നിശ്ചിത സമയത്ത് വീണ സമനിലക്കുരുക്ക് അധിക സമയത്തും പൊട്ടിക്കാനാകാതെ കേരള ബ്ലാസ്റ്റേഴ്‌സും ഗോകുലം കേരളയും. ഒടുവിൽ ആവേശപ്പോരിൽ കേമനെ കണ്ടെത്താൻ പെനാൽട്ടി ഷൂട്ടൗട്ട്.
കോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ ആദ്യ കിരീടം നേടി കേരള ബ്ലാസ്റ്റേഴ്‌സ്. ഫൈനലിലെ ആവേശപ്പോരിൽ ഗോകുലം കേരളയെ ബ്ലാസ്റ്റേഴ്‌സ് തകർത്തത് സഡൻ ഡെത്തിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 3-3ന് സമനില പാലിക്കുകയായിരുന്നു.
പെനാൽട്ടി ഷൂട്ടൗട്ടില്‍ ഇരുടീമിന്‍റേയും അഞ്ചിൽ അഞ്ചടിയും വലകുലുക്കി. ബ്ലാസ്റ്റേഴ്‌സിന്‍റെ ആറാം ഷോട്ടും വലയിലേക്ക്. പക്ഷേ ഗോകുലത്തിന്‍റെ എമിൽ ബെന്നിക്ക് പിഴച്ചു. ആ പിഴവ് ബ്ലാസ്റ്റേഴ്‌സിന്‍റെ ആഹ്ലാദമായി. നേരത്തെ നിശ്ചിതമയത്ത് കണ്ടത് ഗോൾമഴ. ഇരുടീമുകളും പോരാടിയത് ഒപ്പത്തിനൊപ്പം. അടിയും തിരിച്ചടിയുമായി 90 മിനിറ്റ്.
ഗോകുലത്തിന് മികവായി ഡാനിയലിന്‍റെ ഇരട്ടഗോളും സത്യജിത്തിന്‍റെ മനോഹര സേവുകളും. ബാസിതും ലിങ്തോയും റൊണാൾഡോ അഗസ്തോയും ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചു. പരിക്കൻ അടവുകൾ കണ്ട മത്സരത്തിൽ ഗോകുലത്തിന് മൂന്ന് മഞ്ഞ കാർഡുകൾ കിട്ടി.
