അര്‍ജന്‍റീനയെ തോല്‍പിച്ച് ലോകകപ്പ് സ്പാനിഷ് ടീമിൽ പെഡ്രോ പോറോയുടെ ബാക്കപ്പ് റൈറ്റ് ബാക്കായാണ് ല്ലോറന്‍റെ കളത്തിലെത്തിയത്.
മാഡ്രിഡ്: ലോകകപ്പ് നേട്ടത്തിന് ആഴ്ചകൾക്ക് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് മധ്യനിര താരം മാർക്കോസ് ല്ലോറന്‍റെ. 31-ാം വയസിൽ അപ്രതീക്ഷിതമായാണ് അത്‌ലറ്റിക്കോ മാഡ്രിഡ് താരം അന്താരാഷ്ട്ര കരിയറിന് തിരശ്ശീലയിട്ടത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു ല്ലോറന്‍റെയുടെ വിരമിക്കൽ പ്രഖ്യാപനം.
വളരെ നാളത്തെ ആലോചനക്ക് ശേഷമാണ് ദേശീയ ടീമിലെ തന്‍റെ റോള്‍ അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചതെന്ന് ല്ലോറന്‍റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഞാൻ ഇപ്പോഴും ചെറുപ്പമാണെന്നും പ്രകടനം തുടർന്നിരുന്നെങ്കിൽ ഈ ജേഴ്സിയിൽ ഇനിയും വർഷങ്ങൾ കളിക്കാമായിരുന്നു എന്നും എനിക്കറിയാം. പലർക്കും ഈ തീരുമാനം മനസിലായേക്കില്ല, പുറത്തുനിന്ന് നോക്കുന്ന ഒരാളായിരുന്നു എങ്കിൽ ഒരുപക്ഷേ എനിക്കും ഇത് മനസിലാകുമായിരുന്നില്ല. എന്നാൽ ഇത് വളരെ ആലോചിച്ച് ഹൃദയത്തിൽ നിന്ന് എടുത്ത തികച്ചും വ്യക്തിപരമായ തീരുമാനമാണ്. ലോകകപ്പിൽ കളിച്ചാലും ഇല്ലെങ്കിലും, നമ്മൾ കിരീടം നേടിയാലും ഇല്ലെങ്കിലും താൻ ഈ തീരുമാനം നേരത്തെ തന്നെ എടുത്തിരുന്നു-ല്ലോറന്‍റെ വ്യക്തമാക്കി.
അര്‍ജന്‍റീനയെ തോല്‍പിച്ച് ലോകകപ്പ് സ്പാനിഷ് ടീമിൽ പെഡ്രോ പോറോയുടെ ബാക്കപ്പ് റൈറ്റ് ബാക്കായാണ് ല്ലോറന്‍റെ കളത്തിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം, ഫ്രാൻസിനെതിരായ സെമിഫൈനലിൽ പകരക്കാരനായി 6 മിനിറ്റും കളിച്ചു. ലോകകപ്പ് ഓർമ്മകളെക്കുറിച്ചും താരം വൈകാരികമായി മനസുതുറന്നു. എനിക്ക് ലഭിച്ച എല്ലാ അനുഭവങ്ങളും ഞാൻ കാത്തുസൂക്ഷിക്കും, പ്രത്യേകിച്ച് ഈ അവസാന 52 ദിവസങ്ങൾ. സ്പെയിനിനെ ലോകത്തിന്‍റെ നെറുകയിൽ എത്തിക്കാൻ അവസാന നിമിഷം വരെ പോരാടിയ ഒരു മികച്ച ടീമായിരുന്നു അതെന്ന് ല്ലോറന്‍റെ പറഞ്ഞു.
2020 നവംബറിലാണ് ല്ലോറന്‍റെ സ്പെയിൻ സീനിയർ ടീമിനായി അരങ്ങേറിയത്. ആകെ 27 മത്സരങ്ങളിൽ സ്പാനിഷ് ജേഴ്സിയണിഞ്ഞു. റയൽ മാഡ്രിഡ് അക്കാദമിയിലൂടെ വളർന്ന ല്ലോറന്‍റെ 2019-ലാണ് അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയത്. ക്ലബ്ബ് തലത്തിൽ രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഒരു ലാ ലിഗ കിരീടവും ല്ലോറന്‍റെ നേടിയിട്ടുണ്ട്. ഇനി അത്‌ലറ്റിക്കോ മാഡ്രിഡിനായി ക്ലബ്ബ് ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ല്ലോറന്‍റെയുടെ തീരുമാനം.
