ഏതെങ്കിലും കാരണത്താൽ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയെ മാറ്റാൻ ഫിഫ ആലോചിക്കുന്നുണ്ടെങ്കിൽ, അത് അവർ വരുത്തുന്ന ഏറ്റവും വലിയ തെറ്റായിരിക്കും.

ന്യൂയോര്‍ക്ക്: ഫിഫ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ജിയാനി ഇൻഫാന്‍റിനോയെ പുറത്താക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇൻഫാന്‍റിനോയെ മാറ്റാൻ ഫിഫ ആലോചിക്കുന്നുണ്ടെങ്കിൽ അത് അവർ വരുത്തുന്ന വലിയ തെറ്റായിരിക്കുമെന്നും, അദ്ദേഹം പദവി ഒഴിഞ്ഞാൽ ഫിഫയ്ക്ക് ഇനി ഒരിക്കലും ഇത്രയും വലിയ സാമ്പത്തിക വിജയമോ ജനപ്രീതിയോ നേടാനാകില്ലെന്നും സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.

ഏതെങ്കിലും കാരണത്താൽ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയെ മാറ്റാൻ ഫിഫ ആലോചിക്കുന്നുണ്ടെങ്കിൽ, അത് അവർ വരുത്തുന്ന ഏറ്റവും വലിയ തെറ്റായിരിക്കും. ഇൻഫാന്‍റിനോ മികച്ച സംഘാടകനാണ്. ചരിത്രത്തിലെ ഏറ്റവും വിജയകരമായ ലോകകപ്പാണ് അദ്ദേഹം അടുത്തിടെ സംഘടിപ്പിച്ചത്. ഇൻഫാന്‍റിനോ പദവി ഒഴിഞ്ഞാൽ ഫിഫയ്ക്ക് ഇനി ഒരിക്കലും ഇത്രയും ലാഭകരമായ ഒരു ടൂർണമെന്‍റ് നടത്താൻ കഴിയില്ല-ട്രംപ് കുറിച്ചു.

ഫിഫ മത്സരങ്ങളുടെയും ലോകകപ്പിന്‍റെയും വാണിജ്യ അവകാശങ്ങളിൽ ഒരു പങ്ക് സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാൻ ഇൻഫാന്‍റിനോ ശ്രമിച്ചതാണ് വലിയ പ്രതിഷേധത്തിന് വഴിതെളിച്ചത്. കടുത്ത വിമർശനങ്ങളെ തുടർന്ന് ഇൻഫാന്‍റിനോ പദ്ധതി പിൻവലിക്കുകയും മാപ്പുപറയുകയും ചെയ്തെങ്കിലും, വിശ്വാസം തകർത്തുവെന്ന് ആരോപിച്ച് യുവേഫ, കോൺകാകാഫ്, ഏഷ്യൻ ഫുട്ബോൾ കൺഫെഡറേഷൻ തുടങ്ങിയ പ്രമുഖ ഫുട്ബോൾ ഭരണസമിതികൾ ഇന്‍ഫാന്‍റിനോയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

അടുത്ത വർഷം മാർച്ചിൽ ഫിഫ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇൻഫാന്‍റിനോയ്ക്ക് പ്രതിരോധം തീർത്ത് അമേരിക്കൻ പ്രസിഡന്‍റ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ വിമര്‍ശനമുയര്‍ന്നപ്പോള്‍ പിന്തുണ തേടി ഇന്‍ഫാന്‍റിനോ ട്രംപിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക