ഒന്നിനെതിരെ രണ്ട് ഗോളിനാണ് മാസിഡോണിയയുടെ ജയം. ജയത്തോടെ ഗ്രൂപ്പ് ജെയില്‍ ജര്‍മനിയെ മറികടന്ന് മാസിഡോണിയ രണ്ടാമതെത്തി.

മ്യൂനിച്ച്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വമ്പന്‍ അട്ടിമറി. മുന്‍ ലോക ചാംപ്യന്മാരായ ജര്‍മനിയെ നോര്‍ത്ത് മാസിഡോണിയ അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് മാസിഡോണിയയുടെ ജയം. ജയത്തോടെ ഗ്രൂപ്പ് ജെയില്‍ ജര്‍മനിയെ മറികടന്ന് മാസിഡോണിയ രണ്ടാമതെത്തി. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജര്‍മനി യോഗ്യത മത്സരത്തില്‍ തോല്‍ക്കുന്നത്. 

അതേ സമയം, നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സിന് ബോസ്‌നിയ ആന്‍ഡ് ഹെര്‍സിഗോവിനയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. അന്റോയിന്‍ ഗ്രീസ്മാനാണ് 60ആം മിനുറ്റില്‍ ഗോള്‍ നേടിയത്. ഗ്രൂപ്പില്‍ ഒന്നാമതാണ് ഫ്രാന്‍സ്. മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് ഒന്നിനെതിരെ രണ്ട് ഗോളിന് പോളണ്ടിനെ തോല്‍പ്പിച്ചു. ഹാരി കെയ്ന്‍, ഹാരി മഗ്വെയര്‍ എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോള്‍ നേടിയത്. ജയത്തോടെ ഇംഗ്ലണ്ട് ഗ്രൂപ് ഐയില്‍ ഒന്നാമതെത്തി.

ലിത്വാനിയക്കെതിരെ ഇറ്റലിയും ജയിച്ചു കയറി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജയം. മൂന്ന് കളികളും ജയിച്ച ഇറ്റലിയാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമത്. സ്‌പെയ്ന്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് കൊസോവയെ തകര്‍ത്തു. ഡാനി ഒല്‍മോ, ഫെറാന്‍ ടോറസ്, ജെറാര്‍ഡ് മൊറേനോ എന്നിവര്‍ ഗോള്‍ നേടി.