അവസാന മിനുറ്റുകളില്‍ പകരക്കാരെ ഇറക്കി ആക്രമണത്തിന് ഇരു ടീമുകളും കോപ്പുകൂട്ടിയെങ്കിലും വിജയിച്ചില്ല

ജംഷഡ്‌പൂര്‍: ഐഎസ്എല്ലില്‍ ജംഷഡ്‌പൂര്‍ എഫ്‌സി-എടികെ മോഹന്‍ ബഗാന്‍ മത്സരം ഗോള്‍രഹിത സമനിലയില്‍. ജെആര്‍ഡി ടാറ്റാ സ്പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഇരു ടീമുകള്‍ക്കും 90+6 മിനുറ്റുകളില്‍ ലക്ഷ്യം കാണാനായില്ല. ഇതോടെ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള എടികെയുടെ പോരാട്ടം കടുപ്പമേറിയതായി. ജംഷഡ്‌പൂരിന്‍റെ മലയാളി ഗോളി ടി പി രഹ്‌നേഷിന്‍റെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായി. സീസണില്‍ ജംഷഡ്‌പൂരിന്‍റെ അവസാന ഹോം മാച്ചായിരുന്നു ഇന്നത്തേത്.

എടികെ മോഹന്‍ ബഗാന്‍ 4-2-3-1 ശൈലിയിലും ജംഷഡ്‌‌പൂര്‍ 4-4-1-1 ഫോര്‍മേഷനിലുമാണ് മൈതാനത്തിലെത്തിയത്. മലയാളി താരം രഹ്‌‌നേഷ് ടി പിയായിരുന്നു ജംഷഡ്‌പൂരിന്‍റെ വല കാത്തത്. ആക്രമണത്തില്‍ തുടക്കത്തില്‍ മുന്നിട്ടുനിന്നത് എടികെ മോഹന്‍ ബഗാനാണെങ്കിലും വല ചലിപ്പിക്കാനായില്ല. ഏഴ് ഷോട്ടുകള്‍ ടാര്‍ഗറ്റിലേക്ക് പായിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒന്നുപോലും വലയിലെത്തിയില്ല. കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വച്ചത് കൊല്‍ക്കത്തന്‍ ടീമായിരുന്നു. മറുവശത്ത് ഏഴ് തന്നെ ഷോട്ടുകള്‍ പായിച്ച ജംഷഡ്‌പൂരിനും പാളി. അവസാന മിനുറ്റുകളില്‍ പകരക്കാരെ ഇറക്കി ആക്രമണത്തിന് ഇരു ടീമുകളും കോപ്പുകൂട്ടിയെങ്കിലും വിജയിച്ചില്ല. ആറ് മിനുറ്റ് അധികസമയം മുതലാക്കാനും ഇരു കൂട്ടര്‍ക്കുമായില്ല.

മൂന്ന് പോയിന്‍റ് പ്രതീക്ഷിച്ച് ജംഷഡ്‌പൂരിലേക്ക് വന്ന എടികെ മോഹന്‍ ബഗാന് ഇന്നത്തെ സമനില നിരാശയായി. പോയിന്‍റ് പട്ടികയില്‍ മുംബൈ സിറ്റി എഫ്‌സി 17 കളിയില്‍ 43 പോയിന്‍റുമായി തലപ്പത്ത് കുതിപ്പ് തുടരുകയാണ്. 16 കളിയില്‍ 36 പോയിന്‍റുള്ള ഹൈദരാബാദ് എഫ്‌സിയാണ് രണ്ടാമത്. പ്ലേ ഓഫ് ഉറപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും എഫ്‌സി ഗോവയും ബെംഗളൂരു എഫ്‌സിയും തമ്മില്‍ വാശിയേറിയ മത്സരമാണ് നടക്കുന്നത്. മൂന്നാമതുള്ള ബ്ലാസ്റ്റേഴ്‌സിന് 17 കളിയില്‍ 31 ഉം നാലാമന്‍ എടികെയ്ക്ക് 28 പോയിന്‍റും അഞ്ചാമതുള്ള ഗോവയ്ക്ക് 27 പോയിന്‍റും ആറാം സ്ഥാനക്കാരായ ബെംഗളൂരു എഫ്‌സിക്ക് 25 ഉം പോയിന്‍റാണുള്ളത്. 

ശസ്‌ത്രക്രിയ, പിന്നാലെ രഞ്ജിയില്‍ ഏഴ് വിക്കറ്റ് നേട്ടം, ഓസീസിനെതിരെ അഞ്ച്; നിങ്ങള്‍ എന്തൊരു മാസാണ് ജഡ്ഡു!