Asianet News MalayalamAsianet News Malayalam

Santosh Trophy : ക്യാപ്റ്റന്‍ ജിജോ ജോസഫ് മുന്നില്‍ നിന്ന് നയിച്ചു, ഹാട്രിക്; രാജസ്ഥാനെ തകര്‍ത്ത് കേരളം തുടങ്ങി

റഹീമിന്റെ ത്രൂ പാസ് സ്വീകരിച്ച് താരം വല കുലുക്കി. വൈാതെ നാലാം ഗോള്‍. സോയല്‍ ജോഷി നല്‍കിയ നിലംപറ്റെയുള്ള ക്രോസില്‍ കാല്‍വച്ച് ജിജോ ഹാട്രിക് പൂര്‍ത്തിയാക്കി.

kerala beat rajasthan by five goals in santosh trophy
Author
Malappuram, First Published Apr 16, 2022, 10:17 PM IST

മലപ്പുറം: 75-ാമത് സന്തോഷ് ട്രോഫിയില്‍ (Santosh Trophy) കേരളം തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. ക്യാപ്റ്റന്‍ ജിജോ ജോസഫ് (Jijo Joseph) ഹാട്രിക്കുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 5-0ത്തിന്റെ ജയമാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നേടിയത്. നിജോ ഗില്‍ബര്‍ട്ട്, അജയ് അലക്‌സ് എന്നിവരാണ് ശേഷിക്കുന്ന ഗോളുകള്‍ നേടിയത്.

പയ്യനാട് നിറഞ്ഞുകവിഞ്ഞ കാണികളെ സാക്ഷിയാക്കി ആറാം മിനിറ്റില്‍ കേരളം മുന്നിലെത്തി. ജിജോ ഫ്രീകിക്കില്‍ നിന്നാണ് ഗോള്‍ നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് കേരളം ലീഡെടുത്തു. നിജോയുടെ വലങ്കാലന്‍ ഷോട്ട് ഫാര്‍ പോസ്റ്റിലേക്ക് താഴ്ന്നിറങ്ങി. 58-ാ മിനിറ്റില്‍ ജിജോയുടെ രണ്ടാം ഗോള്‍. 

റഹീമിന്റെ ത്രൂ പാസ് സ്വീകരിച്ച് താരം വല കുലുക്കി. വൈാതെ നാലാം ഗോള്‍. സോയല്‍ ജോഷി നല്‍കിയ നിലംപറ്റെയുള്ള ക്രോസില്‍ കാല്‍വച്ച് ജിജോ ഹാട്രിക് പൂര്‍ത്തിയാക്കി. 82-ാം മിനിറ്റില്‍ അജയ് അലക്‌സും ഗോള്‍ നേടിയതോടെ കേരളം തകര്‍പ്പന്‍ ജയം പൂര്‍ത്തിയാക്കി. 

ബംഗാളിനും ജയം

ടൂര്‍ണമെന്റിലെ ആദ്യം ജയം വെസ്റ്റ് ബംഗാള്‍ പേരിലാക്കി. കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍  എതിരില്ലാത്ത ഒരു ഗോളിന് കരുത്തരായ പഞ്ചാബിനെ ബംഗാള്‍ തോല്‍പ്പിക്കുകയായിരുന്നു. 61-ാം മിനുട്ടില്‍ ശുഭാം ബൗമിക്കിന്റെ വകയായിരുന്നു വിജയഗോള്‍.

ആദ്യ പകുതി

ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും വല ചലിച്ചില്ല. ആദ്യ പകുതിയുടെ 12-ാം മിനുട്ടില്‍ പഞ്ചാബിനെ തേടി ആദ്യ അവസരമെത്തി. ബോക്സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീക്കിക്കില്‍ പഞ്ചാബ് മധ്യനിരതാരം ജഷ്ദീപ് സിങ് ഗോളിനായി ശ്രമിച്ചെങ്കിലും വെസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ സുഭേബ്ദു മണ്ഡി തട്ടിയകറ്റി. 20-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് വെസ്റ്റ് ബംഗാള്‍ സ്ട്രൈക്കര്‍ ശുഭാം ബൗമിക് ഗോളിന് ശ്രമിച്ചെങ്കിലും പോസ്റ്റിനകത്ത് നിലയുറപ്പിച്ചിരുന്ന പഞ്ചാബ് താരം ജഷ്ദീപ് സിങ് രക്ഷകനായി. മൂന്ന് മിനുറ്റിന് ശേഷം ബംഗാളിനെ തേടി രണ്ടാം അവസരമെത്തി. ഫര്‍ദിന്‍ അലി മൊല്ല വിങ്ങില്‍ നിന്ന് ബോക്സിന് അകത്തേക്ക് നല്‍കിയ പാസ് ബസു ദേബ് മണ്ഡി പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോളി അനായാസം തടുത്തു. ആദ്യ പകുതി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ 43-ാം മിനുട്ടില്‍ പഞ്ചാബ് താരം തരുണ്‍ സ്ലാത്തിയക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും പന്ത് പോസ്റ്റിനെ ഗൗനിക്കാതെ പുറത്തേക്കുപോയി. 

രണ്ടാം പകുതി

രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ ആക്രമിച്ച കളിച്ച ബംഗാള്‍ സ്ട്രൈക്കര്‍ ശുഭാം ബൗമിക്കിനെ തേടി ആദ്യ മിനുട്ടില്‍ തന്നെ അവസരമെത്തി. എന്നാല്‍ ഗോള്‍ മാറിനിന്നു. 61-ാം മിനുട്ടില്‍ ബംഗാള്‍ ലീഡെടുത്തു. വലതുവിങ്ങില്‍ നിന്ന് അണ്ടര്‍ 21 താരം ജയ് ബസ് നല്‍ക്കിയ പാസ് ശുഭാം ബൗമിക് അതിമനോഹരമായ ടാപിങ്ങിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ഈ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഗോളായി ഇത്. നാല് മിനുട്ടിന് ശേഷം ബംഗാള്‍ താരം തന്‍മോയി ഗോഷ് ലോങ് റൈയ്ഞ്ചിലൂടെ രണ്ടാം ഗോളിന് ശ്രമിച്ചെങ്കിലും പഞ്ചാബ് ഗോള്‍ കീപ്പര്‍ അതിമനോഹരമായി പ്രതിരോധംതീര്‍ത്തു. കളിയവസാനിക്കാന്‍ ഒരുമിനുട്ട് മാത്രം ബാക്കിനില്‍ക്കെ പഞ്ചാബ് താരം രോഹിത്ത് ഷെയ്ക് ഇടതുവിങ്ങില്‍ നിന്ന് ബോക്സിനകത്തേക്ക് നീട്ടിനല്‍കിയ പാസ് അകശദീപ് സിങ് നഷ്ടപ്പെടുത്തിയതുവരെ പോരാട്ടം ആവേശമായി.
 

Follow Us:
Download App:
  • android
  • ios