Iran leave handwritten note in Los Angeles locker room and it has a plea for peace fifa worldcup 2026. മത്സരശേഷം ഡ്രസ്സിംഗ് റൂമിൽ ഒരു കുറിപ്പ് വെച്ച് മടങ്ങി. ആതിഥേയത്വം നൽകിയ ലോസ്ഏഞ്ചൽസിന് നന്ദി അറിയിച്ച കുറിപ്പിൽ, രാഷ്ട്രങ്ങൾക്കിടയിൽ സമാധാനവും സൗഹൃദവും ആശംസിക്കുകയും ചെയ്തു.
ലോസ്ഏഞ്ചൽസ്: പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ കടുത്ത യാത്രാനിയന്ത്രണങ്ങൾ നേരിട്ടുകൊണ്ടാണ് ഇറാൻ ഇത്തവണ ലോകകപ്പിനിറങ്ങിയത്. മത്സരം കഴിഞ്ഞയുടനെ വിശ്രമം പോലും അനുവദിക്കാതെ ഇറാൻ ടീമിനോട് അമേരിക്ക വിട്ടുപോവാൻ അധികൃതർ നിർദ്ദേശം നൽകിയിരുന്നു. അമേരിക്കയുടെ ഇറാനോടുള്ള വിവേചനത്തിനെതിരെ ഫിഫയുടെ മൗനവും ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ബെൽജിയത്തിനെതിരെയുള്ള തങ്ങളുടെ രണ്ടാം മത്സരത്തിന് ശേഷം തങ്ങളെ പിന്തുണച്ചവർക്കായി ഡ്രസിങ്ങ് റൂമിൽ കൈപ്പടയിലെഴുതിയ കത്ത് വച്ച് മടങ്ങിയിരിക്കുകയാണ് ഇറാൻ ടീം.
ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രപാരമ്പര്യമുള്ള പ്രാചീന പേർഷ്യയിൽ നിന്ന് ഇന്നത്തെ പരിഷ്കൃത ഇറാനിലേക്കുള്ള യാത്രയിൽ, ഇറാന്റെ ആത്മവീര്യം ഇന്നും അചഞ്ചലമായി നിലനിൽക്കുന്നുവെന്നും മാന്യതയോടെ മത്സരിച്ച് അന്തസോടെ മടങ്ങുകയാണെന്നും തങ്ങൾക്ക് നൽകിയ ആത്മാർത്ഥമായ ആതിഥേയത്വത്തിന് ലോസ്ഏഞ്ചൽസിനോട് നന്ദി അറിയിക്കുന്നുവെന്നും കത്തിൽ കുറിച്ചിരിക്കുന്നു.
"ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രപാരമ്പര്യമുള്ള പ്രാചീന പേർഷ്യയിൽ നിന്ന് ഇന്നത്തെ പരിഷ്കൃത ഇറാനിലേക്കുള്ള യാത്രയിൽ, ഇറാന്റെ ആത്മവീര്യം ഇന്നും അചഞ്ചലമായി നിലനിൽക്കുന്നു. അഭിമാനത്തോടെയാണ് ഞങ്ങൾ ലോസ് ആഞ്ചലസിലെത്തിയത്. മാന്യതയോടെ മത്സരിച്ചു, അന്തസ്സോടെ മടങ്ങുകയാണ്. ഞങ്ങൾക്ക് നൽകിയ ആത്മാർത്ഥമായ ആതിഥേയത്വത്തിന് ലോസ് ആഞ്ചലസിനോട് നന്ദി അറിയിക്കുന്നു. ഈ 180 മിനിറ്റുകൾ മുഴുവൻ ഇറാനുവേണ്ടി ഹൃദയവും ശബ്ദവും ആത്മാവും സമർപ്പിച്ച ഓരോ ഇറാനിയനോടും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി. ലോകത്തെ എല്ലാ രാഷ്ട്രങ്ങൾക്കിടയിലും സമാധാനവും പരസ്പര ബഹുമാനവും സൗഹൃദവും എന്നും നിലനിൽക്കട്ടെ." കുറിപ്പിൽ പറയുന്നു.
അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ ബെൽജിയത്തെ ഗോൾ രഹിത സമനിലയിലാണ് ഇറാൻ തളച്ചത്. ഇറാൻ ഗോൾ കീപ്പർ അലിറെസ ബെയ്റൻവാണ്ട് എന്ന മുപ്പത്തിമൂന്നുകാരന്റെ ഗംഭീര സേവുകളാണ് ഇറാന്റെ രക്ഷയ്ക്കെത്തിയത്. ഗോൾ എന്നുറപ്പിച്ച ബെൽജിയത്തിന്റെ ഏഴ് അവസരങ്ങളാണ് ബെയ്റൻവാണ്ട് രക്ഷപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കം മുതലേ കൃത്യമായ ആക്രമിച്ച് കളിച്ച ബെൽജിയം ഇറാന്റെ വലനിറയ്ക്കണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് മത്സരത്തിനിറങ്ങിയത്.
എന്നാൽ ബെൽജിയത്തിന്റെ ഓരോ മുന്നേറ്റത്തിനും തടയിടാൻ അലിറെസ ബെയ്റൻവാണ്ട് എന്ന ഗോൾ കീപ്പറുടെ ചോരാത്ത കൈകളുണ്ടായിരുന്നു. മത്സരത്തിന്റെ അൻപതറിയൊന്നാം മിനിറ്റിൽ ബെയ്റൻവാണ്ട് നടത്തിയ ഗംഭീര സേവ് ആണ് മത്സരത്തിന്റെ ഗതി തന്നെ നിർണയിച്ചത്. 2018 ഫിഫ ലോകകപ്പിൽ പോർചുഗലിനെതിരായ ഗ്രൂപ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി കിക്ക് രക്ഷപ്പെടുത്തി അന്നും ബെയ്റൻവാണ്ട് ഇറാന്റെ രക്ഷകനായിരുന്നു.



