മാർട്ട കോക്‌സിനെ കുറിച്ച് "അനുചിതമായ ഭാഷ" ഉപയോഗിച്ചതിനാണ് ഫെഡറേഷൻ പ്രസിഡന്‍റിനെ ഫിഫ വിലക്കിയത്.
പനാമ സിറ്റി : വനിതാ ഫുട്ബോള്‍ താരം മാർട്ട കോക്‌സിനെ ബോഡി ഷെയ്മിംഗ് ചെയ്ത സംഭവത്തില്‍ പനാമ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് മാനുവൽ ഏരിയസിനെ ആറ് മാസത്തേക്ക് വിലക്കി ഫിഫ. പനാമ ദേശീയ ടീമിനും തുർക്കിയിലെ ഫെനർബാഷെ ക്ലബ്ബിനും വേണ്ടി കളിക്കുന്ന 27കാരിയായ മാർട്ട കോക്‌സിനെയാണ് മാനുവൽ ഏരിയസ് ശരീരാധിക്ഷേപം നടത്തിയത്. മാർട്ട കോക്‌സിനെ കുറിച്ച് "അനുചിതമായ ഭാഷ" ഉപയോഗിച്ചതിനാണ് ഫെഡറേഷൻ പ്രസിഡന്‍റിനെ ഫിഫ വിലക്കിയത്.
2023 മാർച്ചിലാണ് വിലക്കിന് ആസ്പദമായ സംഭവം. മിക്ക കളിക്കാർക്കും പ്രതിഫലം ലഭിക്കുന്നില്ലെന്നും ശരിയായ സ്റ്റേഡിയങ്ങളോ പരിശീലന സൗകര്യങ്ങളോ ഇല്ലെന്നും മാർട്ട കോക്‌സ് പ്രതികരിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണത്തിനായി മാധ്യമപ്രവർത്തകരെ കണ്ട മാനുവൽ ഏരിയസ്, മാർട്ട കോക്‌സിനെ "തടിച്ചി" എന്ന വാക്കുപയോഗിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു. അവൾക്ക് ആകൃതിയില്ലെന്നും തടിച്ചവളാണെന്നും അവൾക്ക് മൈതാനത്തിലൂടെ നീങ്ങാൻ പോലും കഴിയുന്നില്ലെന്നും അന്ന് മാനുവൽ ഏരിയാസ് പ്രതികരിച്ചിരുന്നു.
ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റിന്‍റെ പരാമര്‍ശത്തിന് പിന്നാലെ ദേശീയ ടീം വിടുകയാണെന്ന് മാര്‍ട്ട കോക്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. താൻ ഉപയോഗിച്ച വാക്കുകൾ ദൗർഭാഗ്യകരമാണെന്നും തനിക്ക് പറ്റിയ ഗുരുതരമായ പിശകിന് മാപ്പ് ചോദിക്കുന്നുവെന്നും മാനുവൽ ഏരിയാസും പ്രതികരിച്ചിരുന്നു.
