യുവതാരം 'പ്യൂട്ടിയ' കേരള ബ്ലാസ്റ്റേഴ്സിൽ
കഴിഞ്ഞ രണ്ട് സീസണുകളിലുമായി 29 തവണയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് വേണ്ടി ലാല്‍തങ്ക കളത്തിലിറങ്ങിയത് മിഡ്ഫീല്‍ഡില്‍ വിവിധ പൊസിഷനുകളില്‍ കളിക്കുകയും രണ്ട് അസിസ്റ്റുകള്‍ പുറത്തെടുക്കകയും ചെയ്തു.
കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ് എഫ്‌സി യുവതാരം ലാല്‍തങ്ക ഖോള്‍ഹ്രിംഗ് കേരള ബ്ലാസ്റ്റേഴ്സില്‍. പ്യൂട്ടിയ എന്നറിയപ്പെടുന്ന 22 കാരനായ ലാല്‍തങ്ക ഒരേ സമയം മധ്യനിരയിലും വിംഗുകളിലും പ്രതിഭ തെളിയിച്ച താരമാണ്. മിസോറം പ്രീമിയര്‍ ലീഗില്‍ ബെത്‍ലഹേം വെങ്ത്‍ലാങ് ക്ലബിന് വേണ്ടി കളിച്ചാണ് ലാല്‍തങ്ക ഫുട്ബോള്‍ കരിയര്‍ തുടങ്ങുന്നത്.
പിന്നീട് ഡിഎസ്കെ ശിവാജിയന്‍സ് യൂത്ത് ടീമിന് വേണ്ടി കളിച്ച ലാല്‍തങ്ക അതേ വര്‍ഷം സീനിയര്‍ ടീമിലും കളിക്കാനിറങ്ങി. 2017-18 ഐ ലീഗ് സീസണില്‍ ഐസ്‌വാള്‍ എഫ്സിക്ക് വേണ്ടി മല്‍സരിക്കാന്‍ കൈമാറുന്നതിനു മുന്‍പ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് വേണ്ടി നാല് മല്‍സരങ്ങളിലാണ് കളിച്ചത്. ഐ ലീഗില്‍ അദ്ദേഹത്തിന്‍റെ അനുഭവ പരിചയം ഐഎസ്എല്ലില്‍ മികച്ച ഒരു താരമായി പാകപ്പെടുത്തിയെടുക്കുന്നതിന് സഹായകരമായി.
കഴിഞ്ഞ രണ്ട് സീസണുകളിലുമായി 29 തവണയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് വേണ്ടി ലാല്‍തങ്ക കളത്തിലിറങ്ങിയത് മിഡ്ഫീല്‍ഡില്‍ വിവിധ പൊസിഷനുകളില്‍ കളിക്കുകയും രണ്ട് അസിസ്റ്റുകള്‍ പുറത്തെടുക്കകയും ചെയ്തു.
ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ലാല്‍തങ്ക പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകവൃന്ദമുള്ള ടീമിൽ കളിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്, ഇതും ഈ ടീമിൽ ചേരുന്നതിനു പിന്നിലെ ഒരു കാരണമായിരുന്നു. എന്നെപ്പോലെ തന്നെ ക്ലബ്ബും ആരാധകരും വിജയത്തിനായി കൊതിക്കുകയാണ് . ഞങ്ങളുടെ ടീം വർക്ക്, ദൈവത്തിന്റെ സ്വന്തം നാടിന്റെ പിന്തുണ, ദൈവകൃപ എന്നിവയാൽ, ഐഎസ്‌എൽ ട്രോഫി കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്നി എന്നും യെല്ലോ, ഇന്നി എന്നും ബ്ലാസ്റ്റേഴ്സ്- ലാല്‍തങ്ക പറഞ്ഞു.
പ്യൂട്ടിയ ഇന്നത്തെ തലമുറ ഫുട്ബോള്‍ താരങ്ങളുടെ ഭാഗമാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‍സി അസിസ്റ്റന്‍റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു. അവര്‍ക്ക് കാലുകളില്‍ ഫുട്ബോളും വഹിച്ച് അനായാസമായി മുന്നോട്ട് കുതിക്കാനാകും. ഇടത് കാല്‍ കൊണ്ട് കളിക്കുന്ന പ്യൂട്ടിയ മിഡ്ഫീല്‍ഡില്‍ വിവിധ പൊസിഷനുകളില്‍, സെന്‍ററിലും ഔട്ട്‍വൈഡിലും തന്‍റെ കഴിവ് പുറത്തെടുക്കാനാകും. എല്ലാത്തിനുമുപരി കളിക്കളത്തില്‍ വലിയ കാഴ്ചപ്പാടും സാങ്കേതികതയും ഉളള ആളാണ് പ്യൂട്ടിയ. അദ്ദേഹം ടീമിന് ഒരു മുതല്‍ക്കൂട്ടാണെന്നും ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.