നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് കൂടുതല്‍ ഗോളുകള്‍ നേടാന്‍ സാധിക്കാതെ പോയത്. ഖത്തറില്‍ ലോകകപ്പ് ആവേശം മുറുകുന്നതിനിടെ വീണ്ടും കൊച്ചിയിലേക്ക് എത്തിയ ഐഎസ്എല്‍ മത്സരത്തിനായി മഞ്ഞപ്പട ഇരമ്പി എത്തിയിരുന്നു.

കൊച്ചി: ഐഎസ്എല്ലില്‍ ബംഗളൂരു എഫ്സിയെ കൊച്ചിയിലെ കാണികള്‍ക്ക് മുന്നിലിട്ട് വെള്ളം കുടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്. ലെസ്കോവിക്, ദിമിത്രിയോസ് എന്നിവരാണ് മഞ്ഞപ്പടയ്ക്കായി സ്കോര്‍ ചെയ്തത്. സുനില്‍ ഛേത്രിയാണ് ബംഗളൂവിന്‍റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. മികച്ച ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത മഞ്ഞപ്പടയ്ക്ക് മുന്നില്‍ ഒരുവിധമാണ് സുനില്‍ ഛേത്രിയും സംഘവും പിടിച്ച് നില്‍ക്കുന്നത്.

നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് കൂടുതല്‍ ഗോളുകള്‍ നേടാന്‍ സാധിക്കാതെ പോയത്. ഖത്തറില്‍ ലോകകപ്പ് ആവേശം മുറുകുന്നതിനിടെ വീണ്ടും കൊച്ചിയിലേക്ക് എത്തിയ ഐഎസ്എല്‍ മത്സരത്തിനായി മഞ്ഞപ്പട ആരാധകര്‍ ഇരമ്പി എത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്‍റെ കടുത്ത ആക്രമണങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. അഞ്ചാം മിനിറ്റില്‍ ലൂണയില്‍ നിന്ന് ലഭിച്ച പാസെടുത്ത് കടുത്ത ചാലഞ്ച് നടത്തുന്ന ബംഗളുരു താരങ്ങള്‍ക്കിടയിലൂടെ ദിമിത്രിയോസ് ഷോട്ട് എടുത്തെങ്കിലും പവര്‍ കുറഞ്ഞ് പോയി.

ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഫോമിലുള്ള ബംഗളൂരുവിന് ആദ്യ നിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്സിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ഏഴാം മിനിറ്റില്‍ കെ പി രാഹുലിന്‍റെ വലതു വിംഗില്‍ വന്ന മികച്ചയൊരു ക്രോസില്‍ ലൂണ ശ്രമിച്ച് നോക്കിയെങ്കിലും തലവയ്ക്കാനായില്ല. ലോംഗ് ബോളിലൂടെ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് പന്ത് എത്തിക്കാനാണ് ബംഗളൂരു ശ്രമിച്ച് കൊണ്ടിരുന്നത്. പക്ഷേ, കൃത്യമായി മുന്നേറ്റ നിരയിലേക്ക് എത്തിക്കുന്നതില്‍ അവര്‍ നിരന്തരം പരാജയപ്പെട്ട് കൊണ്ടിരുന്നു.

എന്നാല്‍, 12-ാം മിനിറ്റില്‍ അത്തരമൊരു ലോംഗ് ബോള്‍ കൃത്യമായി സുനില്‍ ഛേത്രിയിലേക്ക് വന്നപ്പോള്‍ കേരളത്തിനത് കണ്ണീരായി മാറി. ഛേത്രിയെ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ ഗില്‍ വീഴ്ത്തിയതിന് പെനാല്‍റ്റി വിധിക്കപ്പെട്ടു. വളരെ കൂളായി തന്നെ ഇന്ത്യന്‍ ഇതിഹാസം ഛേത്രി ഗോള്‍ കുറിച്ചു. ഗോള്‍ വഴങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഉണര്‍ന്നു കളിച്ചു. 22-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് സുവര്‍ണാവസരം ലഭിച്ചു. ലൂണ - ദിമിത്രിയോസ് എന്നിവര്‍ ചേര്‍ന്ന സുന്ദരന്‍ പാസിംഗിന് ഒടുവില്‍ രാഹുലിന് പന്ത് കിട്ടുമ്പോള്‍ ബംഗളൂരു ഗോള്‍ കീപ്പര്‍ മാത്രമാണ് മുന്നിലുണ്ടായിരുന്നത്.

എന്നാല്‍, മലയാളി താരത്തിന്‍റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പോകുന്നത് വിശ്വസിക്കാനാകാതെ തരിച്ചിരിക്കുകയായിരുന്നു മഞ്ഞപ്പട ആരാധകര്‍. 23-ാം മിനിറ്റില്‍ ദിമിത്രിയോസിനെ സന്ദേശ് ജിങ്കന്‍ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍ ലൂണയെടുത്ത ഷോട്ട് ക്രോസ് ബാറില്‍ ഇടിച്ചു തെറിച്ചു. വീണ്ടും പന്ത് കൈക്കലാക്കിയ മഞ്ഞപ്പട ബോക്സിലേക്ക് ക്രോസ് എത്തിച്ചു. ബംഗളൂരു പ്രതിരോധത്തിന്‍റെ വീഴ്ച മുതലെടുത്ത് ലെസ്കോവിക് എടുത്ത ഷോട്ട് ഗുര്‍പ്രീതിനെ കടന്ന് വലയില്‍ കയറി.

വീണ്ടും ഒരുപാട് അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സ് ഉണ്ടാക്കിയെടുത്തെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. പക്ഷേ, ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ ആദ്യമായി ലീഡ് നേടിയെടുത്തു. നിഷു കുമാറില്‍ നിന്ന് വലതു വിംംഗില്‍ ലഭിച്ച പാസ് ലുണ ലോ ക്രോസായി ബോക്സിലേക്ക് നല്‍കി. ഓടിയെത്തിയ ദിമിത്രിയോസ് വല ചലിപ്പിക്കുമ്പോള്‍ ഗുര്‍പ്രീത് നിസഹായനായിരുന്നു. 

അര്‍ജന്‍റീന തെറ്റിച്ചത് സുപ്രധാനമായ രണ്ട് ലോകകപ്പ് നിയമങ്ങള്‍? കടുത്ത നിലപാടുമായി ഫിഫ, നടപടിക്ക് സാധ്യത