ചെല്‍സിയില്‍ നിന്ന് റെക്കോര്‍ഡ് തുകയായ 125 ദശലക്ഷം പൗണ്ടിന് എന്‍സോ ഫെര്‍ണാണ്ടസിനെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. ക്ലബ്ബില്‍ താന്‍ മാനസികമായി ബുദ്ധിമുട്ടിയിരുന്നു എന്ന് താരം വെളിപ്പെടുത്തി.

ലണ്ടന്‍: എന്‍സോ ഫെര്‍ണാണ്ടസിനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ചെല്‍സിയില്‍ നിന്നെത്തുന്ന താരത്തിന് 125 ദശലക്ഷം പൗണ്ടാണ് (ബ്രിട്ടീഷ് റെക്കോഡ്) സിറ്റി നല്‍കിയത്. കഴിഞ്ഞ സീസണില്‍ അലക്‌സാണ്ടര്‍ ഇസാക്കിനെ ലിവര്‍പൂള്‍ സ്വന്തമാക്കിയ അതേ തുകയ്ക്കാണ് ഫെര്‍ണാണ്ടസും സിറ്റിയിലെത്തിയിരിക്കുന്നത്. ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ സിറ്റിയുടെ ആകെ ചെലവ് ഇതിലൂടെ 458 ദശലക്ഷം പൗണ്ടിലെത്തി. എങ്കിലും, കളിക്കാരെ വിറ്റതിലൂടെ ക്ലബ്ബ് ഏകദേശം 300 ദശലക്ഷം പൗണ്ട് തിരിച്ചുപിടിച്ചിട്ടുമുണ്ട്.

2023ല്‍ ബെന്‍ഫിക്കയില്‍ നിന്ന് 107 ദശലക്ഷം പൗണ്ടിനായിരുന്നു ഫെര്‍ണാണ്ടസ് ചെല്‍സിയിലെത്തിയത്. എന്നാല്‍ പുതിയ ക്ലബ്ബിലേക്ക് കൂടുമാറാന്‍ താരം താല്‍പര്യം പ്രകടിപ്പിച്ചതോടെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ അദ്ദേഹത്തിന്റെ കരിയറിന് വിരാമമായി. റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാന്‍ താരം ആഗ്രഹിച്ചിരുന്നെങ്കിലും സ്പാനിഷ് വമ്പന്മാര്‍ ഒടുവില്‍ ഓഫറുകള്‍ ഒന്നും സമര്‍പ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. റിയല്‍ സോസിഡാഡിനെതിരെയുള്ള സൗഹൃദ മത്സരത്തിലും ഫുള്‍ഹാമിനെതിരെയുള്ള പ്രീമിയര്‍ ലീഗ് ഓപ്പണറിലും ചെല്‍സി ആരാധകരുടെ കൂവലുകള്‍ക്ക് എന്‍സോയ്ക്ക് ഇരയാകേണ്ടി വന്നിരുന്നു.

View post on Instagram

ലൂട്ടന്‍, ബ്രൈട്ടന്‍ എന്നിവക്കെതിരെയുള്ള മത്സരങ്ങളില്‍ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. തന്റെ അവസാന ദിവസങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു എന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. 'ഈ ദിവസങ്ങള്‍ എനിക്ക് എളുപ്പമായിരുന്നില്ലെന്ന് നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സത്യത്തില്‍, ഞാന്‍ മാനസികമായി നല്ലൊരു അവസ്ഥയിലായിരുന്നില്ല.' എന്‍സോ കുറിച്ചു.

ചെല്‍സിയിലെ തന്റെ കാലഘട്ടത്തിന് നന്ദി പറഞ്ഞ താരം, ക്ലബ്ബ് വിടുകയെന്നത് കടുത്ത തീരുമാനമായിരുന്നുവെന്നും ചെല്‍സി എപ്പോഴും തന്റെ ഹൃദയത്തിലുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. മുന്‍ ചെല്‍സി പരിശീലകനും നിലവിലെ സിറ്റി മാനേജരുമായ എന്‍സോ മാരെസ്‌കയുമായി താരം വീണ്ടും ഒന്നിക്കുകയാണിവിടെ. നേരത്തെ, നോട്ടിങ്ങാം ഫോറസ്റ്റില്‍ നിന്ന് 116 ദശലക്ഷം പൗണ്ടിന് എലിയറ്റ് ആന്‍ഡേഴ്‌സണെ സിറ്റി നേരത്തെ സ്വന്തമാക്കിയിരുന്നു. റോഡ്രി, ടിജാനി റെയ്ന്‍ഡേഴ്‌സ്, നിക്കോ ഗോണ്‍സാലസ് തുടങ്ങിയ പ്രധാന മിഡ്ഫീല്‍ഡര്‍മാരെ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് മാരെസ്‌ക ഫെര്‍ണാണ്ടസിനെ ടീമിലെത്തിച്ചത്.

YouTube video player