ഗർഭാവസ്ഥയിൽ വെച്ച് തങ്ങളുടെ ആൺകുഞ്ഞ് മരണപ്പെട്ട വിവരം ഗാക്പോയും പങ്കാളി നോവ വാൻ ഡെർ ബിജും ചേർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ഇൻസ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്.
മെക്സിക്കോ സിറ്റി: ജനിക്കാനിരുന്ന സ്വന്തം കുഞ്ഞിന്‍റെ മരണവാർത്തയറിഞ്ഞ് രണ്ട് നാൾ തികയും മുൻപ് രാജ്യത്തിനായി ബൂട്ട് കെട്ടുക, ടീമിനായി ആവേശം നിറഞ്ഞ ആദ്യ ഗോൾ നേടുക. ഫുട്ബോൾ ലോകത്തെയാകെ കണ്ണീരിലാഴ്ത്തുകയാണ് ഡച്ച് താരം കോഡി ഗാക്പോയുടെ ഈ പോരാട്ടവീര്യം. മൊറോക്കോയ്ക്കെതിരായ ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ നെതർലൻഡ്സിനായി ഗോൾ നേടിയതിന് പിന്നാലെ നിയന്ത്രണം വിട്ട് കരഞ്ഞ ഗാക്പോയെ സഹതാരങ്ങൾ ചേർത്തുപിടിക്കുന്ന കാഴ്ച കായികപ്രേമികളുടെ നെഞ്ച് തകർക്കുന്നതായിരുന്നു.
ഗർഭാവസ്ഥയിൽ വെച്ച് തങ്ങളുടെ ആൺകുഞ്ഞ് മരണപ്പെട്ട വിവരം ഗാക്പോയും പങ്കാളി നോവ വാൻ ഡെർ ബിജും ചേർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ഇൻസ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. മകൻ വിടപറഞ്ഞ് വെറും രണ്ട് ദിവസത്തിന് ശേഷമാണ് മെക്സിക്കോയിലെ മോണ്ടെറെയ് സ്റ്റേഡിയത്തിൽ ഗാക്പോ കളത്തിലിറങ്ങിയത്. മത്സരത്തിന്റെ 72-ാം മിനിറ്റിൽ സമ്മർവില്ലെയുടെ പാസിൽ നിന്ന് മനോഹരമായൊരു ഫിനിഷിംഗിലൂടെയാണ് 27-കാരനായ ഗാക്പോ നെതർലൻഡ്സിനെ മുന്നിലെത്തിച്ചത്. ഗോൾ നേടിയതിന് പിന്നാലെ വിയോഗത്തിന്‍റെ വേദന ഉള്ളിലൊതുക്കാനാകാതെ താരം തല നിലത്തുറപ്പിച്ച് മിനിറ്റുകളോളം കിടന്നു. ഒടുവിൽ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ ഗാക്പോയെ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്കും മറ്റ് താരങ്ങളും ഓടിയെത്തി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.
'ഫുട്ബോൾ വെറും രണ്ടാം സ്ഥാനം മാത്രം'; പിന്തുണയുമായി ക്യാപ്റ്റനും കോച്ചും
മത്സരത്തിന് മുന്നോടിയായി ഡച്ച് ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക് ഗാക്പോയുടെ അവസ്ഥയെക്കുറിച്ച് സംസാരിച്ചിരുന്നു. "ഇതൊരു ഭയങ്കരമായ വാർത്തയാണ്. ജീവിതത്തിൽ ഫുട്ബോളിനേക്കാൾ വലിയ കാര്യങ്ങളുണ്ടെന്ന് ഇത് ഓർമ്മിപ്പിക്കുന്നു. കോഡി ഇതിനെ വളരെ പക്വതയോടെയാണ് നേരിടുന്നത്. അവനോടും കുടുംബത്തോടുമുള്ള ബഹുമാനം വാക്കുകൾക്ക് അപ്പുറമാണ്," വാൻ ഡൈക് പറഞ്ഞു. കോഡിക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നതായി ഡച്ച് പരിശീലകൻ റൊണാൾഡ് കൂമാനും വ്യക്തമാക്കി.
എന്നാൽ ടീമിനൊപ്പം തുടരാനും രാജ്യത്തിനായി കളിക്കാനുമായിരുന്നു ഗാക്പോയുടെ തീരുമാനം. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ മൊറോക്കോ സമനില പിടിച്ചതോടെ മത്സരം അധികസമയത്തേക്കും തുടർന്ന് ഷൂട്ടൗട്ടിലേക്കും നീളുകയും നെതർലൻഡ്സ് തോറ്റ് പുറത്താവുകും ചെയ്തു. എങ്കിലും, ദുരന്തമുഖത്ത് പതറാതെ പോരാടിയ കോഡി ഗാക്പോ എന്ന താരം ഈ ലോകകപ്പിലെ വറ്റാത്ത നോവായി അവശേഷിക്കും.
