റൊണാൾഡോയുമായി ഏറെ അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് ജെസ്യൂസ്. അൽ നസ്റിൽ റൊണാൾഡോയ്ക്കൊപ്പം ഈ സീസണിലെ സൗദി പ്രോ ലീഗ് കിരീടം നേടാൻ ജെസ്യൂസിന് സാധിച്ചിരുന്നു.
ലിസ്ബൺ: ലോകകപ്പിലെ പ്രീ ക്വാർട്ടർ തോൽവിക്ക് പിന്നാലെ റോബർട്ടോ മാർട്ടീനസ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്ക് പോർച്ചുഗൽ ഫുട്ബോൾ ടീമിന് പുതിയ പരിശീലകനെത്തുന്നു. പോർച്ചുഗലുകാരൻ തന്നെയായ ജോർജ് ജെസ്യൂസ് ടീമിന്‍റെ മുഖ്യ പരിശീലകനായി സ്ഥാനമേൽക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് പെഡ്രോ പ്രോൻസയുമായി 71-കാരനായ ജോർജ് ജെസ്യൂസ് കൂടിക്കാഴ്ച നടത്തിയതായും കരാർ വ്യവസ്ഥകൾ ജെസ്യൂസ് അംഗീകരിച്ചതായും പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയും സ്ഥിരീകരിച്ചു. സൗദി പ്രോ ലീഗിലെ റൊണാള്‍ഡോയുടെ ടീമായ അൽ നസ്റിന്‍റെ പരിശീലകനായിരുന്നു ജെസ്യൂസ്. ബെൻഫിക്ക, സ്പോർട്ടിങ് ലിസ്ബൺ, ഫെനർബാഷെ, ഫ്ലെമെംഗോ തുടങ്ങിയ വമ്പൻ ക്ലബുകളെ പരിശീലിപ്പിച്ച് വലിയ പരിചയസമ്പത്തുള്ള തന്ത്രജ്ഞനാണ് ജോർജ് ജെസ്യൂസ്.
റൊണാൾഡോയുമായി ഏറെ അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് ജെസ്യൂസ്. അൽ നസ്റിൽ റൊണാൾഡോയ്ക്കൊപ്പം ഈ സീസണിലെ സൗദി പ്രോ ലീഗ് കിരീടം നേടാൻ ജെസ്യൂസിന് സാധിച്ചിരുന്നു. സൂപ്പർതാരവുമായുള്ള ഈ കെമിസ്ട്രി ദേശീയ ടീമിലും വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്‍റെ പ്രതീക്ഷ. പോർച്ചുഗൽ ഫുട്ബോളിന്‍റെ സുവർണ്ണ തലമുറയെ വരാനിരിക്കുന്ന വലിയ ടൂർണമെന്‍റുകൾക്കായി സജ്ജമാക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് പുതിയ പരിശീലകനെ കാത്തിരിക്കുന്നത്.
2028-ലെ യൂറോ കപ്പിന് പുറമെ യുവേഫ നേഷൻസ് ലീഗ് പോരാട്ടങ്ങൾ, 2030-ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് എന്നിവയാണ് ജോർജ് ജെസ്യൂസിന്‍റെ മുന്നിലെ പ്രധാന ദൗത്യങ്ങൾ. നേരത്തെ കാർലോ ആഞ്ചലോട്ടി ബ്രസീൽ ദേശീയ ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ്, കാനറികളുടെ പരിശീലക സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പരിഗണിക്കപ്പെട്ടിരുന്ന പേരുകളിൽ ഒന്നായിരുന്നു ജോർജ് ജെസ്യൂസിന്‍റേത്. സൗദിയിൽ പ്രതിവർഷം ലഭിച്ചിരുന്ന വലിയ തുകയുടെ (12 മില്യൺ യൂറോ) കരാർ വേണ്ടെന്നുവെച്ച്, പകുതിയിലധികം ശമ്പളക്കുറവിലാണ് (പ്രതിവർഷം 4 മില്യൺ യൂറോയിൽ താഴെ) ജെസ്യൂസ് സ്വന്തം രാജ്യത്തിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായിരിക്കുന്നത്.
