ഫിഫ ലോകകപ്പ് നോക്കൗട്ടിൽ ബ്രസീൽ ജപ്പാനെ നേരിടും. ഗ്രൂപ്പ് എഫിൽ സ്വീഡനുമായി സമനില വഴങ്ങി രണ്ടാം സ്ഥാനക്കാരായാണ് ജപ്പാൻ യോഗ്യത നേടിയത്. ഗ്രൂപ്പ് ചാമ്പ്യന്മാരായ നെതർലൻഡ്‌സ് അടുത്ത റൗണ്ടിൽ മൊറോക്കോയെ നേരിടും.

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പിന്റെ നോക്കൗട്ടില്‍ ബ്രസീലിന് എതിരാളി ജപ്പാന്‍. ഗ്രൂപ്പ് എഫില്‍ ജപ്പാന്‍ രണ്ടാം സ്ഥാനത്തായതോടെയാണ് ബ്രസീലിനെ നേരിടേണ്ട സാഹചര്യമുണ്ടായത്. അവര്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സ്വീഡനുമായി 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു. ജപ്പാനൊപ്പം സ്വീഡനും നോക്കൗട്ട് റൗണ്ടിലെത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ടൂണീഷ്യയെ തോല്‍പ്പിച്ചു. നെതര്‍ലന്‍ഡ്‌സാണ് ഗ്രൂപ്പ് ചാമ്പ്യന്മാര്‍. അവര്‍ അടുത്ത റൗണ്ടില്‍ ഗ്രൂപ്പ് സി രണ്ടാം സ്ഥാനക്കാരായ മൊറോക്കോയെ നേരിടും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വീഡനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഡൈസെന്‍ മയേദയിലൂടെ ജപ്പാന്‍ മുന്നിലെത്തിയെങ്കിലും, ആറ് മിനിറ്റിനുള്ളില്‍ ആന്റണി എലാങ്ക സ്വീഡനായി സമനില ഗോള്‍ നേടി. ജപ്പാന്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്. 2002ല്‍ സഹആതിഥേയരായപ്പോള്‍ ആദ്യമായി പ്രീ-ക്വാര്‍ട്ടറിലെത്തിയതിന് ശേഷം, കളിച്ച ഏഴ് ലോകകപ്പുകളില്‍ അഞ്ചാം തവണയാണ് ജപ്പാന്‍ നോക്കൗട്ടിലേക്ക് യോഗ്യത നേടുന്നത്. തിങ്കളാഴ്ച ഹ്യൂസ്റ്റണില്‍ വെച്ചാണ് ബ്രസീലിനെതിരായ മത്സരം.

ഈ ടൂര്‍ണമെന്റില്‍ ജപ്പാന്‍ നേടുന്ന ഏഴാമത്തെ ഗോളായിരുന്നു മയേദയുടേത്. ഒരു ലോകകപ്പില്‍ ജപ്പാന്‍ നേടുന്ന ഏറ്റവും കൂടുതല്‍ ഗോളുകളാണിത്. എട്ടു വര്‍ഷം മുന്‍പ് റഷ്യയില്‍ നടന്ന ലോകകപ്പില്‍ പ്രീ-ക്വാര്‍ട്ടറിലെത്തിയപ്പോള്‍ നേടിയ ആറ് ഗോളുകള്‍ എന്ന റെക്കോര്‍ഡാണ് ഇതോടെ ജപ്പാന്‍ മറികടന്നത്.

അതേസമയം, 1994 മുതല്‍ ലോകകപ്പിന് യോഗ്യത നേടുമ്പോഴെല്ലാം നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാന്‍ സ്വീഡന് സാധിച്ചിട്ടുണ്ട്. 1994-ല്‍ അമേരിക്ക ആതിഥേയത്വം വഹിച്ചപ്പോള്‍ സെമിഫൈനല്‍ വരെ എത്താന്‍ സ്വീഡന് കഴിഞ്ഞിരുന്നു.

ടൂണീഷ്യക്കെതിരെ മൂന്നാം മിനിറ്റില്‍ തന്നെ നെതര്‍ലന്‍ഡ്‌സ് അക്കൗണ്ട് തുറന്നു. എല്ലിസ് സ്ഖിരിയുടെ സെല്‍ഫ് ഗോളാണ് നെതര്‍ലന്‍ഡ്‌സിന് തുണായയത്. ഏഴാം മിനിറ്റില്‍ ബ്രയാന്‍ ബ്രോബി രണ്ടാം ഗോള്‍ നേടി. 54-ാം മിനിറ്റില്‍ ഹസേം മസ്തൂരിയിലൂടെ ടുണീഷ്യ ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ 62-ാം മിനിറ്റില്‍ ജാന്‍ പോള്‍ വാന്‍ ഹെക്ക് നെതര്‍ലന്‍ഡ്‌സിന്റെ വിജയമുറിപ്പിച്ച ഗോള്‍ നേടി.

YouTube video player