അമേരിക്കയില്‍ കളിക്കാനെത്തിയാല്‍ ഇറാൻ ദേശീയ ടീമിന്‍റെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു.

ടെഹ്റാന്‍: ജൂണില്‍ തുടങ്ങുന്ന ലോകകപ്പ് ഫുട്ബോളിലെ ഇറാന്‍റെ മത്സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഇറാൻ ഫുട്ബോൾ ഫെഡറേഷന്‍. ഇറാന്‍റെ മത്സരങ്ങള്‍ ലോകകപ്പിന്‍റെ സംയുക്ത ആതിഥേയരായ മെക്സിക്കോയിലേക്ക് മാറ്റണമെന്നാണ് ഇറാന്‍റെ ആവശ്യം. വേദി മാറ്റം അംഗീകരിച്ചില്ലെങ്കിൽ ലോകകപ്പിൽ നിന്ന് പിന്മാറുമെന്ന സൂചനയാണ് ഇറാൻ നൽകുന്നത്. ഇറാന്‍റെ ആവശ്യത്തോട് ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏപ്രിൽ 30-നകം ഇറാന്‍റെ ആവശ്യത്തില്‍ ഫിഫ അന്തിമ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.

അമേരിക്കയില്‍ കളിക്കാനെത്തിയാല്‍ ഇറാൻ ദേശീയ ടീമിന്‍റെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു. സ്വന്തം ജീവന്‍റെയും സുരക്ഷയുടെയും കാര്യത്തിൽ ആശങ്കയുള്ളതിനാൽ ഇറാൻ ടീം അമേരിക്കയിലേക്ക് വരാതിരിക്കുന്നതാണ് ഉചിതം എന്നായിരുന്നു ട്രംപിന്‍റെ വിവാദ പരാമർശം. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഇറാന്‍റെ മത്സരങ്ങൾ ലോസ് ആഞ്ചലസിലും സിയാറ്റിലിലുമാണ് നടക്കേണ്ടത്.

ട്രംപ് സുരക്ഷ ഉറപ്പുനൽകുന്നില്ലെങ്കിൽ ഞങ്ങൾ അമേരിക്കയിലേക്ക് പോകില്ലെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് മെഹ്ദി താജ് പറഞ്ഞു. നിലവിൽ മത്സരങ്ങൾ മെക്സിക്കോയിൽ നടത്താനുള്ള ചർച്ചകൾ ഇറാൻ ഫിഫയുമായി നടത്തുന്നുണ്ട്. ഇസ്രായേലുമായി ചേർന്ന് അമേരിക്ക ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായി തുടരുകയാണ്.

വേദി മാറ്റം ഫിഫ അംഗീകരിക്കാതിരിക്കുകയും ലോകകപ്പില്‍ നിന്ന് ഇറാൻ പിന്മാറുകയും ചെയ്താല്‍ ഏഷ്യയിൽ നിന്നുള്ള മറ്റൊരു ടീമിന് (മിക്കവാറും ഇറാഖ്) ലോകകപ്പിലേക്ക് വഴിതുറക്കുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക