എസ്റ്റോണിയയുമായുള്ള സൗഹൃദ മത്സരത്തിൽ അർജന്‍റീനക്ക് എതിരില്ലാത്ത അഞ്ച് ഗോളിന്‍റെ ജയം

പാംപ്ലോന: ഖത്തർ ലോകകപ്പിന് ഒരുങ്ങുന്ന അർജന്‍റീനയ്‌ക്ക് സൗഹൃദ മത്സരത്തിൽ(International Football Friendlies) തകർപ്പൻ ജയം. അർജന്‍റീന എതിരില്ലാത്ത അഞ്ച് ഗോളിന് എസ്റ്റോണിയയെ(Argentina vs Estonia) തകർത്തു. ക്യാപ്റ്റൻ ലിയോണൽ മെസിയാണ്(Lionel Messi) അ‌ഞ്ച് ഗോളും നേടിയത്. 7, 45, 47, 71, 76 മിനുട്ടുകളിലായിരുന്നു മെസിയുടെ ഗോളുകൾ. കരിയറിലെ 56-ാം ഹാട്രിക്കാണ് എസ്റ്റോണിയ്ക്കെതിരെ മെസി നേടിയത്. 

ജയത്തോടെ തോൽവി അറിയാതെ 33 മത്സരങ്ങൾ പൂർത്തിയാക്കാനും മെസിക്ക് കഴിഞ്ഞു. യൂറോ കപ്പ് ജേതാക്കളായ ഇറ്റലിക്കെതിരെ ഫിനിലിസമ കിരീടം നേടിയ ടീമിൽ എട്ട് മാറ്റം വരുത്തിയാണ് അർജന്‍റീന ഇറങ്ങിയത്. മെസി, റോഡ്രിഗോ ഡി പോൾ, നഹ്വൽ മൊളീന എന്നിവർ ഒഴികെയുള്ളവർക്കെല്ലാം കോച്ച് ലിയണൽ സ്‌കലോണി വിശ്രമം നൽകി. ബ്രസീലിനെതിരായാണ് അർജന്‍റീനയുടെ അടുത്ത സന്നാഹമത്സരം. 

എസ്റ്റോണിയക്കെതിരായ അഞ്ച് ഗോൾ നേട്ടത്തോടെ ഫുട്ബോളിൽ അപൂർവ നേട്ടം മെസി സ്വന്തമാക്കി. ക്ലബിലും അന്താരാഷ്ട്ര ഫുട്ബോളിലും അഞ്ച് ഗോൾ നേടുന്ന ആദ്യ താരം എന്ന റെക്കോർഡാണ് മെസ്സി പേരിലാക്കിയത്. 2012ലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയർ ലെവർക്യൂസനെതിരെ മെസി അഞ്ച് ഗോൾ നേടിയിരുന്നു. ബാഴ്സലോണയ്ക്ക് വേണ്ടിയായിരുന്നു മെസിയുടെ ഗോളുകൾ. പത്ത് വർഷത്തിന് ശേഷം അർജന്റൈൻ ടീമിനൊപ്പവും മെസി അഞ്ച് ഗോൾ നേട്ടം ആവർത്തിച്ചു. 

മെസിക്ക് റെക്കോര്‍ഡ്

ഇതോടെ അന്താരാഷ്ട്ര ഫുട്ബോളിൽ മെസിക്ക് 86 ഗോളായി. ടോപ് സ്കോറർമാരുടെ പട്ടികയിൽ ഹങ്കറിയുടെ ഫെറങ്ക് പുഷ്കാസിനെ മറികടന്ന് നാലാംസ്ഥാനത്ത് എത്താനും മെസിക്ക് കഴിഞ്ഞു. 117 ഗോളുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാം സ്ഥാനത്ത്. 80 ഗോളുമായി ഇന്ത്യൻ നായകൻ സുനിൽ ഛേത്രി ആറാം സ്ഥാനത്തുണ്ട്. എസ്റ്റോണിയക്കെതിരായ അഞ്ച് ഗോളോടെ 1100 ഗോളിൽ പങ്കാളിത്തമുള്ള ആദ്യ താരമെന്ന നേട്ടവും മെസി സ്വന്തമാക്കി. 974 കളിയിൽ 769 ഗോളും 331 അസിസ്റ്റുമാണ് മെസി പ്രൊഫഷണൽ ഫുട്ബോളിൽ സ്വന്തമാക്കിയത്.

IND vs SA : ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടി20; ടീമിനെ പ്രവചിച്ച് രവി ശാസ്‌ത്രി, സര്‍പ്രൈസ്