ISL 2021-22 : പിടിമുറുക്കി കൊവിഡ്; ഐഎസ്എല്ലിന് താല്‍ക്കാലികമായി വിസില്‍ വീഴുമോ?
കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ കുറേ ദിവസങ്ങളിലായി ടീമുകള്‍ പലതും പരിശീലനത്തിനിറങ്ങിയിട്ടില്ല
മഡ്‌ഗാവ്: രാജ്യത്തെ കൊവിഡ് സാഹചര്യങ്ങളില്‍ വലിയ അനിശ്ചിതത്വത്തിലാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ (ISL 2021-22). ഇന്ന് നിലവിലെ ജേതാക്കളായ മുംബൈ സിറ്റിയും ജംഷഡ്‌പൂര്‍ എഫ്സിയും (Jamshedpur vs Mumbai City) തമ്മിൽ നടക്കേണ്ടിയിരുന്ന മത്സരവും മാറ്റിവച്ചിരിക്കുകയാണ്. ടൂര്‍ണമെന്‍റ് നിര്‍ത്തിവച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരിച്ചിരിക്കുകയാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (All India Football Federation- AIFF).
ഐഎസ്എല്ലിലെ ബയോ-ബബിള്‍ ഭേദിച്ച് കൊവിഡ് പടരുകയാണെങ്കിലും ടൂര്‍ണമെന്‍റ് ഉടനടി നിര്‍ത്തിവെക്കാന്‍ ആലോചനയില്ല എന്നാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസിന്‍റെ മറുപടി. 'ഞങ്ങള്‍ക്ക് ശക്തമായ മെഡിക്കല്‍ സംഘവുമുണ്ട്. വളരെ കുറച്ച് കൊവിഡ് കേസുകളേയുള്ളൂ. ഐഎസ്എല്ലില്‍ 45 ദിവസത്തോളമായപ്പോഴാണ് ആദ്യ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഐ-ലീഗിന്‍റെ ആദ്യ റൗണ്ടിലെ കൊവിഡ് പ്രശ്നമുടലെടുത്തിരുന്നു' എന്നും കുശാല്‍ ദാസ് ദി ഹിന്ദുവിനോട് പറഞ്ഞു.
കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെ ഐ-ലീഗ് ആദ്യ റൗണ്ടിന് ശേഷം നിര്‍ത്തിവച്ചിരിക്കുകയാണ്. ഐഎസ്എല്ലിലാവട്ടെ ഇതിനകം ആറ് മത്സരങ്ങള്‍ മാറ്റിവച്ചു. ചെന്നൈയിന്‍ എഫ്‌സി, മുംബൈ സിറ്റി ടീമുകളിലാണ് ഒരു കൊവിഡ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത്. മൂന്ന് മത്സരങ്ങള്‍ റദ്ദായ എടികെ മോഹന്‍ ബഗാനിലാണ് കൊവിഡ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ കുറേ ദിവസങ്ങളിലായി ടീമുകള്‍ പലതും പരിശീലനത്തിനിറങ്ങിയിട്ടില്ല. താരങ്ങള്‍ക്ക് പരിശീലകര്‍ക്കും കുടുംബാംഗങ്ങള്‍ക്ക് പുറമെ ഹോട്ടല്‍ സ്റ്റാഫുകള്‍ക്കും മഹാമാരി പിടിപെട്ടു.
ISL 2021-22: കൊവിഡ് ആശങ്ക തുടരുന്നു; ജംഷഡ്പൂര്‍-മുംബൈ സിറ്റി എഫ് സി മത്സരവും മാറ്റി