അറുപത്തിയൊന്‍പതാം മിനിറ്റിലാണ് ഫില്‍ ഫോഡന്‍ ഗോള്‍പട്ടിക തികച്ചത്. മുപ്പത്തിമൂന്നാം നേഥന്‍ കോളിന്‍സ് ചുവപ്പ് കാര്‍ഡ് കണ്ടതോടെ പത്തുപേരുമായാണ് വൂള്‍വ്‌സ് മത്സരം പൂര്‍ത്തിയാക്കിയത്.

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗില്‍ അഞ്ചാം ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്തെത്തി. ഏഴാം റൗണ്ടില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് വൂള്‍വ്‌സിനെ തോല്‍പിച്ചു. ജാക് ഗ്രീലിഷ്, എര്‍ലിംഗ് ഹാലന്‍ഡ്, ഫില്‍ ഫോഡന്‍ എന്നിവരാണ് സ്‌കോറര്‍മാര്‍. ഒന്നാം മിനിറ്റില്‍ തന്നെ ഗ്രീലിഷ് സിറ്റിയെ മുന്നിലെത്തിച്ചു. സീസണില്‍ ഗ്രീലിഷിന്റെ ആദ്യ ഗോളാണിത്. പതിനാറാം മിനിറ്റില്‍ ഹാലന്‍ഡ് ലീഡുയര്‍ത്തി. 

അറുപത്തിയൊന്‍പതാം മിനിറ്റിലാണ് ഫില്‍ ഫോഡന്‍ ഗോള്‍പട്ടിക തികച്ചത്. മുപ്പത്തിമൂന്നാം നേഥന്‍ കോളിന്‍സ് ചുവപ്പ് കാര്‍ഡ് കണ്ടതോടെ പത്തുപേരുമായാണ് വൂള്‍വ്‌സ് മത്സരം പൂര്‍ത്തിയാക്കിയത്. ഏഴ് കളിയില്‍ 17 പോയിന്റുമായാണ് സിറ്റി ഒന്നാംസ്ഥാനത്തെത്തിയത്. ആറ് പോയിന്റുള്ള വൂള്‍വ്‌സ് പതിനാറാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തില്‍ ആസ്റ്റണ്‍ വില്ല, സതാംപ്റ്റണെ തോല്‍പ്പിച്ചു. ജേക്കബ് റംസിയാണ് വില്ലയുടെ ഏകഗോള്‍ നേടിയത്. 

ഗോള്‍വേട്ട തുടര്‍ന്ന് ഹാലന്‍ഡ്

സിറ്റിക്കായി ഗോള്‍ വേട്ട തുടരുകയാണ് യുവതാരം എര്‍ലിംഗ് ഹാലന്‍ഡ്. വൂള്‍വ്‌സിനെതിരെയും ലക്ഷ്യം കണ്ട ഹാലന്‍ഡ് പത്ത് കളിയില്‍ നേടുന്ന പതിനാലാമത്തെ ഗോളായിരുന്നു ഇത്. തുടര്‍ച്ചയായ എഴാം മത്സരത്തിലാണ് ഹാലന്‍ഡ് ഗോള്‍ നേടുന്നത്. ബൊറൂസ്യ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് സിറ്റി സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഹാലന്‍ഡിനെ സ്വന്തമാക്കിയത്. പ്രീമിയര്‍ ലീഗില്‍ ഓഗസ്റ്റിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഹാലന്‍ഡായിരുന്നു.

ആഴ്‌സനല്‍ നാളെയിറങ്ങും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനല്‍ എവേ മത്സരത്തിനായി ഇന്നിറങ്ങും. ബ്രെന്റ്‌ഫോര്‍ഡ് ആണ് എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകീട്ട് 4.30നാണ് മത്സരം. സീസണിലെ ആറ് കളിയില്‍ അഞ്ചിലും ജയിച്ച ആഴ്‌സനലിന് 15 പോയിന്റുണ്ട്. ആഴ്‌സണല്‍ അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റിരുന്നു. ആറ് മത്സരങ്ങളില്‍ രണ്ട് ജയമുള്ള ബ്രെന്റ്‌ഫോര്‍ഡിന് 9 പോയിന്റാണുള്ളത്. മറ്റൊരു മത്സരത്തില്‍ എവര്‍ട്ടന്‍ വൈകിട്ട് ആറേ മുക്കാലിന് വെസ്റ്റ് ഹാമിനെ നേരിടും.