ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ദേവദത്ത് പടിക്കലിനെ ടീമിന്റെ ഭാവി നായകനായി പരിഗണിക്കുന്നതായി ആര്‍സിബി ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മോ ബോബട്ട് സൂചന നല്‍കി. പടിക്കലിന്റെ നിസ്വാര്‍ത്ഥമായ പ്രകടനത്തെയും നേതൃത്വഗുണങ്ങളെയും ടീം മാനേജ്മെന്റും മെന്റര്‍ ദിനേശ് കാര്‍ത്തിക്കും പ്രശംസിച്ചു.

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ചൂടിയപ്പോള്‍, ആ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ദേവദത്ത് പടിക്കല്‍. മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ പടിക്കല്‍ 15 ഇന്നിംഗ്സുകളില്‍ നിന്നായി 168.72 എന്ന മികച്ച സ്ട്രൈക്ക് റേറ്റില്‍ 464 റണ്‍സാണ് അടിച്ചുകൂട്ടിയത്. പവര്‍പ്ലേയിലും മിഡില്‍ ഓവറുകളിലും ടീമിന് മികച്ച തുടക്കം നല്‍കാന്‍ പടിക്കലിന് സാധിച്ചു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം താന്‍ വളര്‍ന്ന ബെംഗളൂരുവില്‍ തിരിച്ചെത്തിയപ്പോള്‍ താരം ഫോമിലേക്ക് മടങ്ങിയെത്തിയത് ടീമിന് വലിയ മുതല്‍ക്കൂട്ടായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പടിക്കലിന്റെ പ്രകടനത്തെയും നേതൃത്വഗുണങ്ങളെയും വാനോളം പുകഴ്ത്തിയിരിക്കുകയാണ് ആര്‍സിബി ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മോ ബോബട്ട്. ഭാവിയില്‍ ടീമിനെ നയിക്കാന്‍ കെല്‍പ്പുള്ള താരമാണ് പടിക്കലെന്ന് ബോബട്ട് വ്യക്തമാക്കി. ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും വിരാട് കോലിയും നല്‍കിയ മികച്ച തുടക്കം അതേ ആവേശത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ പടിക്കലിന് സാധിച്ചുവെന്ന് ബോബട്ട് പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകള്‍.. ''ബാറ്റിംഗിലെ തന്റെ ഇന്റന്‍ഡ് (ശിലേി)േ കൂടുതല്‍ മെച്ചപ്പെടുത്താനും ടീമിനായി വലിയ സ്വാധീനം ചെലുത്താനും ഞങ്ങള്‍ അവനോട് ആവശ്യപ്പെട്ടിരുന്നു. അതിനെ അവന്‍ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു. സ്വാര്‍ത്ഥതയില്ലാതെ ടീമിന് വേണ്ടി പടിക്കല്‍ നടത്തിയ പ്രകടനം അഭിനന്ദനാര്‍ഹമാണ്,' ആര്‍സിബിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവെച്ച 'ഞഇആ' െഠൃീുവ്യ ഝൗലേെ' എന്ന ഡോക്യുമെന്ററിയില്‍ ബോബട്ട് പറഞ്ഞു.

ടീമിന്റെ ഭാവി ക്യാപ്റ്റന്‍ എന്ന നിലയിലാണ് പടിക്കലിനെ താന്‍ കാണുന്നതെന്ന് ബോബട്ട് കൂട്ടിച്ചേര്‍ത്തു. നിലവില്‍ രജത് പാട്ടിദാറാണ് ആര്‍സിബിയെ വിജയകരമായി നയിക്കുന്നത്. എന്നാല്‍ പടിക്കലിനെക്കാള്‍ എട്ടു വയസ്സ് മുതിര്‍ന്ന താരമാണ് പാട്ടിദാര്‍. 25 വയസ്സ് മാത്രം പ്രായമുള്ള പടിക്കല്‍ തന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയത്തേക്ക് കടക്കുന്നതേയുള്ളൂ.

ആര്‍സിബി മെന്ററും ബാറ്റിംഗ് കോച്ചുമായ ദിനേശ് കാര്‍ത്തിക്കും പടിക്കലിനെ പ്രശംസിച്ചു. 'അസാമാന്യമായ പ്രകടനമാണ് അവന്‍ കാഴ്ചവെച്ചത്. ഈ ടീമിലെ ഏക തദ്ദേശീയ താരം അവനാണ്. അവന്‍ ബെംഗളൂരുവിനെ പ്രതിനിധീകരിക്കുന്നു. തന്റെ പ്രായത്തിനപ്പുറമുള്ള കളിസാഹചര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ് അവനുണ്ട്,' കാര്‍ത്തിക്ക് അഭിപ്രായപ്പെട്ടു. അഞ്ച് ഐപിഎല്‍ സീസണുകളായി ആര്‍സിബിയോടൊപ്പം ഉള്ള പടിക്കല്‍ ഭാവിയില്‍ ടീമിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ താരം തന്നെയാണെന്നാണ് ടീം മാനേജ്മെന്റിന്റെ വിലയിരുത്തല്‍.

YouTube video player