മത്സരത്തിനിടയിലെ ചില നിർണായക തീരുമാനങ്ങൾ സ്പെയിനിന് അനുകൂലമായിരുന്നുവെന്ന് അർജന്‍റീനിയൻ ആരാധകർ ആരോപിക്കുന്നു.
ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടേറ്റ തോൽവിക്ക് പിന്നാലെ, ഫൈനൽ മത്സരം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന് മുന്നിൽ ഓൺലൈൻ ഭീമ ഹർജിയുമായി അർജന്‍റീനിയൻ ആരാധകർ. 'ചേഞ്ച് ഡോട്ട് ഓർഗിൽ' ജിസെല സാഞ്ചസ് എന്ന ആരാധക ആരംഭിച്ച ക്യാമ്പയിനിൽ നിലവിൽ 80,000-ത്തിലധികം ആളുകളാണ് ഒപ്പുവെച്ചിരിക്കുന്നത്. മത്സരം നിയന്ത്രിച്ച സ്ലൊവേനിയൻ റഫറി സ്ലാവ്കോ വിൻസിച്ചിന്‍റെ തീരുമാനങ്ങൾ ഏകപക്ഷീയമായിരുന്നുവെന്നും, അത് മത്സരഫലത്തെ നേരിട്ട് ബാധിച്ചെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം.
മത്സരത്തിനിടയിലെ ചില നിർണായക തീരുമാനങ്ങൾ സ്പെയിനിന് അനുകൂലമായിരുന്നുവെന്ന് അർജന്‍റീനിയൻ ആരാധകർ ആരോപിക്കുന്നു. പൗ കുബാർസിക്കെതിരായ ഫൗളിന്‍റെ പേരിൽ എൻസോ ഫെർണാണ്ടസിന് രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പ് കാർഡും നൽകിയ തീരുമാനം തെറ്റായിരുന്നുവെന്നാണ് പ്രധാന വാദം. റഫറിയിംഗിനെക്കുറിച്ച് ഫിഫ സുതാര്യമായ അന്വേഷണം നടത്തണമെന്നും, നിഷ്പക്ഷനായ മറ്റൊരു റഫറിയെ വെച്ച് ഫൈനൽ മത്സരം വീണ്ടും നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഇത് അർജന്‍റീനയ്ക്ക് വേണ്ടി മാത്രമല്ല, ഫുട്ബോളിന്‍റെ സുതാര്യമായ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് ഹർജി നൽകിയ ജിസെല സാഞ്ചസ് പറഞ്ഞു. ആരാധകർ വലിയ പ്രതിഷേധവുമായി മുന്നോട്ടുപോകുമ്പോഴും അർജന്‍റീനിയൻ പരിശീലകൻ ലയണൽ സ്കലോണിറഫറിയെ കുറ്റപ്പെടുത്താൻ തയ്യാറായില്ല. റഫറിയിംഗ് മോശമായിരുന്നു എന്ന് ഞാൻ കരുതുന്നില്ല. സ്പെയിൻ നമ്മളെക്കാൾ മികച്ച കളി പുറത്തെടുത്തു, അതുകൊണ്ടാണ് അവർ ജയിച്ചത്. അതാണ് യാഥാർത്ഥ്യം- സ്കലോണി പറഞ്ഞു. ആരാധകരുടെ ഹർജി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നുണ്ടെങ്കിലും, ലോകകപ്പ് ഫൈനൽ വീണ്ടും നടത്താനുള്ള യാതൊരു സാധ്യതയുമില്ല.
ഓണ്‍ലൈൻ പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ ഹർജികൾക്ക് ഫിഫയുടെ ഔദ്യോഗിക തീരുമാനങ്ങളെ മാറ്റാൻ നിയമപരമായ അധികാരമില്ല. കളിക്കളത്തിൽ റഫറി എടുക്കുന്ന തീരുമാനങ്ങളാണ് അന്തിമം. അത്യപൂർവ്വമായ സാങ്കേതിക പിഴവുകളോ അച്ചടക്ക ലംഘനങ്ങളോ തെളിയിക്കപ്പെട്ടാൽ മാത്രമേ ഔദ്യോഗിക നടപടികൾക്ക് വകുപ്പുള്ളൂ. സെമിഫൈനലിൽ സ്പെയിനിനോട് തോറ്റപ്പോൾ ഫ്രഞ്ച് ആരാധകരും ഇത്തരത്തിൽ 82,000-ത്തിലധികം ഒപ്പുകൾ ശേഖരിച്ച് ഹർജി നൽകിയിരുന്നുവെങ്കിലും ഫിഫ അത് പരിഗണിച്ചിരുന്നില്ല.
