പി.എസ്.ജിക്കായുള്ള ആദ്യ ഹോം മത്സരത്തില്‍ മെസി 'അപമാനിതനായോ'; വിവാദം കൊഴുക്കുന്നു
ഇഞ്ച്വറി ടൈംമില്‍ മൗറിയോ ഇക്കാര്‍ഡിയുടെ ഗോളിലാണ് പിഎസ്ജി പിന്നീട് വിജയം നേടിയത്. ആഷറഫ് ഹക്കീമി ആണ് മെസിക്ക് പകരം കളത്തിലിറങ്ങിയത്.
പാരീസ്: ലിയോണിനോട് മെസിയുടെ ആദ്യ ഹോം മത്സരത്തില്‍ 2-1നാണ് പിഎസ്ജി വിജയിച്ചത്. എന്നാല്‍ ആ വിജയത്തേക്കാള്‍ മത്സര ശേഷം ചൂടുള്ള ചര്‍ച്ചയാകുകയാണ് മെസിയെ തിരിച്ചുവിളിച്ചത്. പിഎസ്ജി മാനേജര്‍ മൗറീഷ്യോ പോച്ചെറ്റിനോ മത്സരത്തിന്‍റെ 76 മത്തെ മിനുട്ടിലാണ് മെസിയെ തിരിച്ചുവിളിച്ചത്. ഇത് മെസിക്ക് ഒട്ടും തൃപ്തികരമായ കാര്യമായിരുന്നില്ലെന്ന് പിന്നീടുള്ള കാര്യങ്ങള്‍ വ്യക്തമാക്കി. ഈ സമയം ഗോള്‍ നില 1-1 എന്ന നിലയിലായിരുന്നു.
ഇഞ്ച്വറി ടൈംമില്‍ മൗറിയോ ഇക്കാര്‍ഡിയുടെ ഗോളിലാണ് പിഎസ്ജി പിന്നീട് വിജയം നേടിയത്. ആഷറഫ് ഹക്കീമി ആണ് മെസിക്ക് പകരം കളത്തിലിറങ്ങിയത്. മെസിയുടെ ശരീര ഭാഷ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാണ്. സൈഡ് ബെഞ്ചില്‍ ഇരിക്കുന്ന മെസിയുടെ മുഖം നിരാശയോടെയാണ് കാണപ്പെട്ടത്. ഒപ്പം തന്നെ ഗ്രൌണ്ടില്‍ നിന്നും കയറുമ്പോള്‍ മൗറീഷ്യോ പോച്ചെറ്റിനോയോട് ചില വാക്കുകളും മെസി പറയുന്നുണ്ടായിരുന്നു.
അതേ സമയം പിന്നീട് തന്‍റെ തീരുമാനത്തെ പ്രതിരോധിച്ച് മൗറീഷ്യോ പോച്ചെറ്റിനോ രംഗത്ത് എത്തി- '35 മികച്ച കളിക്കാരാണ് ഞങ്ങളുടെ ഭാഗത്ത് ഉള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. ചിലപ്പോള്‍ ടീമിന്‍റെ നന്മയ്ക്ക് വേണ്ടി ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. ചിലപ്പോള്‍ അത് നല്ല റിസല്‍ട്ട് തരും, ചിലപ്പോള്‍ അത് ശരിയാകില്ല. എന്നാല്‍ തീരുമാനം എടുക്കാതിരിക്കാന്‍ സാധിക്കില്ല. അത് എല്ലാവര്‍ക്കും ചിലപ്പോ സന്തോഷം നല്‍കും, ചിലപ്പോള്‍ മോശമായി ചിലര്‍ക്ക് തോന്നും. അദ്ദേഹത്തോട് (മെസി) എങ്ങനെയുണ്ടെന്ന് ചോദിച്ചു. അദ്ദേഹം ഫൈന്‍ എന്നാണ് പറഞ്ഞത്.
അതേസമയം 82 മത്തെ മിനുട്ടില്‍ ഡി മരിയയെ മാറ്റി മൗറീഷ്യോ പോച്ചെറ്റിനോ ഇറക്കിയ ഇകാര്‍ഡിയാണ് പിഎസ്ജിക്കായി അവസാന നിമിഷത്തില്‍ എംബാപ്പെയുടെ ക്രോസില്‍ ഗോള്‍ നേടിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona