ദക്ഷിണ കൊറിയന്‍ ഫുട്‌ബോള്‍ ടീമിന്റെ താത്‌കാലിക പരിശീലകനായി ചുമതലയേറ്റ സ്‌പാനിഷ്‌ പരിശീലകന്‍ റോബര്‍ട്ടോ മൊറേനോയ്‌ക്കെതിരെയാണ്‌ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ടീമിന്റെ തന്ത്രങ്ങള്‍ പരുവപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്‌.

സിയൂള്‍: ഫുട്‌ബോളില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ വലിയ റോള്‍ വഹിക്കുന്ന കാലഘട്ടമാണിത്‌. ഒരു ഗോള്‍ സംബന്ധിച്ച തര്‍ക്കമോ, മറ്റ്‌ സംശയങ്ങളോ നിവാരണം ചെയ്യാന്‍ വാര്‍ രംഗപ്രവേശം ചെയ്‌തു കഴിഞ്ഞു. ഫുട്‌ബോള്‍ പരിശീലകരാകട്ടെ, കളിക്കാരെയും ടീമിന്റെ ഗെയിംപ്ലാനും വിശകലനം ചെയ്യാന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുമുണ്ട്‌.

എന്നാല്‍, ഒരു ടീമിന്റെ ഗെയിം തന്ത്രങ്ങള്‍ മെനയാനും എതിര്‍ടീമിനെതിരെ മികച്ച ഇലവനെ തെരഞ്ഞെടുക്കാനും ചാറ്റ്‌ ജി പി പോലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ (എഐ) സാങ്കേതിക വിദ്യകളുപയോഗിച്ചാലോ? ദക്ഷിണ കൊറിയന്‍ ഫുട്‌ബോള്‍ ടീമിന്റെ താത്‌കാലിക പരിശീലകനായി ചുമതലയേറ്റ സ്‌പാനിഷ്‌ പരിശീലകന്‍ റോബര്‍ട്ടോ മൊറേനോയ്‌ക്കെതിരെയാണ്‌ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ടീമിന്റെ തന്ത്രങ്ങള്‍ പരുവപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്‌.

മൊറേനോയുടെ മുന്‍ ക്ലബ്ബായ റഷ്യയിലെ എഫ്‌ സി സോചിന്റെ അധികൃതരാണ്‌ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്‌. 2025 ല്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന്‌ മൊറേനോയെ എഫ്‌ സി സോചിയുടെ പരിശീലക സ്ഥാനത്ത്‌ നിന്ന്‌ പുറത്താക്കുകയായിരുന്നു. കളിക്കാര്‍ക്ക്‌ 25 മണിക്കൂറിലേറെ നേരം വിശ്രമംഅനുവദിക്കാതെ, ഉറങ്ങാതിരിക്കാനുള്ള നിര്‍ദേശം മൊറേനോ നല്‍കിയത്‌ ചാറ്റ്‌ ജി പി ടിയിലെ വിവരം സ്വീകരിച്ചിട്ടാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ദക്ഷിണ കൊറിയന്‍ പരിശീലകനായി ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ മൊറേനോ തന്നെ ഈ വാര്‍ത്തകള്‍ അസംബന്ധമാണെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

ഇത്തരം വാര്‍ത്തകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ മൊറേനോ ആധുനിക ഫുട്‌ബോളില്‍ കളിക്കാരുടെ പ്രകടനവും മറ്റ്‌ വിവരങ്ങളും വിശകലനം ചെയ്യാന്‍ ഡാറ്റ അനലിറ്റിക്‌സ്‌ ടെക്‌നോളജി താന്‍ ഉപയോഗിക്കാറുണ്ടെന്ന്‌ വ്യക്തമാക്കി. എന്നാല്‍, ഇതിനര്‍ഥം എ ഐ ടെക്‌നോളജിയാണ്‌ ടീമിന്റെ തന്ത്രങ്ങളും ലൈനപ്പും തീരുമാനിക്കുന്നത്‌ എന്നല്ല- സ്‌പാനിഷ്‌ കോച്ച്‌ പറഞ്ഞു.

ലോകകപ്പിലെ മോശം പ്രകടനത്തിന്‌ ശേഷം ദക്ഷിണ കൊറിയന്‍ ടീമിനെ പുതുതായി വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ മുന്‍ സ്‌പെയിന്‍ പരിശീലകന്‍ കൂടിയായ മൊറേനോയെ കൊറിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ താത്‌കാലികമായി നിയമിച്ചിരിക്കുന്നത്‌. ജനുവരി-ഫെബ്രുവരിയില്‍ അരങ്ങേറുന്ന ഏഷ്യന്‍ കപ്പ്‌ വരെയാണ്‌ നിയമനം. സണ്‍ ഹ്യുംഗ്‌ മിനിനെ ക്യാപ്‌റ്റനായി പ്രഖ്യാപിച്ച മൊറേനോ കൊറിയന്‍ ഫുട്‌ബോള്‍ ആരാധകരുടെ മനസിലിരിപ്പ്‌ തിരിച്ചറിയുന്നു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK