മൈതാനത്തും മനസിലും ഇനിയാണ് കളി; പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാൻ ബ്ലാസ്റ്റേഴ്സ് നാളെ കളത്തില്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ ജയം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ നിര്‍ണായകമായെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച് വ്യക്തമാക്കിക്കഴിഞ്ഞു
കൊല്‍ക്കത്ത: ഐഎസ്എല്ലിൽ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങും. പ്ലേ ഓഫ് പ്രതീക്ഷ നേരത്തേ അവസാനിച്ച ഈസ്റ്റ് ബംഗാള്‍ എഫ്‍സിയാണ് എതിരാളികൾ. കൊൽക്കത്തയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കൊച്ചിയിൽ നടന്ന ആദ്യപാദ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ജയിച്ചിരുന്നു. 15 കളിയിൽ 28 പോയിന്‍റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണിപ്പോൾ ബ്ലാസ്റ്റേഴ്സ്. പന്ത്രണ്ട് പോയിന്‍റ് മാത്രമുള്ള ഈസ്റ്റ് ബംഗാൾ ഒൻപതാം സ്ഥാനത്തും. നാളത്തെ മത്സരത്തില്‍ പ്രഭ്‍സുഖൻ ഗിൽ കളിക്കില്ലെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച് അറിയിച്ചു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ ജയം(2-0) കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ നിര്‍ണായകമായെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച് വ്യക്തമാക്കി. ബാക്കിയുള്ള അഞ്ച് കളിയില്‍ നിന്ന് പരമാവധി പോയിന്റ് നേടി പ്ലേ ഓഫ് ഉറപ്പിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യമെന്നും വുകോമനോവിച്ച് പറഞ്ഞു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ദിമിത്രോസ് ഡയമന്റക്കോസിന്റെ ഇരട്ടഗോള്‍ കരുത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയത്. കൊച്ചിയില്‍ ആദ്യപകുതിയിലെ രണ്ട് മിനുറ്റിനിടെയായിരുന്നു(42, 44 മിനുറ്റുകളില്‍) ദിമിത്രിയോസിന്‍റെ ഗോളുകള്‍.
വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാളിനെതിരായ മത്സരം കഴിഞ്ഞാല്‍ തുടര്‍ന്ന് ചെന്നൈയിന്‍ എഫ്സി, ബെംഗളൂരു എഫ്സി, എടികെ മോഹന്‍ ബഗാന്‍, ഹൈദരാബാദ് എഫ്സി എന്നിവരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന് നേരിടാനുള്ളത്. ചെന്നൈയിനെയും ഹൈദരാബാദിനെയും കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുക എന്ന ആനുകൂല്യം ടീമിനുണ്ട്. നിലവില്‍ മുംബൈ സിറ്റി എഫ്‌സിയാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. 16 മത്സരങ്ങളില്‍ 42 പോയിന്‍റാണ് മുംബൈ ടീമിനുള്ളത്. 15 കളിയില്‍ 35 പോയിന്‍റുമായി ഹൈദരാബാദ് രണ്ടാമത് നില്‍ക്കുന്നു. ഇത്രതന്നെ മത്സരങ്ങളില്‍ 28 പോയിന്‍റുമായാണ് ബ്ലാസ്റ്റേഴ്സ് മൂന്നാമത് തുടരുന്നത്. ഒരു പോയിന്‍റ് പിന്നിലായി എടികെയും ഒരു മത്സരം അധികം കളിച്ചെങ്കിലും രണ്ട് പോയിന്‍റ് പിന്നിലായി എഫ്സി ഗോവയും ബ്ലാസ്റ്റേഴ്സിന് ഭീഷണിയായുണ്ട്.
ബ്ലാസ്‌റ്റേഴ്‌സിന് ശേഷിക്കുന്നത് അഞ്ച് മത്സരങ്ങള്‍! ലക്ഷ്യം വ്യക്തമാക്കി പരിശീലകന്‍ വുകോമാനോവിച്ച്