ISL : ഐഎസ്എല്ലില്‍ അവസാനക്കാര്‍ മുഖാമുഖം; അക്കൗണ്ട് തുറക്കാന്‍ എഫ്‌സി ഗോവ
മൂന്ന് കളിയും തോറ്റ ഗോവയ്ക്ക് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല
വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലിൽ (ISL 2021-22) ഇന്ന് അവസാന സ്ഥാനക്കാരുടെ പോരാട്ടം. ആദ്യ ജയം ലക്ഷ്യമിട്ട് എഫ്‌സി ഗോവ, ഈസ്റ്റ് ബംഗാളിനെ (SC East Bengal vs FC Goa) നേരിടും. ഗോവയിൽ രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക. മൂന്ന് കളിയും തോറ്റ ഗോവയ്ക്ക് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. രണ്ട് ഗോൾ നേടിയ ടീം വഴങ്ങിയത് എട്ട് ഗോളാണ്. ഈസ്റ്റ് ബംഗാൾ നാല് കളിയിൽ രണ്ടെണ്ണം തോറ്റപ്പോൾ രണ്ടു കളിയിൽ സമനില നേടി. അഞ്ച് ഗോൾ നേടിയപ്പോൾ വഴങ്ങിയത് 10 ഗോൾ.
തോറ്റ് എടികെ
ഐഎസ്എല്ലിൽ മുൻ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാന് രണ്ടാം തോൽവി. ജംഷെഡ്‌പൂർ ഒന്നിനെതിരെ രണ്ട് ഗോളിന് എടികെ ബഗാനെ തോൽപിച്ചു. ഡൗംഗൽ, അലക്സ് എന്നിവരുടെ ഗോളുകൾക്കാണ് ജംഷെഡ്‌പൂരിന്‍റെ ജയം. 37, 84 മിനിറ്റുകളിലായിരുന്നു ജംഷെഡ്‌പൂരിന്‍റെ ഗോളുകൾ. 89-ാം മിനിറ്റിൽ പ്രീതം കോട്ടാലാണ് എടികെ ബഗാന്‍റെ ഗോൾ നേടിയത്. പന്തടക്കത്തിലും പാസിംഗിലുമെല്ലാം എടികെ ബഗാനായിരുന്നു മുന്നിട്ടുനിന്നത്. രണ്ടാം ജയത്തോടെ എട്ട് പോയിന്‍റുമായി ജംഷെഡ‌്പൂര്‍ ലീഗിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. ആറ് പോയിന്‍റുള്ള എടികെ ബഗാൻ അഞ്ചാം സ്ഥാനത്താണ്.
നവംബറിലെ താരം യാവി ഹെർണാണ്ടസ്
ഐഎസ്എല്ലിൽ നവംബറിലെ ഏറ്റവും മികച്ച താരത്തിനുള്ള ഹീറോ ഓഫ് ദ മന്ത് പുരസ്‌കാരം ഒഡിഷ എഫ്‌സിയുടെ യാവി ഹെർണാണ്ടസിന്. മൂന്ന് വീതം ഗോളും അസിസ്റ്റുമായാണ് യാവി നവംബറില മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. എടികെ മോഹൻ ബഗാൻ താരങ്ങളായ റോയ് കൃഷ്‌ണ, ലിസ്റ്റൺ കൊളാസോ, ഒഡിഷയുടെ കബ്രേറ, ഹെക്ടർ എന്നിവരെ മറികടന്നാണ് യാവി ഹെർണാണ്ടസിന്‍റെ നേട്ടം.