'ഞങ്ങൾ അടുത്ത സുഹൃത്തുക്കളല്ല, ഒരു ഡിന്നറിന് പോലും ഒരുമിച്ച് പോയിട്ടില്ല', പക്ഷെ...മെസിയെക്കുറിച്ച് റൊണാൾഡോ
ഫുട്ബോളില്‍ ഞങ്ങളുണ്ടാക്കിയ ലെഗസി എല്ലാക്കാലത്തും നിലനില്‍ക്കും. ഞങ്ങള്‍ തമ്മില്‍ ശത്രുതയൊന്നുമില്ല. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ എത്രയോ തവണ ഞാന്‍ മെസിയുമായി വേദി പങ്കിട്ടിരിക്കുന്നു.
![I am not saying we were friends but...Ronaldo opens up on relation with Messi gkc I am not saying we were friends but...Ronaldo opens up on relation with Messi gkc](https://static-ai.asianetnews.com/images/01h9qb8dgts0tpz5dg42cdg23y/gettyimages-1170959362_363x203xt.jpg)
റിയാദ്: ലിയോണല്‍ മെസിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസു തുറന്ന് പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. മെസിയുമായി തനിക്ക് അടുത്ത സൗഹൃദമില്ലെങ്കിലും തങ്ങളിരുവരും പരസ്പരം ബഹുമാനിക്കുന്നവരാണെന്ന് റൊണാള്‍ഡോ മാധ്യമങ്ങളോട് പറഞ്ഞു.
എന്നെ ഇഷ്ടപ്പെടുന്നവര്‍ മെസിയെ വെറുക്കേണ്ടതില്ല, അതുപോലെ തിരിച്ചും. ഫുട്ബോളിന്‍റെ ചരിത്രം തന്നെ മാറ്റിമറിച്ചവരാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ ലോകമെങ്ങും ഞങ്ങളെ ബഹുമാനിക്കുന്നു. അതാണ് ഏറ്റവും പ്രധാനം. മെസി അദ്ദേഹത്തിന്‍റെ വഴിയേ യാത്ര തുടരുന്നു, ഞാനെന്‍റെ വഴിയേയും. യൂറോപ്പിന് പുറത്താണ് ഇപ്പോള്‍ കളിക്കുന്നതെങ്കിലും അദ്ദേഹം മികവ് കാട്ടുന്നു ഒപ്പം ഞാനും.
ഫുട്ബോളില്‍ ഞങ്ങളുണ്ടാക്കിയ ലെഗസി എല്ലാക്കാലത്തും നിലനില്‍ക്കും. ഞങ്ങള്‍ തമ്മില്‍ ശത്രുതയൊന്നുമില്ല. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ എത്രയോ തവണ ഞാന്‍ മെസിയുമായി വേദി പങ്കിട്ടിരിക്കുന്നു. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നൊന്നുമല്ല ഞാന്‍ പറയുന്നത്. മെസിയുമായി ഒരു ഡിന്നറിന് പോലും ഞാന്‍ പോയിട്ടില്ല. പക്ഷെ ഞങ്ങള്‍ പ്രഫഷണല്‍ താരങ്ങളാണ്. ഒരേ കാലഘട്ടത്തില്‍ കളിക്കുന്ന സഹതാരങ്ങളാണ്. അതുകൊണ്ടുതന്നെ ഞങ്ങളിരുവരും പരസ്പരം ബഹുമാനിക്കുന്നു-റൊണാള്‍ഡോ പറഞ്ഞു.
ഖത്തർ ലോകകപ്പ് മെസിയെ ലോക ചാമ്പ്യനാക്കാനായി മുന്‍കൂട്ടി ഒരുക്കിയ തിരക്കഥയെന്ന് ലൂയി വാന്‍ഗാൽ
സൗദി പ്രോ ലീഗിലേക്ക് യൂറോപ്പില്‍ നിന്ന് താരങ്ങള്‍ ഒഴുകുന്നതിനെക്കുറിച്ചും റൊണാള്‍ഡോ തുറന്നു പറഞ്ഞു. ഇത് ആറ് മാസം മുമ്പെ ഞാന്‍ പറഞ്ഞപ്പോള്‍ അന്നെനിക്ക് ഭ്രാന്താണെന്ന് എല്ലാവരും പറഞ്ഞു. എന്നാല്‍ ഇന്ന് സൗദി ലീഗില്‍ കളിക്കാന്‍ വരുന്നത് സാധാരണ സംഭവമാണ്. സൗദിയുടെ ഫുട്ബോള്‍ ചരിത്രം തന്നെ മാറ്റാന്‍ കഴിഞ്ഞുവെന്നതില്‍ എനിക്ക് അഭിമാനമുണ്ട്. സൗദി ലീഗിനെ ഉയരങ്ങളിലെത്തിക്കുക എന്നതാണ് എന്‍റെ ലക്ഷ്യം-റൊണാള്‍ഡോ വ്യക്താക്കി. സൗദി പ്രോ ലീഗില്‍ നിലവിലെ ടോപ് സ്കോററായ റൊണാള്‍ഡോ അസിസ്റ്റിലും മുമ്പിലാണ്.
ബാലണ്‍ ഡി ഓര്‍: മെസിയും ഹാലന്‍ഡും മുന്നില്‍, റൊണാള്‍ഡോ ഇല്ല
ഖത്തര്‍ ലോകകപ്പിന് പിന്നാലെ ജനുവരിയിലാണ് റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസ്റുമായി രണ്ട് വര്‍ഷ കരാറിലൊപ്പിട്ടത്. കഴിഞ്ഞ സീസണൊടുവില്‍ പി എസ് ജി വിട്ട മെസിയാകട്ടെ അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ഡേവിഡ് ബെക്കാമിന്‍റെ ഉടനസ്ഥതയിലുള്ള ഇന്‍റര്‍ മയാമി ക്ലബ്ബിന്‍റെ താരമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക