ഐ എം വിജയന്‍, ജോപോള്‍ അഞ്ചേരി, രാമന്‍ വിജയന്‍, ബൈച്ചൂംഗ് ബൂട്ടിയ അടക്കമുള്ള പ്രതിഭാശാലികള്‍ക്കൊപ്പം പന്തുതട്ടിയ താരം

ബെംഗളൂരു: ഇന്ത്യന്‍ ഫുട്‌ബോളിലെ മിഡ്‌ഫീല്‍ഡ് മാന്ത്രികന്‍ എന്നറിയപ്പെട്ടിരുന്ന മുന്‍ നായകന്‍ കാള്‍ട്ടണ്‍ ചാപ്‌മാന്‍(49) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതല്‍ 2001 വരെ ഇന്ത്യന്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്ന ചാപ്‌മാന്‍ പരിശീലകനായി കരിയര്‍ തുടരവേയാണ് മരണത്തിന് കീഴടങ്ങിയത്. 

Add Asianetnews as a Preferred SourcegooglePreferred

ഐ എം വിജയന്‍, ജോപോള്‍ അഞ്ചേരി, രാമന്‍ വിജയന്‍, ബൈച്ചൂംഗ് ബൂട്ടിയ അടക്കമുള്ള പ്രതിഭാശാലികള്‍ക്കൊപ്പം പന്തുതട്ടി. 1993ല്‍ വിന്നേഴ്‌സ് കപ്പ് ടൂര്‍ണമെന്‍റില്‍ ഈസ്റ്റ് ബംഗാളിനായി നേടിയ ഹാട്രിക് താരത്തെ വിഖ്യാതനാക്കി. ക്ലബ് തലത്തില്‍ ഈസ്റ്റ് ബംഗാളിലും ജെസിടിയിലും എഫ്‌സി കൊച്ചിനിലും തിളങ്ങി. ഐ എം വിജയനും ബൈച്ചൂംഗ് ബൂട്ടിയക്കും ഒപ്പം ജെസിടിയില്‍ കളിക്കവെ ടീം 14 കിരീടങ്ങളാണ് അലമാരയില്‍ എത്തിച്ചത്. സന്തോഷ് ട്രോഫിയില്‍ കര്‍ണാടക, പഞ്ചാബ്, ബംഗാള്‍ ടീമുകള്‍ക്കായും ബൂട്ടികെട്ടി. 

2001ല്‍ വിരമിച്ച ശേഷം ഐലീഗ് രണ്ടാം ഡിവിഷനില്‍ ടാറ്റ ഫുട്ബോള്‍ അക്കാദമി ടീമിനെ 2002-2008 കാലയളവില്‍ പരിശീലിപ്പിച്ചു. പിന്നീട് വിവിധ ടീമുകളെ പരിശീലിപ്പിച്ച കാള്‍ട്ടണ്‍ ചാപ്‌മാന്‍ ഒടുവില്‍ കോഴിക്കോട് ആസ്ഥാനമായ ക്വാര്‍ട്ട്‌സ് ഇന്‍റര്‍നാഷണല്‍ ഫുട്ബോള്‍ അക്കാദമിയുടെ ടെക്‌നിക്കല്‍ ഡയറക്‌ടറായിരുന്നു.