പതിനെട്ട്‌ വയസുകാരനായ അയ്യൂബ്‌ ബൗദ്ദിക്ക്‌ നേരത്തെ റോഡ്രി സിറ്റിയില്‍ ചെയ്‌തു കൊണ്ടിരുന്ന ഡിഫന്‍സീവ്‌ മിഡ്‌ഫീല്‍ഡ്‌ വര്‍ക്ക്‌ മനോഹരമായി ചെയ്യാന്‍ കഴിയുമെന്നാണ്‌ സിറ്റി മാനേജ്‌മെന്റ്‌ വിശ്വസിക്കുന്നത്‌. ലോകകപ്പില്‍ ബ്രസീല്‍ ഉള്‍പ്പടെയുള്ള ടീമുകള്‍ ബൗദ്ദിയുടെ പ്രകടനത്തിന്‌ മുന്നില്‍ പകച്ചുപോയിരുന്നു.

ലണ്ടന്‍: ലോകകപ്പ്‌ ഫുട്‌ബോളില്‍ മൊറോക്കോയുടെ മിഡ്‌ഫീല്‍ഡില്‍ തലയെടുപ്പോടെ കളിച്ച അയ്യൂബ്‌ ബൗദ്ദിയെ ഇനി ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ കാണാം. ഫ്രഞ്ച്‌ ക്ലബ്ബ്‌ ലില്ലെയില്‍ നിന്ന്‌ യുവതാരത്തെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. അഞ്ച്‌ വര്‍ഷ കരാറിലാണ്‌ കൂടുമാറ്റം. ഏകദേശം നൂറ്‌ ദശലക്ഷം യൂറോയുടെ ട്രാന്‍സ്‌ഫറാണിത്‌. ഇതോടെ പ്രീമിയര്‍ ലീഗ്‌ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തുകയ്‌ക്ക്‌ സൈന്‍ ചെയ്യപ്പെടുന്ന ടീനേജ്‌ താരങ്ങളിലൊരാളായും, ഏറ്റവും മൂല്യമേറിയ അറബ്‌ താരമായും അയ്യൂബ്‌ മാറി.

ക്യാപ്‌റ്റന്‍ റോഡ്രി ബാഴ്‌സലോണയിലേക്ക്‌ പോയതിന്‌ പിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റി മൊറോക്കന്‍ താരത്തിനായി രംഗത്തുണ്ടായിരുന്നു. പതിനെട്ട്‌ വയസുകാരനായ അയ്യൂബ്‌ ബൗദ്ദിക്ക്‌ നേരത്തെ റോഡ്രി സിറ്റിയില്‍ ചെയ്‌തു കൊണ്ടിരുന്ന ഡിഫന്‍സീവ്‌ മിഡ്‌ഫീല്‍ഡ്‌ വര്‍ക്ക്‌ മനോഹരമായി ചെയ്യാന്‍ കഴിയുമെന്നാണ്‌ സിറ്റി മാനേജ്‌മെന്റ്‌ വിശ്വസിക്കുന്നത്‌. ലോകകപ്പില്‍ ബ്രസീല്‍ ഉള്‍പ്പടെയുള്ള ടീമുകള്‍ ബൗദ്ദിയുടെ പ്രകടനത്തിന്‌ മുന്നില്‍ പകച്ചുപോയിരുന്നു. ലോകകപ്പില്‍ ബ്രസീലിനെതിരെ കളിച്ചു കൊണ്ടായിരുന്നു അയ്യൂബിന്റെ അരങ്ങേറ്റം. കാസെമിറോ, ബ്രൂണോ ഗിമാരസ്‌ തുടങ്ങിയ ഏറെ പരിചയ സമ്പന്നരായ ബ്രസീലിയന്‍ മിഡ്‌ഫീല്‍ഡര്‍മാരെ അയ്യൂബി കീഴടക്കി. വിജയപ്രതീക്ഷയോടെ വന്ന ബ്രസീല്‍ 1-1ന്‌ ഞെട്ടി. ലോകകപ്പില്‍ അഞ്ച്‌ മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ആഫ്രിക്കന്‍ കൗമാര താരമെന്ന റെക്കോര്‍ഡും അയ്യൂബ്‌ സ്വന്തമാക്കിയിരുന്നു.

വര്‍ഷങ്ങളായി മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ മത്സരങ്ങള്‍ കാണുന്ന തനിക്ക്‌ സിറ്റിയുടെ സ്‌റ്റൈല്‍ ഓഫ്‌ പ്ലേ വലിയ ഇഷ്ടമാണെന്ന്‌ അയ്യൂബ്‌ പറയുന്നു. സിറ്റിക്ക്‌ എപ്പോഴും ക്വാളിറ്റി ഫുട്‌ബോള്‍ ഉണ്ട്‌. അവരെപ്പോഴും ചാമ്പ്യന്‍മാരെ പോലെയാണ്‌ പെരുമാറുക, ജയിക്കാന്‍ വേണ്ടി മാത്രം രൂപകല്‌പന ചെയ്‌ത ക്ലബ്ബായിട്ടാണ്‌ തനിക്ക്‌ തോന്നിയിട്ടുള്ളതെന്നും മൊറോക്കന്‍ മിഡ്‌ഫീല്‍ഡര്‍ പറഞ്ഞു.

പെപ്‌ ഗോര്‍ഡിയോള പരിശീലക സ്ഥാനം ഒഴിഞ്ഞതിന്റെ ക്ഷീണത്തിലാണ്‌ സിറ്റി. കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ആഴ്‌സണലിനോട്‌ 3-0ന്‌ തകര്‍ന്ന്‌ പോയപ്പോള്‍ സിറ്റി ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. ഡിഫന്‍സീവ്‌ മിഡ്‌ഫീല്‍ഡില്‍ റോഡ്രിയുടെ അസാന്നിധ്യം പ്രകടമായ മത്സരമായിരുന്നു അത്‌. അയ്യൂബ്‌ ബൗദ്ദി എത്തുന്നതോടെ, വലിയൊരളവില്‍ അത്‌ പരിഹരിക്കാന്‍ കഴിഞ്ഞേക്കും.