ഈ മത്സരത്തിൽ സ്പെയിൻ ജയിക്കും, അതും വളരെ അനായാസമായി തന്നെ. ടൂർണമെന്‍റിന്‍റെ തുടക്കം മുതൽ ഫ്രാൻസും സ്പെയിനുമായിരുന്നു എന്‍റെ ഫേവറിറ്റുകൾ.

ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ സ്പെയിൻ അനായാസം കിരീടം ചൂടുമെന്ന് പ്രവചിച്ച് ബ്രസീലിന്‍റെ എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിലൊരാളായ റൊണാൾഡോ നസാരിയോ. ഫൈനലിൽ ലൂയിസ് ഡി ലാ ഫ്യൂന്‍റെയുടെ സ്പാനിഷ് പടയെ മറികടക്കാനുള്ള ശേഷി ലയണൽ മെസിക്കും സംഘത്തിനുമില്ലെന്നും, സ്പെയിൻ ആദ്യമേ ലീഡെടുത്താൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ അർജന്‍റീനയ്ക്ക് കഴിയില്ലെന്നും ഇഎസ്‌പിഎൻ ബ്രസീലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞു.

തുടർച്ചയായ 37 മത്സരങ്ങളിൽ പരാജയമറിയാതെയാണ് സ്പെയിൻ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഈ ലോകകപ്പിലെ 7 മത്സരങ്ങളിൽ നിന്ന് വെറും ഒരു ഗോൾ മാത്രമാണ് സ്പാനിഷ് പ്രതിരോധം വഴങ്ങിയിട്ടുള്ളത്. മറുഭാഗത്ത്, 1962-ൽ ബ്രസീലിന് ശേഷം ലോകകിരീടം നിലനിർത്തുന്ന ആദ്യ പുരുഷ ടീമാവുക എന്ന ലക്ഷ്യത്തോടെയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന ഫൈനലിന് ഇറങ്ങുന്നത്.

ഈ മത്സരത്തിൽ സ്പെയിൻ ജയിക്കും, അതും വളരെ അനായാസമായി തന്നെ. ടൂർണമെന്‍റിന്‍റെ തുടക്കം മുതൽ ഫ്രാൻസും സ്പെയിനുമായിരുന്നു എന്‍റെ ഫേവറിറ്റുകൾ. കളി പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കാനും പന്തടക്കിവെച്ച് കളിമെനയാനുമുള്ള സ്പെയിന്‍റെ ശേഷിയാണ് അവരെ അപകടകാരികളാക്കുന്നത്. മത്സരത്തിൽ സ്പെയിൻ ഒന്നോ രണ്ടോ ഗോളുകൾക്ക് മുന്നിലെത്തിയാൽ, പിന്നീട് കളിത്തിലേക്ക് തിരിച്ചുവരാനുള്ള കരുത്ത് അർജന്‍റനയ്ക്ക് ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. കാരണം, അതിനുശേഷം സ്പെയിൻ പന്ത് അർജന്‍റീനയ്ക്ക് വിട്ടുകൊടുക്കില്ലെന്നും റൊണാള്‍ഡോ പറഞ്ഞു.

സ്പെയിൻ അനായാസം ജയിക്കുമെന്ന് പ്രവചിക്കുമ്പോഴും അർജന്‍റീനയുടെ ലോകകപ്പ് കുതിപ്പിനെ അഭിനന്ദിക്കാൻ റൊണാൾഡോ മറന്നില്ല. ഖത്തറിൽ മുത്തമിട്ടതിന് ശേഷം നാല് വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു ഫൈനലിൽ എത്തിയത് അർജന്‍റീനയെ സംബന്ധിച്ച് അസാധാരണമായ വിജയമാണെന്ന് റൊണാള്‍ഡോ പറഞ്ഞു. ലയണൽ മെസിയുടെ കരിയറിലെ അവസാന ലോകകപ്പ് മത്സരമാണിത് എന്ന പ്രത്യേകതയും ഈ ഫൈനലിനുണ്ട്.

രണ്ട് തവണ ലോകകപ്പ് കിരീടം നേടുകയും ലോകകപ്പുകളിൽ മാത്രം 15 ഗോളുകൾ അടിച്ചുകൂട്ടുകയും ചെയ്ത റൊണാൾഡോ നസാരിയോയ്ക്ക് ലോകകപ്പ് ഫൈനലുകളിലെ സമ്മർദ്ദത്തെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. 1998-ൽ ബ്രസീലിനെ ഫൈനലിൽ എത്തിച്ച് ടൂർണമെന്‍റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടിയ റൊണാൾഡോ, 2002 ലോകകപ്പ് ഫൈനലിൽ ജർമ്മനിക്കെതിരെ ഇരട്ട ഗോളുകൾ നേടി ബ്രസീലിനെ ചാമ്പ്യന്മാരാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക