തീര്‍ത്തും കരഞ്ഞ് കലങ്ങിയ കണ്ണുമായി നില്‍ക്കുന്ന ഒരു സ്വിസ് ആരാധകന്‍. എന്നാല്‍ പെട്ടെന്നാണ് കളി മാറിയത്,  90-ാം മിനിറ്റില്‍ ഗവ്രനോവിച്ച് സ്വിസിനായി ഗോള്‍ മടക്കി. ഇതുവരെ കരഞ്ഞുനിന്ന ആരാധകന്‍ സ്വന്തം വസ്ത്രം പോലും ഊരി, ഗര്‍ജ്ജിക്കുന്ന ചിത്രമാണ് പിന്നെ കണ്ടത്. 

ബുക്കറസ്റ്റ്: യൂറോയില്‍ ത്രില്ലര്‍ മത്സരമായിരുന്നു ഫ്രാന്‍സ്- സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീക്വാര്‍ട്ടര്‍ പോരാട്ടം. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ നാട്ടിലേക്ക് മടക്കി സ്വിസ് പട ക്വാര്‍ട്ടറിലേക്ക് കടന്നപ്പോള്‍ സ്വിസ് കാണികളില്‍ ഒരു മുഖം ആഗോളതലത്തില്‍ തന്നെ വൈറലായി. ഫുട്ബോളിന്‍റെ യഥാര്‍ത്ഥ സ്പിരിറ്റാണ് ഇദ്ദേഹം എന്നാണ് ലോകം വാഴ്ത്തിയത്. 

89 മത്തെ മിനുട്ടില്‍ പോലും സ്വിസ് സംഘം ഫ്രാന്‍സിനോട് മൂന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിന്നിലായിരുന്നു. അപ്പോള്‍ തീര്‍ത്തും കരഞ്ഞ് കലങ്ങിയ കണ്ണുമായി നില്‍ക്കുന്ന ഒരു സ്വിസ് ആരാധകന്‍. എന്നാല്‍ പെട്ടെന്നാണ് കളി മാറിയത്, 90-ാം മിനിറ്റില്‍ ഗവ്രനോവിച്ച് സ്വിസിനായി ഗോള്‍ മടക്കി. ഇതുവരെ കരഞ്ഞുനിന്ന ആരാധകന്‍ സ്വന്തം വസ്ത്രം പോലും ഊരി, ഗര്‍ജ്ജിക്കുന്ന ചിത്രമാണ് പിന്നെ കണ്ടത്. ലോകത്തെങ്ങും ചര്‍ച്ചയായി ഈ ചിത്രം.

ആരാണ് ഈ ആരാധകന്‍ ലോകമെങ്ങും അന്വേഷണമായി, ഇദ്ദേഹത്തിന്‍റെ പേരാണ് ലൂക്ക ലോട്ടന്‍ബാച്. 'പേഴ്സണ്‍ ഓഫ് ഗെയിം' എന്നാണ് ഈ 28 കാരനെ സ്വിസ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ബുക്കറസ്റ്റിലെ എല്ലാ മത്സരങ്ങളും ഇദ്ദേഹം കാണാന്‍ എത്തിയിരുന്നു. തനിക്ക് ഇപ്പോള്‍ ലഭിക്കുന്ന ഈ ശ്രദ്ധയിലൊന്നും വലിയ കാര്യമില്ലെന്നും, ഇതൊക്കെ ആ നിമിഷത്തെ ആവേശമാണെന്നും ഇയാള്‍ പറഞ്ഞതായി സ്വിസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേ സമയം ഇദ്ദേഹം സെന്‍റ് പീറ്റേര്‍സ് ബര്‍ഗിലെ വെള്ളിയാഴ്ചത്തെ ക്വാര്‍ട്ടര്‍ ഫൈനലിലും എത്തുമെന്നാണ് വിവരം. ഇദ്ദേഹത്തിന് റഷ്യയിലേക്ക് മത്സരം കാണുവാന്‍ എത്താനുള്ള ടിക്കറ്റ് സ്വിസ് എയര്‍ ഫ്രീയായി നല്‍കും. അതിനൊപ്പം ഇദ്ദേഹത്തിന് കൊവിഡ് വാക്സിന്‍ സൗജന്യമായി ഒരു കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.