Liverpool Champions ; ഐതിഹാസികം മാരത്തണ്‍ ഷൂട്ടൗട്ട്; ചെല്‍സിയെ വീഴ്ത്തി ലീഗ് കപ്പ് ലിവര്‍പൂളിന്
മത്സരത്തില്‍ ഇരു ഗോളികളും ഗംഭീര പ്രകടനമാണ് എക്‌സ്‌ട്രാ ടൈം വരെ പുറത്തെടുത്തത്
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പിൽ (Carabao Cup) ലിവർപൂൾ (Liverpool FC) ജേതാക്കൾ. ചെൽസിയെ (Chelsea FC) പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിക്കുകയായിരുന്നു. ആദ്യാവസാനം വാശിയേറിയ മത്സരം എക്‌സ്‌ട്രാ ടൈമും കടന്ന് നീണ്ടപ്പോള്‍ ഇരു ടീമുകളും 11 പെനാല്‍റ്റി കിക്കുകള്‍ എടുക്കേണ്ടിവന്നു. ഒടുവില്‍ ചെല്‍സി ഗോളി കെപെയുടെ (Kepa Arrizabalaga) കിക്ക് പാഴായതോടെ കിരീടം ലിവര്‍പൂള്‍ ഉയര്‍ത്തുകയായിരുന്നു.
മത്സരത്തില്‍ ഇരു ഗോളികളും ഗംഭീര പ്രകടനമാണ് എക്‌സ്‌ട്രാ ടൈം വരെ പുറത്തെടുത്തത്. തകര്‍പ്പന്‍ സേവുകള്‍ കൊണ്ട് ചെല്‍സിയുടെ മെന്‍ഡി മത്സരത്തില്‍ മിന്നിത്തിളങ്ങി. ഇതിനിടെ ടീമുകളുടെ ഗോളുകള്‍ വാര്‍ നിഷേധിക്കുകയും ചെയ്തു. മത്സരത്തിനിടെ യുക്രൈന് പിന്തുണ അറിയിച്ച് താരങ്ങൾ രംഗത്തെത്തിയതും ശ്രദ്ധേയമായി.
ചെൽസിയുടെ നടത്തിപ്പ് അവകാശം ക്ലബിന്‍റെ ചാരിറ്റബിൾ ഫൗണ്ടേഷന് കൈമാറി ടീം ഉടമ റൊമാൻ അബ്രമോവിച്ച് റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിലാണ് റഷ്യക്കാരനായ അബ്രമോവിച്ച് ക്ലബിന്‍റെ നടത്തിപ്പ് അവകാശം കൈമാറിയത്. എണ്ണ വ്യവസായിയായ അബ്രമോവിച്ച് 2003ൽ ഏകദേശം 1500 കോടി രൂപയ്ക്കാണ് ചെൽസി ഫുട്ബോള്‍ ക്ലബിന്‍റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. ഇതിന് ശേഷം പ്രീമിയർ ലീഗിലും എഫ് എ കപ്പിലും അഞ്ച് തവണയും ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും രണ്ട് വട്ടവും ചെൽസി ചാമ്പ്യൻമാരായി.
റഷ്യൻ ഭരണകൂടവുമായും പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിനുമായും അടുത്ത ബന്ധമുള്ള വ്യവസായിയാണ് റൊമാൻ അബ്രമോവിച്ച്. റഷ്യൻ കോടീശ്വരൻമാർക്കും ബാങ്കുകൾക്കും ബ്രിട്ടൺ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ അബ്രമോവിച്ചിനെതിരെ ഇംഗ്ലണ്ടിൽ പ്രതിഷേധം ശക്തമായിരുന്നു. ചെൽസി ഉടമയുടെ ബ്രിട്ടനിലെ സ്വത്തുക്കൾ കണ്ടുകെട്ടമെന്ന് പാർലമെന്‍റിനോട് ആവശ്യപ്പെട്ടിരുന്നു ലേബർ പാർട്ടി എംപി ക്രിസ് ബ്രയന്‍റ്. ഇതിന് പിന്നാലെയാണ് അബ്രമോവിച്ച് ചെൽസിയുടെ നടത്തിപ്പ് അവകാശം ക്ലബിന്‍റെ ചാരിറ്റബിൾ ഫൗണ്ടേഷന് കൈമാറിയത്.