ലയണൽ മെസിയെ കളിയിൽ നിന്നും പൂർണമായി തടയുക എന്നത് അസാധ്യമാണ്. അതിനേക്കാൾ, സ്പെയിൻ തങ്ങളുടെ തനത് കളിശൈലിയിലൂടെ എങ്ങനെ അർജന്‍റീനയെ സമ്മർദ്ദത്തിലാക്കുന്നു എന്നതിലാണ് കാര്യം.

മാഡ്രിഡ്: ലോകകപ്പ് ഫുട്ബോൾ കലാശപ്പോരാട്ടത്തിൽ അർജന്‍റീനയെ നേരിടാനൊരുങ്ങുന്ന സ്പെയിൻ ടീമിന് മുന്നറിയിപ്പുമായി മുൻ സ്പാനിഷ് ഇതിഹാസം ആന്ദ്രെ ഇനിയേസ്റ്റ. അർജന്‍റീനൻ നായകൻ ലയണൽ മെസിയെ കളിയിൽ നിന്നും പൂർണ്ണമായി മാറ്റിനിർത്തുക എന്നത് അസാധ്യമായ കാര്യമാണെന്നും, അതിനാൽ മെസിയെ പൂട്ടുന്നതിനേക്കാൾ സ്പെയിൻ സ്വന്തം ശൈലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇനിയേസ്റ്റ പറഞ്ഞു. കരിയറിലെ അവസാന ലോകകപ്പ് കളിക്കുന്ന മെസിയുടെ അസാധാരണ ഫോമിനെ വാനോളം പുകഴ്ത്താനും സ്പെയിന്‍റെ 2010-ലെ ലോകകപ്പ് ഹീറോ മറന്നില്ല.

ലയണൽ മെസിയെ കളിയിൽ നിന്നും പൂർണമായി തടയുക എന്നത് അസാധ്യമാണ്. അതിനേക്കാൾ, സ്പെയിൻ തങ്ങളുടെ തനത് കളിശൈലിയിലൂടെ എങ്ങനെ അർജന്‍റീനയെ സമ്മർദ്ദത്തിലാക്കുന്നു എന്നതിലാണ് കാര്യം. അവസരങ്ങൾ സൃഷ്ടിക്കുകയും അവ കൃത്യമായി ഫിനിഷ് ചെയ്യുകയുമാണ് വേണ്ടത്. മെസിയുടെ നിശ്ചയദാർഢ്യത്തെയും കളിയിലെ സ്വാധീനത്തെയും വിശേഷിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. ഓരോ മത്സരത്തിലും അവൻ ചെയ്യുന്നത് കണ്ട് നമ്മൾ തൊപ്പി ഊരി ബഹുമാനിക്കേണ്ടതുണ്ടെന്ന് ഇനിയേസ്റ്റ പറഞ്ഞു.

നിലവിലെ സ്പാനിഷ് യുവനിരയോട് ഒട്ടും ഭയമില്ലാതെ ഫൈനലിനെ നേരിടാൻ ഇനിയേസ്റ്റ ആഹ്വാനം ചെയ്തു. ടൂർണമെന്‍റിലുടനീളം സ്പെയിനിന്‍റെ പ്രകടനഗ്രാഫ് ഉയർന്ന നിലയിലായിരുന്നുവെന്നും ടീമിലെ ഓരോ കളിക്കാരനും തങ്ങളുടെ റോൾ എന്താണെന്ന് കൃത്യമായി അറിയാമെന്നും ഇനിയേസ്റ്റ പറഞ്ഞു. കളി പൂർണ്ണമായും നിയന്ത്രിക്കാൻ ഈ സ്പാനിഷ് പടയ്ക്ക് സാധിക്കുന്നുണ്ട്. ഫൈനലിൽ ആര് വിജയഗോൾ നേടും എന്ന ചോദ്യത്തിന്, "ആര് ഗോൾ അടിച്ചു എന്നതിലല്ല കാര്യം, 2010-ന് ശേഷം സ്പെയിൻ വീണ്ടുമൊരു ലോകകിരീടം ഉയർത്തുക എന്നതുമാത്രമാണ് പ്രധാനം എന്നായിരുന്നു ഇനിയേസ്റ്റയുടെ മറുപടി.

സെമി ഫൈനലിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്പെയിൻ ഫൈനലിൽ എത്തിയത്. ലാമിൻ യമാൽ, മികേൽ ഒയാർസബാൽ, മികേൽ മെറിനോ എന്നിവരടങ്ങുന്ന സ്പാനിഷ് പട, അർജന്റീനയുടെ തുടർച്ചയായ രണ്ടാം ലോകകപ്പ് സ്വപ്നങ്ങൾക്ക് തടയിടുമോ എന്നാണ് ഇനി അറിയേണ്ടത്. ടൂർണമെന്‍റിൽ ഉടനീളം വഴങ്ങിയത് വെറും ഒരു ഗോൾ മാത്രമെന്ന കരുത്തുറ്റ പ്രതിരോധവുമായാണ് സ്പെയിൻ ഫൈനലിലേക്ക് എത്തുന്നതെങ്കിൽ, 8 ഗോളുകളും 4 അസിസ്റ്റുകളുമായി മെസി നയിക്കുന്ന അർജന്‍റീന ടൂർണമെന്‍റിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമായാണ് ഫൈനലിന് ഇറങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക