ആദ്യ കിരീടമുയര്‍ത്താന്‍ ചെമ്പട; ക്ലബ് ലോകകപ്പ് ഫൈനല്‍ രാത്രി
പ്രീമിയർ ലീഗിലെ ജൈത്രയാത്രയുടെ ആത്മവിശ്വാസത്തിലാണ് ലിവർപൂൾ ഫൈനലിന് ഇറങ്ങുന്നത്
ദോഹ: ഫിഫ ക്ലബ് ലോകകപ്പ് ചാമ്പ്യൻമാരെ ഇന്നറിയാം. ലിവർപൂൾ കിരീടപ്പോരാട്ടത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെംഗോയെ നേരിടും. രാത്രി പതിനൊന്ന് മണിക്ക് ദോഹയിലാണ് ഫൈനൽ. സെമിഫൈനലിൽ ലിവർപൂൾ ഒന്നിനെതിരെ രണ്ട് ഗോളിന് മോണ്ടെറെയെയും ഫ്ലെമെംഗോ ഒന്നിനെതിരെ മൂന്ന് ഗോളിന് അൽ ഹിലാലിനെയുമാണ് തോൽപിച്ചത്.
അവസാന 29 കളിയിൽ 27ലും ജയിച്ച ഫ്ലെമെംഗോ 71 ഗോളും സ്‌കോർ ചെയ്തിട്ടുണ്ട്. പ്രീമിയർ ലീഗിലെ ജൈത്രയാത്രയുടെ ആത്മവിശ്വാസത്തിലാണ് ലിവർപൂൾ ഫൈനലിന് ഇറങ്ങുന്നത്. സെമിയില്‍ ബ്രസീലിയന്‍ താരം റോബര്‍ട്ടോ ഫിര്‍മിനോയുടെ ഇഞ്ചുറിടൈമിലെ ഗോളിലായിരുന്നു ലിവര്‍പൂള്‍ ജയിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ക്ലോപ്പിന്‍റെ സംഘത്തിന്‍റെ വിജയം.
ക്ലബ് ലോകകപ്പ് ചരിത്രത്തിലെ ആദ്യ കിരീടമാണ് ചെമ്പടയുടെ ലക്ഷ്യം. കോപ്പ ലിബര്‍ട്ടഡറോസ് ജേതാക്കളാണ് ഫ്ലെമെംഗോ. റയൽ മാഡ്രിഡാണ് നിലവിലെ ചാമ്പ്യൻമാർ.