വാർത്താസമ്മേളനത്തിനായി നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും സ്റ്റേഡിയം തുറന്നുകൊടുക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് ലഭിക്കുന്ന വിവരം.

കൊച്ചി: ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി കൊച്ചിയിൽ പരിശീലനത്തിനെത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ വാർത്താസമ്മേളനം ഉപേക്ഷിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനമാണ് സ്റ്റേഡിയം അധികൃതരുമായുള്ള തർക്കത്തെത്തുടർന്ന് റദ്ദാക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

വാർത്താസമ്മേളനത്തിനായി നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും സ്റ്റേഡിയം തുറന്നുകൊടുക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് ലഭിക്കുന്ന വിവരം. മാധ്യമപ്രവർത്തകരും ടീം പ്രതിനിധികളും എത്തിയെങ്കിലും സ്റ്റേഡിയത്തിലെ പ്രവേശനം തടഞ്ഞത് ആശയക്കുഴപ്പത്തിന് കാരണമായി. ഇതോടെ ഏറെനേരം കാത്തുനിന്ന ശേഷം പത്രസമ്മേളനം ഉപേക്ഷിക്കുന്നതായി ടീം മാനേജ്‌മെന്‍റ് അറിയിക്കുകയായിരുന്നു. ഇന്ത്യൻ കോച്ചും മലയാളികളായ മൂന്നു താരങ്ങളായിരുന്നു പത്രസമ്മേളനത്തിന് എത്താൻ നിശ്ചയിച്ചത്

മാർച്ച് 31-ന് ഹോങ്കോങ്ങിനെതിരെ നടക്കുന്ന പോരാട്ടത്തിനുള്ള തയ്യാറെടുപ്പിനായാണ് ഇന്ത്യൻ ടീം പരിശീലകന്‍ ഖാലിദ് ജമീലും സംഘവും കൊച്ചിയിലെത്തിയത്. ഇതിഹാസ താരം സുനിൽ ഛേത്രി ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ക്യാമ്പിലുണ്ട്. മത്സരത്തിന് മുന്നോടിയായി നൽകേണ്ട കരുൽ നിക്ഷേപമായ 25 ലക്ഷം രൂപയോ, വാടകയായി നൽകേണ്ട മൂന്നുലക്ഷവും ജിഎസ്ടിയോ കേരള ഫുട്ബോൾ ഫെഡറേഷൻ അടച്ചിരുന്നില്ല. ഇക്കാരണത്താലാണ് ജിസിഡിഎ ഇന്ത്യ ഫുട്ബോൾ ടീമിന് പ്രവേശനം നിഷേധിച്ചത്.

ഇന്ന് കലൂര്‍ സ്റ്റേഡിയത്തിൽ പരിശലീന സെഷനും ടീം ക്രമീകരിച്ചിരുന്നു എങ്കിലും അതും മുടങ്ങി. പ്രശ്നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിൽ അരമണിക്കൂറോളം പുറത്തു കാത്ത് നിന്ന ശേഷമാണ് കോച്ചും താരങ്ങളും മടങ്ങിയത്. ഒരു പതിറ്റാണ്ടിന് ശേഷം കൊച്ചിയിലേക്ക് മടങ്ങിയെത്തുന്ന ദേശീയ ടീമിന് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത് കായിക പ്രേമികൾക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക