നിര്‍ഭാഗ്യമാണ് മത്സരത്തില്‍ ഗോവയെ തോല്‍വിയിലേക്ക് നയിച്ചത്. നാലു തവണ എഫ് സി ഗോവയുടെ നാലു ഷോട്ടുകള്‍ ജംഷഡ്പൂരിന്‍റെ ക്രോസ് ബാറില്‍ തട്ടി മടങ്ങി. ഗോളിലേക്ക് ഏറ്റവും കൂടുതല്‍ തവണ ലക്ഷ്യംവെച്ചതും ഗോവയായിരുന്നു.

ഫറ്റോര്‍ദ: ഐഎസ്എല്ലില്‍(ISL 2021-2022) എഫ് സി ഗോവയെ(FC Goa) എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ജംഷഡ്‌പൂര്‍ എഫ്‌സി(Jamshedpur FC) കേരളാ ബ്ലാസ്റ്റേഴ്സിനെ(Kerala Blasters) പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കയറി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ഡാനിയേല്‍ ചിമ ചുക്‌വു(Daniel Chima Chukwu ) ആണ് രണ്ടാം പകുതിയില്‍ ജംഷഡ്‌പൂരിന്‍റെ വിജയ ഗോള്‍ നേടിയത്.

ജയത്തോടെ 12 മത്സരങ്ങളില്‍ 22 പോയന്‍റുമായി ജംഷഡ്‌പൂര്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ഒരു മത്സരം കുറച്ചു കളിച്ച കേരളാ ബ്ലാസ്റ്റേഴ്സിനെ മൂന്നാം സ്ഥാനത്തേക്ക്(20) പിന്തള്ളിയാണ് ജംഷഡ്പൂര്‍ ഹൈദരാബാദിന് പിന്നില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചത്. തോല്‍വിയോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി നേരിട്ട ഗോവ ഒമ്പതാം സ്ഥാനത്ത് തുടരുന്നു.

നിര്‍ഭാഗ്യമാണ് മത്സരത്തില്‍ ഗോവയെ തോല്‍വിയിലേക്ക് നയിച്ചത്. നാലു തവണ എഫ് സി ഗോവയുടെ നാലു ഷോട്ടുകള്‍ ജംഷഡ്പൂരിന്‍റെ ക്രോസ് ബാറില്‍ തട്ടി മടങ്ങി. ഗോളിലേക്ക് ഏറ്റവും കൂടുതല്‍ തവണ ലക്ഷ്യംവെച്ചതും ഗോവയായിരുന്നു. 28-ാം മിനിറ്റില്‍ ഗോളെന്നുറച്ച ഗോവയുടെ ഇവാന്‍ ഗോണ്‍സാലോസിന്‍റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി മടങ്ങി. 37-ാം മിനിറ്റിലാണ് ജംഷഡ്‌പൂരിന് അനുകൂലമായി ആദ്യ കോര്‍ണര്‍ ലഭിച്ചത്. ആദ്യ പകുതിയില്‍ പൂര്‍ണമായും എഫ് സി ഗോവയുടെ ആക്രണവും ജംഷഡ്പൂരിന്‍റെ പ്രതിരോധവുമായി കണ്ടത്.

രണ്ടാം പകുതിയുടെ തുടക്കത്തിലെ ജംഷഡ്‌പൂര്‍ മുന്നിലെത്തി. 49-ാം മിനിറ്റില്‍ ലാല്‍ഡിയാലിയാനയുടെ ക്രോസില്‍ നിന്ന് അരങ്ങേറ്റക്കാരന്‍ ചുക്‌വു ആണ് ജംഷഡ്ഫൂരിന് ലീഡ് സമ്മാനിച്ചത്. 63-ാം മിനിറ്റില്‍ ഫ്രീ കിക്കില്‍ എഡു ബെഡിയ തൊടുത്ത ഷോട്ട് അന്‍വര്‍ അലിയുടെ കാലില്‍ തട്ടി വീണ്ടും ക്രോസ് ബാറില്‍ തട്ടി മടങ്ങി. സമനില ഗോളിനായി ഗോവ കിണഞ്ഞു ശ്രമിക്കുന്നതിനിടെ 81-ാം മിനിറ്റില്‍ ഐറാം കാര്‍ബ്രയുടെ ഷോട്ടിന് മുന്നിലും ക്രോസ് ബാര്‍ വില്ലനായി.