ക്രൊയേഷ്യക്കെതിരായ നിർണായക പെനാൽറ്റിക്ക് മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ 'ബിസ്മില്ലാഹ്' എന്ന് മന്ത്രിച്ചതായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാണ്. സൗദി ജീവിതം കൊണ്ടാണോ അതോ പോർച്ചുഗീസ് ഭാഷയിൽ സ്വയം പ്രചോദിപ്പിച്ചതാണോ എന്നതിനെച്ചൊല്ലി ആരാധകർക്കിടയിൽ തർക്കം തുടരുകയാണ്.
ലിസ്ബണ്‍: ക്രോയേഷ്യക്കെതിരായ നിര്‍ണായക പെനാല്‍റ്റി കിക്ക് എടുക്കുന്നതിന് തൊട്ടുമുന്‍പ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മന്ത്രിച്ച വാക്കുകളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ സംസാരവിഷയം. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ക്രോയേഷ്യക്കെതിരെ 2-1 ന്റെ നാടകീയ വിജയം പോര്‍ച്ചുഗല്‍ സ്വന്തമാക്കിയപ്പോഴായിരുന്നു ഈ സംഭവം. മത്സരത്തിന്റെ വിധി നിര്‍ണയിക്കുന്ന പെനാല്‍റ്റിക്ക് തൊട്ടുമുന്‍പ്, പൂര്‍ണ ഏകാഗ്രതയോടെ റൊണാള്‍ഡോ നിന്ന നിമിഷം കോടിക്കണക്കിന് ആളുകളാണ് ടെലിവിഷനില്‍ കണ്ടത്.
ഇതിനിടെ ക്യാമറ അദ്ദേഹത്തിന്റെ മുഖത്തേക്ക് സൂം ചെയ്ത ആ സെക്കന്‍ഡുകളില്‍ ക്രിസ്റ്റ്യാനോ സ്വയം എന്തോ മന്ത്രിക്കുന്നത് ഫുട്‌ബോള്‍ ആരാധകരും ശ്രദ്ധിച്ചു. റൊണാള്‍ഡോ രണ്ട് തവണ 'ബിസ്മില്ലാഹ്' (ദൈവത്തിന്റെ നാമത്തില്‍) എന്ന് മന്ത്രിച്ചതായാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അവകാശപ്പെടുന്നത്. ഏതൊരു നല്ല കാര്യത്തിന് മുന്‍പും ദൈവാനുഗ്രഹം തേടാന്‍ ഇസ്ലാം മത വിശ്വാസികള്‍ ഉപയോഗിക്കുന്ന ഈ വാക്ക് റൊണാള്‍ഡോ കടമെടുത്തതാണെന്നാണ് ഒരു വാദം.
സൗദി അറേബ്യയിലെ ജീവിതം സമ്മാനിച്ച അറബിക് പ്രാര്‍ത്ഥനയാണോ അതോ പോര്‍ച്ചുഗീസ് ഭാഷയില്‍ റൊണാള്‍ഡോ സ്വയം പ്രചോദിപ്പിച്ചതാണോ എന്നതിനെച്ചൊല്ലിയാണ് ആരാധകര്‍ക്കിടയില്‍ തര്‍ക്കം മുറുകുന്നത്. പോര്‍ച്ചുഗലിലെ ആരാധകര്‍ക്ക് ഇതിനൊരു മറുവശം കൂടി പറയാനുണ്ട്. ആ സമ്മര്‍ദ്ദ നിമിഷത്തില്‍ റൊണാള്‍ഡോ പോര്‍ച്ചുഗീസ് ഭാഷയില്‍ സ്വയം പ്രചോദിപ്പിക്കുകയായിരുന്നു എന്നാണ് അവര്‍ പറയുന്നത്.
'നീ ഗോള്‍ നേടും' എന്ന് അര്‍ത്ഥം വരുന്ന 'വെയ്‌സ് മര്‍ക്കാര്‍' (vais marcar) എന്നാണ് റൊണാള്‍ഡോ മന്ത്രിക്കുന്നതെന്നും അവര്‍ പറയുന്നു. ഈ വാക്കിന്റെ ഉച്ചാരണം അദ്ദേഹത്തിന്റെ പ്രാദേശിക ശൈലിയില്‍ 'ബെയ്‌സ് മര്‍ക്കാര്‍' (bais marcar) എന്നാണ് കേള്‍ക്കുക. ഇതാണ് ദൂരേക്ക് നിന്ന് നോക്കുമ്പോള്‍ 'ബിസ്മില്ലാഹ്' എന്ന് തോന്നിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുണ്ട്.
ചര്‍ച്ചകള്‍ നടക്കുമ്പോഴും താന്‍ എന്താണ് പറഞ്ഞതെന്ന് വ്യക്തമാക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതുവരെ തയ്യാറായിട്ടില്ല. മത്സരത്തിന് ശേഷം ഹോട്ടലിന് പുറത്ത് തടിച്ചുകൂടിയ പോര്‍ച്ചുഗീസ് ആരാധകരുമായി വിജയവും ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനവും ആഘോഷിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം.

