കൂറ്റന്‍ തോല്‍വിയുടെ ക്ഷീണമകറ്റണം; ആദ്യ ജയത്തിന് ഹൈദരാബാദ് എഫ്‌സി
അരങ്ങേറ്റ മത്സരത്തിൽ എടികെയോടേറ്റ വമ്പൻ തോൽവിയിൽ നിന്ന് കരകയറണം ഹൈദരാബാദിന്. എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു ആദ്യ കളിയിലെ തോൽവി.
ജംഷെഡ്പൂര്‍: ഐഎസ്‌എല്ലിൽ ആദ്യ ജയം ലക്ഷ്യമിട്ട് ഹൈദരാബാദ് എഫ്‌സി ഇന്നിറങ്ങും. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ ജംഷെഡ്പൂർ എഫ്‌സിയാണ് എതിരാളികൾ. തുടർച്ചയായ രണ്ടാം ജയമാണ് ജംഷെഡ്പൂരിന്‍റെ ലക്ഷ്യം.
ആദ്യകളിയിൽ ഒരുഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഒഡീഷയ്‌ക്കെതിരെ ജംഷെഡ്പൂരിന്‍റെ ജയം. അതും മുപ്പത്തിയാഞ്ചാം മിനിറ്റിൽ ബികാഷ് ജെയ്റു ചുവപ്പുകാർഡ് കണ്ട് പുറത്തുപോയിട്ടും. സെർജിയോ കാസ്റ്റെൽ, ഫാറുഖ് ചൗധരി, കീഗൻ പെരേര, നരേന്ദർ ഗെഹ്‍ലോട്ട് തുടങ്ങിയവരിലാണ് ജംഷെഡ്പൂരിന്‍റെ പ്രതീക്ഷ. പരിക്കിൽ നിന്ന് മോചിതനാവാത്ത മലയാളിതാരം സി കെ വിനീത് ഇന്നും കളിക്കില്ല.
പൂനെ കെട്ടുംമട്ടും മാറിയാണ് ഇത്തവണ ഹൈദരാബാദ് എഫ്‌സി എന്ന പേരിലിറങ്ങുന്നത്. അരങ്ങേറ്റ മത്സരത്തിൽ എടികെയോടേറ്റ വമ്പൻ തോൽവിയിൽ നിന്ന് കരകയറണം ഹൈദരാബാദിന്. എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു ആദ്യ കളിയിലെ തോൽവി. മാർസലീഞ്ഞോ, റോബിൻ സിംഗ്, ജൈൽസ് ബാൺസ്, മാർക്കോ സ്റ്റാൻകോവിച്ച്, ആദിൽ ഖാൻ തുടങ്ങിയവരിലാണ് ഹൈദരാബാദിന്റെ പ്രതീക്ഷ. ജംഷെഡ്പൂരിന്‍റെ ഹോം ഗ്രൗണ്ടിലാണ് പോരാട്ടം.