ഈസ്റ്റ് ബംഗാളിന് മുറിവേല്‍പിച്ച് എഡു ബേഡിയയുടെ ഇഞ്ചുറിടൈം ഗോള്‍; ഗോവയ്ക്ക് വിജയത്തുടക്കം
94-ാം മിനുറ്റില്‍ എഡു ബേഡിയ ഫ്രീകിക്കിലൂടെ നേടിയ ഗോള്‍ ഗോവയ്‌ക്ക് 2-1ന്‍റെ ജയം സമ്മാനിച്ചു
കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ വിജയവഴിയില്‍ എത്താനുള്ള ഈസ്റ്റ് ബംഗാളിന്‍റെ ശ്രമം വിഫലം. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് തോറ്റ കൊല്‍ക്കത്തന്‍ ടീം ഇന്നത്തെ അങ്കത്തില്‍ എഫ്‌സി ഗോവയോട് തോല്‍വി വഴങ്ങി. 2-1നാണ് ഗോവന്‍ പടയുടെ വിജയം. ഇഞ്ചുറിടൈമില്‍ അവസാന വിസിലിന് സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ എഡു ബേഡിയയുടെ മിന്നും ഫ്രീകിക്ക് ഗോളാണ് ഗോവയ്ക്ക് 2-1ന്‍റെ വിജയം സമ്മാനിച്ചത്. ബേഡിയ തന്നെയാണ് കളിയിലെ താരവും.
സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തില്‍ ആവേശ മത്സരത്തിനാണ് ആദ്യ മിനുറ്റുകളില്‍ ആരാധകര്‍ സാക്ഷികളായത്. ഈസ്റ്റ് ബംഗാള്‍ ക്ലീറ്റണ്‍ സില്‍വയെയും അലക്‌സിനെയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയിലും എഫ്‌സി ഗോവ ആല്‍വാരോ വാസ്‌ക്വസിനെ സ്ട്രൈക്കറാക്കി 4-2-3-1 ഫോര്‍മേഷനിലും കളത്തിലെത്തി. കിക്കോഫായി ഏഴാം മിനുറ്റില്‍ വാസ്‌ക്വസിന്‍റെ അസിസ്റ്റില്‍ ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ് ഗോവയെ മുന്നിലെത്തിച്ചു. ആദ്യപകുതിയില്‍ കൂടുതല്‍ ഗോളുകള്‍ പിറക്കാതിരുന്നതോടെ ഗോവയുടെ മുന്‍തൂക്കത്തോടെ ഇടവേളയ്ക്ക് പിരിഞ്ഞു.
രണ്ടാംപകുതിയില്‍ തുല്യത നേടാനുള്ള ഈസ്റ്റ് ബംഗാളിന്‍റെ ശ്രമങ്ങള്‍ ഫലിക്കുന്നത് 64-ാം മിനുറ്റില്‍ മാത്രമായിരുന്നു. പെനാല്‍റ്റിയിലൂടെ ക്ലീറ്റണ്‍ സില്‍വയുടെ വകയായിരുന്നു സമനില ഗോള്‍. 90 മിനുറ്റുകള്‍ പൂര്‍ത്തിയായി നാല് മിനുറ്റ് ഇഞ്ചുറിടൈമിലേക്ക് മത്സരം നിങ്ങുമ്പോഴും 1-1ന്‍റെ സമനിലയായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 94-ാം മിനുറ്റില്‍ എഡു ബേഡിയ ഫ്രീകിക്കിലൂടെ നേടിയ ഗോള്‍ ഗോവയ്‌ക്ക് സീസണില്‍ ടീമിന്‍റെ ആദ്യ പോരാട്ടത്തില്‍ 2-1ന്‍റെ ജയം സമ്മാനിച്ചു.
ആദ്യ മത്സരത്തില്‍ തന്നെ ജയം നേടിയതോടെ എഫ്‌സി ഗോവ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ഈസ്റ്റ് ബംഗാള്‍ പട്ടികയില്‍ അവസാന സ്ഥാനത്താണ്. മൂന്ന് പോയിന്‍റുമായി ഗോള്‍ മുന്‍തൂക്കത്തോടെ ബ്ലാസ്റ്റേഴ്‌സ് തലപ്പത്ത് തുടരുന്നു.