യൂറോ ഫൈനലിലെ അനിഷ്ട സംഭവങ്ങള്‍: ഇംഗ്ലണ്ടിനെതിരെ നടപടി എടുക്കാന്‍ യുവേഫ
നേരത്തെ മത്സരം കാണുവാന്‍ വെംബ്ലിയില്‍ എത്തിയ ഇറ്റാലിയന്‍ കാണികളെ ഇംഗ്ലീഷ് കാണികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇത് പിന്നീട് ദൃസാക്ഷികള്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ലണ്ടന്‍: യൂറോകപ്പ് ഫുട്ബോള്‍ ഫൈനലില്‍ ദിനത്തില്‍ നടന്ന അനിഷ്ടസംഭവങ്ങളെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ നടപടി എടുക്കാന്‍ യുവേഫ. യൂറോകപ്പിന്‍റെ വെംബ്ലിയില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ പെനാള്‍ട്ടി ഷൂട്ടൌട്ടിലാണ് ഇറ്റലി തോല്‍പ്പിച്ചത്. മത്സരത്തിന് മുന്‍പ് ശേഷവും വലിയതോതിലുള്ള പരാതിയാണ് ഇംഗ്ലീഷ് കാണികളെ സംബന്ധിച്ച് ഉയര്‍ന്നത് ഇതിലാണ് യൂറോപ്യന്‍ ഫുട്ബോള്‍ സംഘടനയായ യുവേഫ നടപടി എടുക്കാനിരിക്കുന്നത്.
നേരത്തെ മത്സരം കാണുവാന്‍ വെംബ്ലിയില്‍ എത്തിയ ഇറ്റാലിയന്‍ കാണികളെ ഇംഗ്ലീഷ് കാണികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇത് പിന്നീട് ദൃസാക്ഷികള്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അതേ സമയം തന്നെ ഫൈനലില്‍ നൂറുകണക്കിന് ഇംഗ്ലീഷ് കാണികള്‍ ടിക്കറ്റ് ഇല്ലാതെ മത്സരം കണ്ടു എന്നതും വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം മത്സരത്തിന് വേണ്ട സുരക്ഷ ഏര്‍പ്പാടാക്കിയില്ല എന്നതും വലിയ ചര്‍ച്ചയാകുന്നുണ്ട്. ഇത്തരത്തില്‍ ഒന്ന് ഒരിക്കലും സംഭവിച്ചിട്ടില്ലെന്നാണ് വിവിധ അനിഷ്ടസംഭവങ്ങളെ ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ മേധാവി മാര്‍ക്ക് ബുള്ളിംഹാം വിശേഷിപ്പിച്ചത്. 'വലിയൊരു വിഭാഗം മദ്യപാനികളുടെ സംഘമാണ് കുഴപ്പങ്ങള്‍ സൃഷ്ടിച്ചത്, ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ എന്ന പോലെയല്ല, പട്ടാള ക്യാമ്പ് എന്ന പോലെയാണ് അവര്‍ പെരുമാറിയത്, സംഭവങ്ങള്‍ ഏതെങ്കിലും ഫാന്‍സിനോ, ടീമിനോ എന്തെങ്കിലും സങ്കടം നേരിട്ടിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു' - എഫ്ഐ മേധാവി പറയുന്നു.
അതേ സമയം പ്രധാനമായും നാല് കുറ്റങ്ങളിലാണ് ഇംഗ്ലണ്ടിനെതിരെ യുവേഫ നടപടി എടുക്കുക എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ഫൈനല്‍ മത്സരം തടസ്സപ്പെടുത്തി ഒരാള്‍ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറി, ഇറ്റാലിയന്‍ ദേശീയ ഗാനം ആലപിക്കുന്പോള്‍ ഇംഗ്ലീഷ് കാണികള്‍ അപമര്യാതയായി പെരുമാറി, സ്റ്റേഡിയത്തിന് പുറത്തും അകത്തും ഉള്ള കാണികളുടെ പെരുമാറ്റം. ഇതില്‍ യുവേഫ നിയമിക്കുന്ന എത്തിക്സ് ആന്‍റി ഡിസിപ്ലനറി ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമായിരിക്കും ഇംഗ്ലണ്ടിനെതിരായ നടപടി തീരുമാനിക്കുക.
അതേ സമയം യുവേഫ തീരുമാനം 2030 ലോകകപ്പിന്‍റെ അതിഥേയത്വം ലഭിക്കാന്‍ രംഗത്തുള്ള ഇംഗ്ലണ്ടിനും, എഫ്എയ്ക്കും കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.