടർന്ന് നിർത്തിവെച്ച മത്സരം റദ്ദാക്കിയതായി യുവേഫ അറിയിച്ചു.